ഐപിഎല്‍ ഫൈനല്‍: കൊല്‍ക്കത്തക്ക് വിജയലക്ഷ്യം വെറും 114, നിരാശപ്പെടുത്തി ഹൈദരാബാദ് ബാറ്റിങ് നിര

സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള ഐപിഎല്‍ കലാശപ്പോരില്‍ കൊല്‍ക്കത്തയുടെ വിജയലക്ഷ്യം 114റണ്‍സ്. നൂറ് റണ്‍സ് പോലും തികക്കാതെ 15 ഓവര്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് എട്ട് വിക്കറ്റ് നഷ്ടമാക്കിയ ഹൈദരാബാദിന്റെ ബാറ്റിങ് നിര തീര്‍ത്തും നിരാശപ്പെടുത്തി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഹൈദരാബാദ് നിരയില്‍ നിന്ന് ട്രാവിസ് ഹെഡും അഭിഷേക് ശര്‍മ്മയുമായിരുന്നു ഇന്നിങ്‌സിന് തുടക്കമിട്ടത്. ഓപ്പണിങ് ബോളറായി എത്തിയ മിച്ചല്‍ സ്റ്റാര്‍ക് അഞ്ചാം പന്തില്‍ തന്നെ അഭിഷേക് ശര്‍മ്മയെ പവലിയനിലേക്ക് മടക്കി. നാലാം പന്തില്‍ ക്രീസ് വിട്ടിറങ്ങി ബൗണ്ടറിക്കുള്ള ശ്രമം സ്റ്റമ്പിങില്‍ കലാശിക്കേണ്ടതായിരുന്നെങ്കിലും കീപ്പര്‍ സ്ഥാനം തെറ്റി നിന്നതിനാല്‍ വിജയിച്ചില്ല. എന്നാല്‍ അടുത്ത പന്തില്‍ തന്നെ അഭിഷേക് ക്ലീന്‍ബൗള്‍ഡ് ആയി. അഞ്ച് ബോള്‍ നേരിട്ട ശര്‍മ്മക്ക് വെറും രണ്ട് റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. വെറും മൂന്ന് റണ്‍സ് മാത്രം നല്‍കി മിച്ചല്‍ സ്റ്റാര്‍കിന്റെ തുടക്കം ഗംഭീരമായി. (ipl final 2024 kolkata knight riders vs sunrisers hyderabad)
മൂന്നാമനായി ക്രീസിലെത്തിയത് രാഹുല്‍ ത്രിപാദി. രണ്ടാം ഓവറില്‍ പന്തെറിയാന്‍ എത്തിയത് വൈഭവ് അറോറ. അവാസാന പന്തില്‍ പവര്‍ഹിറ്റര്‍മാരില്‍ രണ്ടാമനെയും ഒരു റണ്‍സ് പോലും എടുപ്പിക്കാതെ മടക്കി വൈഭവ്. നേരിട്ട ആദ്യബോളില്‍ തന്നെ ഔട്ടായതോടെ ഹൈദരാബാദ് ആരാധകരില്‍ നിരാശ പടര്‍ന്നു. നാലാമനായി എത്തിയത് എയ്ഡന്‍ മക്രം. മൂന്നാം ഓവര്‍ എറിയാന്‍ എത്തിയത് മിച്ചല്‍ സ്റ്റാര്‍ക്. മത്സരം തുടങ്ങി ആദ്യ രണ്ട് ബൗണ്ടറികള്‍ സ്റ്റാര്‍കിന്റെ രണ്ടാം ഓവറില്‍ കണ്ടു. എന്നാല്‍ അഞ്ചാമത്തെ ഓവറിലെ രണ്ടാം പന്തില്‍ ത്രിപാദി പുറത്തായി. ബൗണ്ടറി ലക്ഷ്യം വെച്ചുള്ള അടിയില്‍ കുത്തനെ ഉയര്‍ന്ന പന്ത് രമണ്‍ദീപ് സിങ് കൈക്കുള്ളിലൊതുക്കി. രണ്ട് റണ്‍ മാത്രമായിരുന്നു അഞ്ചാം ഓവറിലെ മുതല്‍ക്കൂട്ട്. തുടര്‍ന്ന് ക്രീസിലെത്തിയത് നിതീഷ് റെഡ്ഡിയായിരുന്നു. എയ്ഡന്‍ മക്രം-നിതീഷ് കൂട്ടുക്കെട്ട് ഒരു വിധത്തില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമം തുടങ്ങി. എന്നാല്‍ ഏഴാം ഓവര്‍ എറിഞ്ഞ ഹര്‍ഷിദ് റാണ നിതീഷിന്റെ കളി അവസാനിപ്പിച്ചു.
Read Also: ആരടിക്കും 17-ാം കപ്പ്; ഐപിഎല്ലില്‍ ഇന്ന് കലാശപോര്
ഈ സമയം 4 വിക്കറ്റ് നഷ്ടത്തില്‍ വെറും 47 റണ്‍സ് മാത്രമായിരുന്നു ഹൈദരാബാദിനുണ്ടായിരുന്നത്. ക്ലാസനും മക്രവും ക്രീസില്‍ തുടരുന്നതിനിടെ പത്താം ഓവറില്‍ മക്രം വീണു. രണ്ടാംബോളില്‍ ആന്ദ്രേ റസ്സല്‍ ആണ് മക്രത്തിന്റെ വിക്കറ്റ് എടുത്തത്. ഷഹബാസ് അമന്‍ ക്രീസിലെത്തി. എന്നാല്‍ നേരിട്ട ആറ് ബോളില്‍ ഒരു സിക്‌സ് അടക്കം നേടിയതും വരുണ്‍ ചക്രബര്‍ത്തി അദ്ദേഹത്തെ മടക്കി. സ്‌കോര്‍-72ന് ആറ് വിക്കറ്റ്. തുടര്‍ന്ന് വന്ന അബ്ദുല്‍സമദ് അധികം വൈകാതെ പുറത്തായി. പാറ്റ് കമ്മിന്‍സ് ക്രീസിലെത്തി. പ്രതീക്ഷ നിലനിര്‍ത്തി ഈ സമയവും ഹെന്ററിച്ച് ക്ലാസന്‍ ക്രീസില്‍ തുടര്‍ന്നു. എന്നാല്‍ പതിനഞ്ചാം ഓവറിന്റെ ആദ്യ പന്തില്‍ അദ്ദേഹവും വീണു. ഹര്‍ഷിദ് റാണക്കായിരുന്നു വിക്കറ്റ്. ക്രീസിലെത്തിയത് ജയദേവ് ഉനദ്കാത്. പതിനെട്ടാം ഓവറില്‍ ഉനദ്കാത് നാല് റണ്ണുമായി മടങ്ങി. തുടര്‍ന്ന് ക്രീസിലെത്തിയത് ബുവനേശ്വര്‍കുമാര്‍. ഇതിനിടെ 19-ാം ഓവറിലെ മൂന്നാം പന്തില്‍ ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും മടങ്ങി. റസലിനായിരുന്നു വിക്കറ്റ്. 19 ബോളില്‍ നിന്ന് 24 റണ്‍സ് എടുത്ത കമ്മിന്‍സ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
Story Highlights : ipl final 2024 kolkata knight riders vs sunrisers hyderabad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here