ഒരു വര്‍ഷം നീളുന്ന ആഘോഷപരിപാടികള്‍; ഖത്തര്‍ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ അമ്പതിന്റെ നിറവില്‍

ഖത്തറിലെ ഇന്ത്യന്‍ പ്രവാസികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി 1974 ല്‍ ആരംഭിച്ച എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷിക്കുന്നു.സുവര്‍ണ ജൂബിലി ആഘോഷ പരിപാടികള്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കും. ഇതിന്റെ ഭാഗമായി എം ഇ എസ് റേഡിയോ ഗോള്‍ഡന്‍ വേവ്‌സ് കഴിഞ്ഞ മാസം അവതരിപ്പിച്ചിരുന്നു. മെഗാ പെയിന്റിംഗ് കോംപിറ്റീഷന്‍, മ്യൂസിക്കല്‍ റിയാലിറ്റി ഷോ, അറബിക്ക് ഉര്‍ദു പ്രസംഗ മത്സരം, ടെഡ് 10, ഗോള്‍ഡന്‍ ജൂബിലി മാരത്തണ്‍ ഇന്റര്‍നാഷണല്‍ തുടങ്ങി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന നിരവധി പരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി നടക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ ദോഹയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. (Qatar MES Indian school 50th anniversary)
ഖത്തറില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ സി ബി എസ് ഇ അഫിലിയേറ്റഡ് സ്‌കൂളുകളില്‍ അക്കാദമിക, സാംസ്‌ക്കാരിക, സാഹിത്യ,കായിക മേഖലകളില്‍ ദേശീയ തലത്തില്‍ വരെ മികവ് പുലര്‍ത്തുന്ന വിദ്യാഭ്യാസ സ്ഥാപനമാണ്. മികച്ച വിദ്യാഭ്യാസം,അച്ചടക്കം, സാങ്കേതിക സൗകര്യങ്ങള്‍ എന്നിവയില്‍ ഉന്നത നിലവാരം സൂക്ഷിക്കുന്നതില്‍ മാനേജ്‌മെന്റും അധ്യാപകരും പ്രത്യേകം ശ്രദ്ധപുലര്‍ത്തുന്നുണ്ട്.
Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി
2006ല്‍ ഐ എസ് ഒ സര്‍ട്ടിഫിക്കറ്റും 2016ല്‍ ക്യു എന്‍ എസ് എ സര്‍ട്ടിഫിക്കേഷനും നേടിയ വിദ്യാലയത്തിന് 2024ല്‍ അരനൂറ്റാണ്ടു കാലത്തെ മികവിന് ഖത്തര്‍ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ്‌സില്‍ പ്രസ്റ്റിജിയസ് എജുക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് ലഭിച്ചിരുന്നു.
സിന്തറ്റിക്ക് ട്രാക്കോടു കൂടിയ കളിക്കളം, മികച്ച സൗകര്യങ്ങളുള്ള ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കംപ്യൂട്ടര്‍ സയന്‍സ്, ഹോം സയന്‍സ് ലബോറട്ടറികള്‍, എന്‍ജിനിയറിംഗ് ഗ്രാഫിക്‌സ് വര്‍ക്ക്‌ഷോപ്പ് തുടങ്ങിയവ എം ഇ എസ് ഇന്ത്യന്‍ സ്‌കൂളിലെ പ്രത്യേകതകളാണ്.
പുതിയ കാലത്തിന് അനുസരിച്ച് വിദ്യാര്‍ഥികളിലെ കഴിവ് വളര്‍ത്തുന്ന പരിപാടികള്‍, എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ അബൂഹമൂര്‍ കൂടുതല്‍ സൗകര്യപ്രദമാക്കല്‍ തുടങ്ങിയവ സുവര്‍ണ ജൂബിലി വര്‍ഷത്തെ നാഴികക്കല്ലുകളായിരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ മാനേജ്‌മെന്റ് കമ്മിറ്റി ഭാരവാഹികളായ ഡോ. നജീബ്, ഉസ്മാന്‍, ബി എം സിദ്ദീഖ്, അജ്മല്‍ ഇസ്മാഈല്‍, പ്രിന്‍സിപ്പല്‍ ഹമീദ ഖാദര്‍ എന്നിവര്‍ പങ്കെടുത്തു.
Story Highlights : Qatar MES Indian school 50th anniversary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here