‘ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന സമത്വത്തിന്റെ ആശയങ്ങള്‍ ഏറ്റെടുക്കണം, മാതൃദിനം അതിനുള്ള അവസരമാകട്ടെ’: മുഖ്യമന്ത്രി

സ്ത്രീയെന്നാല്‍ രണ്ടാംകിട വ്യക്തിയെന്ന കാഴ്ചപ്പാടിനെ തിരുത്തി ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന സ്ത്രീ പുരുഷ സമത്വത്തിന്റെ വലിയ ആശയങ്ങള്‍ ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി. അതിനായുള്ള പരിശ്രമങ്ങള്‍ ശക്തിപ്പെടുത്താനുള്ള അവസരമാകട്ടെ ഈ മാതൃദിനമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാം സഹിച്ചും പൊറുത്തും ത്യാഗം ചെയ്യുന്ന പരിവേഷമാണ് അമ്മമാര്‍ക്ക് എപ്പോഴും നല്‍കുന്നത്.
എന്നാല്‍ സ്ത്രീ സമൂഹത്തെ രണ്ടാം കിട പൗരരായി കണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തെയും സ്വാശ്രയത്വത്തേയും വിലക്കുന്ന ഈ വാദത്തെ ചെറുത്തുതോല്‍പ്പിക്കണം. സ്വയം പരിഷ്‌കരിക്കുന്നതോടൊപ്പം ചുറ്റുമുള്ളവരെയും ബോധവല്‍ക്കരിക്കുന്നതിലൂടെ മാത്രമേ ഈ പോരാട്ടം ശക്തിപ്പെടുത്താന്‍ നമുക്ക് സാധിക്കുവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
ഇന്ന് മാതൃദിനം. എല്ലാം സഹിച്ചും പൊറുത്തും മറ്റുള്ളവര്‍ക്കായി ജീവിക്കുന്നവരെന്ന ത്യാഗിയുടെ പരിവേഷമാണ് പൊതുവെ അമ്മമാര്‍ക്ക് നല്‍കി വരുന്നത്. നൂറ്റാണ്ടുകളായി നാം ജീവിച്ചുപോരുന്ന ഈ പുരുഷാധിപത്യ വ്യവസ്ഥയുടെ പ്രത്യയശാസ്ത്ര യുക്തിയാണ് ഈ വാദത്തിന് പിന്നിലെന്ന് കാണാം. ലിംഗ അസമത്വം മുന്‍നിര്‍ത്തിയും ചൂഷണം തുടരുന്ന നിലവിലെ മുതലാളിത്ത വ്യവസ്ഥയിലും ഈ പരിവേഷം വലിയ പ്രചാരം നേടിയിട്ടുണ്ട്. സ്ത്രീ സമൂഹത്തെ രണ്ടാം കിട പൗര•ാരായി കണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തെയും സ്വാശ്രയത്വത്തേയും വിലക്കുന്ന ഈ വാദത്തെ ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ട്. സ്വയം പരിഷ്‌കരിക്കുന്നതോടൊപ്പം ചുറ്റുമുള്ളവരെയും ബോധവല്‍ക്കരിക്കുന്നതിലൂടെ മാത്രമേ ഈ പോരാട്ടം ശക്തിപ്പെടുത്താന്‍ നമുക്ക് സാധിക്കൂ. തുല്യതക്കായും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ക്കായുമുള്ള സമര മുന്നേറ്റങ്ങളില്‍ ഈ അവകാശ പോരാട്ടങ്ങളും കണ്ണിചേര്‍ക്കണം. അങ്ങനെ വിശാലമായ ജനകീയ പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിലൂടെ പുതിയൊരു ലോകം യാഥാര്‍ത്ഥ്യമാകും.ഇതിനായി നാം ഒരുമിച്ച് മുന്നേറേണ്ടതുണ്ട്. സ്ത്രീയെന്നാല്‍ രണ്ടാംകിട വ്യക്തിയെന്ന കാഴ്ചപ്പാടിനെ തിരുത്തി ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന സ്ത്രീ പുരുഷ സമത്വത്തിന്റെ വലിയ ആശയങ്ങള്‍ നാം ഏറ്റെടുക്കണം. അതിനായുള്ള പരിശ്രമങ്ങള്‍ ശക്തിപ്പെടുത്താനുള്ള അവസരമാകട്ടെ ഈ മാതൃദിനം.
Story Highlights : Pinarayi Vijayan Wishes Mothers day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here