വമ്പന്മാരെ തൊടാൻ പേടി: സെബി എസ്ബിഐക്ക് പഠിക്കരുതെന്ന് കോൺഗ്രസ്
അദാനി ഗ്രൂപ്പ് ഓഹരി വിപണിയിൽ ക്രമക്കേട് കാട്ടി നേട്ടമുണ്ടാക്കിയെന്ന പരാതിയിൽ സെബിയുടെ അന്വേഷണം ഇനിയും നീട്ടരുതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്. തെരഞ്ഞെടുപ്പിന് മുൻപ് തന്നെ സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ആവശ്യം. കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശാണ് വിമർശനം ഉന്നയിച്ചത്. മറ്റൊരു എസ്ബിഐ ആകാൻ സെബി ശ്രമിക്കരുതെന്ന വിമർശനത്തിനൊപ്പം വിശുദ്ധരെ തൊടാൻ എസ്ബിഐക്ക് ഭയമായിരുന്നുവെന്ന പരിഹാസവും ഉണ്ടായിരുന്നു. സമൂഹമാധ്യമമായ എക്സിലെ പോസ്റ്റിൽ അദാനി ഗ്രൂപ്പിനെയും മോദി സർക്കാരിനെയും ചേർത്ത് ‘മൊദാനി’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
എന്നാൽ ഹിൻഡൻബർഗ് റിപ്പോർട്ട് സംബന്ധിച്ച് തങ്ങൾക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമെന്നാണ് അദാനി ഗ്രൂപ്പിൻ്റെ വിശദീകരണം. അതേസമയം സെബി ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിൻ്റെ റിപ്പോർട്ട് 2023 ഓഗസ്റ്റ് 14 ന് നൽകേണ്ടിയിരുന്നത് 2024 ഏപ്രിൽ മൂന്നിലേക്ക് സമയം നീട്ടി വാങ്ങിയിരുന്നു. ആ റിപ്പോർട്ട് ഇനിയും സമയം നീട്ടി വാങ്ങാതെ എത്രയും വേഗത്തിൽ സമർപ്പിക്കാൻ തയ്യാറാവണമെന്നും ജയറാം രമേശ് ആവശ്യപ്പെട്ടു.
എന്നാൽ സെബി അന്വേഷണത്തിന് പരിധികളുണ്ടെന്നും ഒരു പാർലമെൻ്ററി സമിതിയുടെ അന്വേഷണമാണ് ‘മൊദാനി’ അഴിമതി പുറത്തെത്തിക്കാൻ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം വിജയിക്കുമെന്നും മൂന്ന് മാസം കഴിഞ്ഞാൽ മൊദാനി അഴിമതിക്കെതിരെ പാർലമെൻ്ററി സമിതി അന്വേഷണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 19 നാണ് ആദ്യഘട്ട വോട്ടെടുപ്പ്. അദാനി വിഷയത്തിൽ കോൺഗ്രസ് നിരന്തരം കേന്ദ്രസർക്കാരിനെതിരെ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here