അന്വേഷണം പ്രഖ്യാപിച്ചതിനിടെ എന്തിന് കേസെടുത്തു? ഉദ്യോഗസ്ഥനെ തള്ളി വനംമന്ത്രി

അതിരപ്പിള്ളിയില്‍ ട്വന്റിഫോര്‍ പ്രാദേശിക ലേഖകന്‍ റൂബിന്‍ ലാലിനെതിരെ കേസെടുത്ത സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ തള്ളി വകുപ്പ് മന്ത്രി. സിസിഎഫിന്റെ അന്വേഷണം പ്രഖ്യാപിച്ചതിനിടെ കേസെടുത്തത് എന്തിനാണെന്നും റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ ട്വന്റിഫോറിനോട് പറഞ്ഞു.(AK Saseendran reacts over case filed against Twentyfour local reporter)
മാധ്യമങ്ങളോട് ഉദാര നിലപാടാണ് വനംവകുപ്പിനുള്ളത്. മാധ്യമസ്വാതന്ത്ര്യം ഉറപ്പാക്കും. വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ച ശേഷമാണ് വനം വകുപ്പ് ഉദ്യോഗസ്ഥന്‍ പൊലീസിന് പരാതി നല്‍കിയത്. ഇതെന്തിനായിരുന്നുവെന്ന് വ്യക്തത വരേണ്ടതുണ്ട്. ഇനി സിസിഎഫിന്റെ അന്വേഷണം കൊണ്ട് കാര്യമില്ലെന്നും വനം വിജിലന്‍ സ് മേധാവി അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
വനംവകുപ്പിന്റെ വ്യാജ പരാതിയില്‍ ട്വന്റിഫോര്‍ അതിരപ്പള്ളി പ്രാദേശിക ലേഖകന്‍ റൂബിന്‍ ലാലിനെ ഇന്നലെ അര്‍ധരാത്രി വീട് വളഞ്ഞായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ കാട്ടുപന്നി വാഹനം ഇടിച്ചു കിടക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ റൂബിന്‍ ലാലിനെ വനം ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തിരുന്നു. ഇതിന് പിന്നാലെ വനമന്ത്രി പ്രഖ്യാപിച്ച അന്വേഷണം അട്ടിമറിക്കുന്നതിനായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയത്. റൂബിന്‍ ലാല്‍ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നായിരുന്നു പരാതി.
ഇന്നലെ രാവിലെയാണ് അതിരപ്പള്ളിയില്‍ വാഹനമിടിച്ച് പരുക്കേറ്റ് കിടന്ന പന്നിയുടെ ദൃശ്യങ്ങളെടുക്കാന്‍ റൂബിന്‍ ലാല്‍ എത്തിയത്. എന്നാല്‍ ഇതിനിടെ റൂബിനോടുള്ള മുന്‍വൈരാഗ്യമൂലം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തു. അതിരപ്പള്ളി ട്വന്റിഫോര്‍ ഒബിടി അംഗമാണ് റൂബിന്‍ ലാല്‍. ഈ സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന വനംമന്ത്രി എകെ ശശീന്ദ്രന്റെ ഉത്തരവിനെ മറികടക്കാന്‍ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന പരാതിയുമായാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പൊലീസിനെ സമീപിച്ചത്. പിന്നാലെ ഇന്നലെ അര്‍ധരാത്രിയോടെ റൂബിനെതിരെ നടപടിയെടുക്കുകയായിരുന്നു.
Story Highlights :AK Saseendran reacts over case filed against Twentyfour local reporter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here