‘സാങ്കേതികത്വത്തിനപ്പുറം ധാര്‍മികതയ്ക്ക് എംഎല്‍എമാര്‍ക്ക് ഉത്തരവാദിത്വമുണ്ട്’; വിമത എംഎല്‍എമാരെ അയോഗ്യരാക്കിയതില്‍ ഹിമാചല്‍ സ്പീക്കര്‍
ഹിമാചല്‍ പ്രദേശില്‍ ഭരണ പ്രതിസന്ധിയ്ക്കിടെ നാടകീയ നീക്കങ്ങള്‍ തുടരുമ്പോള്‍ വിമത എംഎല്‍എമാരെ അയോഗ്യരാക്കിയതില്‍ വിശദീകരണവുമായി സ്പീക്കര്‍ കുല്‍ദീപ് സിങ് പതാനിയ. ക്രോസ് വോട്ടുചെയ്ത എംഎല്‍എമാരുടെത് അധാര്‍മികമായ നടപടിയായിരുന്നുവെന്ന് കുല്‍ദീപ് സിങ് പതാനിയ ട്വന്റിഫോറിനോട് പറഞ്ഞു. സാങ്കേതികത്വത്തിനപ്പുറം ധാര്‍മികതയ്ക്ക് എംഎല്‍എമാര്‍ക്ക് ഉത്തരവാദിത്വമുണ്ട്. എംഎല്‍എമാരെ അയോഗ്യരാക്കിയത് നടപടിക്രമങ്ങള്‍ പാലിച്ച് തന്നെയാണ്. പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്ത്,സഭയിലും ഹാജരായവര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. എംഎല്‍എമാര്‍ക്ക് വാദഗതികള്‍ ഉണ്ടായിരുന്നില്ല. കാലതാമസം വരുത്താനാണ് അവര്‍ ശ്രമിച്ചതെന്നും സ്പീക്കര്‍ പറഞ്ഞു. ( Himachal Pradesh speaker on Disqualification of rebel MLAs)
ഹിമാചല്‍ പ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ക്രോസ് വോട്ടുചെയ്ത ആറ് എംഎല്‍എമാരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. കൂറുമാറ്റ നിരോധന നിയമം അനുസരിച്ചാണ് നടപടി. മറ്റ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിംഗ് സുഖുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Read Also : പഞ്ഞി മിഠായി എന്ന ‘പിങ്ക് വിഷം’; അപകടകാരിയാകുന്നതെങ്ങനെ ?
അയോഗ്യരാക്കിയതിന് പിന്നാലെ ആറ് എംഎല്‍എമാരും നിയമവഴികള്‍ തേടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സുജന്‍പുര്‍ എംഎല്‍എ രാജിന്ദര്‍ റാണ, ധര്‍മ്മശാല എംഎല്‍എ സുധിര്‍ ശര്‍മ, ബര്‍സര്‍ എംഎല്‍എ ഇന്ദ്രദത്ത് ലഖന്‍പാല്‍, ലഹൗല്‍ എംഎല്‍എ രവി താക്കൂര്‍, ഗാഗ്രെറ്റ് എംഎല്‍എ ചൈതന്യ ശര്‍മ, ഖുട്‌ലേഖര്‍ എംഎല്‍എ ഡാവിന്ദര്‍ ഭൂട്ടോ എന്നിവരെയാണ് അയോഗ്യരാക്കിയിരിക്കുന്നത്.
Story Highlights: Himachal Pradesh speaker on Disqualification of rebel MLAs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here