‘അങ്ങനെ പറഞ്ഞിട്ടില്ല’; വിവാദ പുൽവാമ പരാമർശത്തിൽ വിശദീകരണവുമായി ആൻ്റോ ആൻ്റണി
വിവാദ പുൽവാമ പരാമർശത്തിൽ വിശദീകരണവുമായി പത്തനംതിട്ട എംപി ആൻ്റോ ആൻ്റണി. പുൽവാമ ആക്രമണത്തിൽ പാക്കിസ്ഥാന് പങ്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് നിലപാട് മാറ്റം. സത്യപാൽ മാലിക്കിന്റെ വിമർശനം ഉന്നയിച്ചതിന് തനിക്കെതിരെ രാജ്യദ്രോഹക്കുറ്റം വരുന്നെങ്കിൽ വരട്ടെയെന്നും ആന്റോ 24 നോട്. അതേസമയം, പുൽവാമ ആക്രമണത്തിന് ഉത്തരവാദി പാകിസ്ഥാനാണെന്ന് പത്തനംതിട്ടയിലെ ഇടതുപക്ഷ സ്ഥാനാർത്ഥി ടി.എം തോമസ് ഐസക് പറഞ്ഞു.
പുൽവാമ ആക്രമണത്തിൽ പാകിസ്താന് എന്ത് പങ്കെന്നായിരുന്നു ആൻ്റോ ആൻ്റണി ഇന്നലെ ചോദിച്ചത്. തെരഞ്ഞെടുപ്പ് ജയിക്കാൻ ബിജെപി എന്തും ചെയ്യും എന്നതിൻ്റെ ഉദാഹരണമാണ് പുൽവാമ ആക്രമണമെന്നും ആന്റോ ആൻറണി കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ഇന്നലെ പറഞ്ഞതിനെ പൂർണമായും നിഷേധിക്കുകയാണ് ആൻ്റോ ഇന്ന്.
പുൽവാമ ആക്രമണത്തിൽ പാക്കിസ്ഥാന് പങ്കില്ലെന്ന് പറഞ്ഞിട്ടില്ല. സത്യപാൽ മാലിക്കിൻ്റെ വെളിപ്പെടുത്തൽ താൻ വിശദീകരിച്ചു. അത് ഇനിയും തുടരും. രാജ്യദ്രോഹക്കുറ്റം ചുമത്തിയാൽ ചുമത്തട്ടെയെന്നും ആൻ്റോ ആൻ്റണി. അതിനിടെ ആൻ്റോയുടെ പുൽവാമ പരാമർശത്തിന് മറുപടിയുമായി ഇടത് സ്ഥാനാർത്ഥി ഡോ. തോമസ് ഐസക്ക് രംഗത്തെത്തി. പുൽവാമ ആക്രമണത്തിന് ഉത്തരവാദി പാകിസ്ഥാനാണെന്ന് ടി.എം തോമസ് ഐസക് പറഞ്ഞു.
അതേസമയം ആൻ്റോയുടെ പുൽവാമ പരാമർശം രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള നീക്കത്തിലാണ് ബിജെപി. ഇന്നലെ യുവമോർച്ച പ്രവർത്തകർ പത്തനംതിട്ടയിൽ എംപിയുടെ കോലം കത്തിച്ചു.
Story Highlights: Anto Anthony with explanation on the controversial Pulwama reference
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here