രാജസ്ഥാൻ ബാറ്റിങ് നിരയുടെ നടുവൊടിച്ച് ചെന്നൈ; വിജയലക്ഷ്യം 142 റൺസ്

ഐപിഎലിൽ രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് 142 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത റോയൽസിന് നിശ്ചിത 20 ഓവറിൽ വിക്കറ്റ് നഷ്ടത്തിൽ 141 റൺസെടുക്കാനേ സാധിച്ചുള്ളൂ. 46 റൺസ് നേടിയ റിയാൻ പരഗ് ആണ് രാജസ്ഥാൻ്റെ ടോപ്പ് സ്കോറർ. ചെന്നൈക്കായി സിമർജീത് സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
ബാറ്റിംഗ് ദുഷ്കരമായ ചെപ്പോക്കിലെ പിച്ചിൽ അത്ര നല്ല തുടക്കമല്ല രാജസ്ഥാനു ലഭിച്ചത്. മോശം ഫോമിലായ യശസ്വി ജയ്സ്വാളും ജോസ് ബട്ട്ലറും സ്കോർ ചെയ്യാൻ ബുദ്ധിമുട്ടിയപ്പോൾ ആദ്യ പവർപ്ലേയിൽ വെറും 42 റൺസാണ് രാജസ്ഥാൻ നേടിയത്. അടുത്ത ഓവറിൽ സിമർജീതിൻ്റെ ആദ്യ വിക്കറ്റായി ജെയ്സ്വാൾ മടങ്ങി. 21 പന്തിൽ 24 റൺസായിരുന്നു താരത്തിൻ്റെ സമ്പാദ്യം.
മൂന്നാം വിക്കറ്റിലെത്തിയ സഞ്ജു സാംസണും പതറിയതോടെ രാജസ്ഥാൻ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടി. ഇതിനിടെ 25 പന്തുകൾ നേരിട്ട് വെറും 21 റൺസ് മാത്രം നേടിയ ജോസ് ബട്ട്ലർ സിമർജീതിൻ്റെ രണ്ടാം ഇരയായി. മൂന്നാം വിക്കറ്റിൽ സഞ്ജു സാംസൺ – റിയാൻ പരഗ് സഖ്യം 42 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയെങ്കിലും സഞ്ജു ബൗണ്ടറികൾ നേടാൻ ഏറെ ബുദ്ധിമുട്ടി. ഒടുവിൽ 19 പന്തുകളിൽ 15 റൺസ് നേടിയ മലയാളി താരത്തെ വീഴ്ത്തി സിമർജീത് മൂന്നാം വിക്കറ്റ് സ്വന്തമാക്കി.
നാലാം വിക്കറ്റിൽ റിയാൻ പരഗിനൊപ്പം ചേർന്ന ധ്രുവ് ജുറേൽ ആണ് രാജസ്ഥാൻ്റെ ഇന്നിംഗ്സിന് ദിശാബോധം നൽകിയത്. 40 റൺസ് നീണ്ട കൂട്ടുകെട്ടിനൊടുവിൽ 18 പന്തിൽ 28 റൺസ് നേടിയ ജുറേൽ അവസാന ഓവറിൽ മടങ്ങി. നേരിട്ട ആദ്യ പന്തിൽ തന്നെ ശുഭം ദുബെയും പുറത്തായി. 35 പന്തിൽ പുറത്താവാതെ 47 റൺസ് നേടിയ റിയാൻ പരഗ് രാജസ്ഥാനെ 140 കടത്തുകയായിരുന്നു.
Story Highlights: rajasthan royals innings csk ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here