‘രോഗികളുമായി ഇടപെടുമ്പോൾ വീഴ്ചയുണ്ടാകാൻ പാടില്ല’ : ആരോഗ്യ മന്ത്രി

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജിലെ ഡോക്ടർമാർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. രോഗികളുമായി ഇടപെടുമ്പോൾ വീഴ്ചയുണ്ടാകാൻ പാടില്ലെന്ന് മന്ത്രി നിർദ്ദേശം നൽകി. കോഴിക്കോട് – ആലപ്പുഴ മെഡിക്കൽ കോളജ് അധികൃതരുമായി നടത്തിയ ചർച്ചയിലാണ് മന്ത്രിയുടെ നിർദ്ദേശം. സ്വകാര്യ പ്രാക്ടീസിങ് – ചികിത്സാ പിഴവ് അടക്കമുള്ള കാര്യങ്ങളിൽ ആലപ്പുഴ മെഡിക്കൽ കോളജ് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഡിഎംഒയോട് മന്ത്രി ആവശ്യപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളജിൽ അവയവം മാറിയുള്ള ശസ്ത്രക്രിയയിൽ ഡോക്ടർക്കെതിരായ നടപടിയെ കുറിച്ച് കൂടുതൽ ചർച്ചയുണ്ടായില്ല. ( veena george on medical college negligence )
നിരന്തരം ആവർത്തിക്കുന്ന ഗുരുതര വീഴ്ചകളെ തുടർന്നാണ് കോഴിക്കോട് – ആലപ്പുഴ മെഡിക്കൽ കോളജുകളിലെ അധികാരികളെ ആരോഗ്യമന്ത്രി വിളിച്ചുവരുത്തിയത്. രണ്ടു മെഡിക്കൽ കോളജുകളിലെയും ഉദ്യോഗസ്ഥരെ മന്ത്രി കണ്ടത് പ്രത്യേകം പ്രത്യേകമായി. ചികിത്സയിൽ, രോഗിപരിചരണത്തിൽ ഒക്കെ ഡോക്ടർമാർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് കർശന നിർദേശം നൽകി. രോഗികളെ പരിചരിക്കുമ്പോൾ എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ആരോഗ്യ പ്രവർത്തകർ ഒരു ടീമായി പ്രവർത്തിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് അനുവദിക്കില്ലെന്ന് മന്ത്രി മുന്നറിയിപ്പു നൽകി. അങ്ങനെയുണ്ടായാൽ കർശന നടപടി സ്വീകരിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. കോഴിക്കോട് മെഡിക്കൽ കോളജിൽ മതിയായ ജീവനക്കാർ ഇല്ലെന്ന് ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു. കൂടുതൽ ജീവനക്കാരെ നിയമിക്കുന്ന കാര്യം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നൽകി. അവയവം മാറിയുള്ള ശസ്ത്രക്രിയയിൽ ഡോക്ടർക്ക് എതിരായ നടപടിയെക്കുറിച്ച് കൂടുതൽ ചർച്ചയുണ്ടായില്ല. ആലപ്പുഴ മെഡിക്കൽ കോളേജിൽ ഉണ്ടായ ചികിത്സാ പിഴവും സ്വകാര്യ പ്രാക്ടീസും അടക്കമുള്ള കാര്യങ്ങളിൽ ഡിഎംഒ എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദേശം നൽകി. ചികിത്സാ രേഖകളും മരുന്ന് കുറിപ്പടികളും ഡിജിറ്റലാക്കുമെന്നും മന്ത്രി യോഗത്തെ അറിയിച്ചു.
Story Highlights : veena george on medical college negligence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here