‘ബുന്ദേൽഖണ്ഡ് മുതൽ ജാർഖണ്ഡ് വരെ ഞാൻ കണ്ട ഇന്ത്യ: ഒരു നിരീക്ഷകന്റെ ഡയറിക്കുറിപ്പ്’: ഡോ.രാജു നാരായണ സ്വാമിയുടെ പുസ്തകം പ്രകാശനം ചെയ്തു

തെരഞ്ഞെടുപ്പ് വിദഗ്ദ്ധനും കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡോ. രാജു നാരായണ സ്വാമി തന്റെ ഇലക്ഷൻ അനുഭവങ്ങളെക്കുറിച്ച് രചിച്ച ഗ്രന്ഥം മധ്യപ്രദേശിലെ നരസിംഗ്പൂരിൽ നടന്ന ചടങ്ങിൽ വച്ച് പ്രകാശനം ചെയ്തു. ജില്ലാ കളക്ടർ ശ്രിമതി ശീതള പാട്ടിലെയുടെ സാന്നിദ്ധ്യത്തിൽ ആയിരുന്നു പ്രകാശനം. ഒരു യാത്രവിവരണത്തിന്റെ കെട്ടിലും മട്ടിലുമാണ് പുസ്തകത്തിന്റെ രൂപകല്പന എന്നാൽ ഗ്രാമീണ ഇന്ത്യ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും നിഷ്പക്ഷമായി തെരഞ്ഞെടുപ്പ് നടത്തുന്നതിൽ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ഇലക്ഷൻ നിയമങ്ങളെക്കുറിച്ചും പുസ്തകം വിശദമായി അപഗ്രഥിക്കുന്നുണ്ട്. മുപ്പത്തിയെട്ട് തവണ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകൻ ആയ ഐ എ എസ് ഉദ്യോഗസ്ഥൻ എന്ന അപൂർവ്വ റെക്കോർഡിന്റെ ഉടമയായ രാജു നാരായണ സ്വാമി നിലവിൽ മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ആണ്.
രാജു നാരായണ സ്വാമിയുടെ മുപ്പത്തിമൂന്നാമത്തെ പുസ്തകമാണിത്. സാഹിത്യ അക്കാദമി അവാർഡ് നേടിയ “ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ” മുതൽ കുഞ്ഞുണ്ണി പുരസ്കാരത്തിനർഹമായ “നീലക്കുറിഞ്ഞി : ഒരു വ്യാഴവട്ടത്തിലെ വസന്തം” വരെയുള്ള കൃതികൾ സ്വാമി ഇതിനുമുൻപെഴുതിയ പുസ്തകങ്ങളിൽപ്പെടും. അഞ്ചു ജില്ലകളിൽ കളക്ടറായും കോളേജ് വിദ്യാഭ്യാസ ഡയറക്ടർ , മാർക്കറ്റ് ഫെഡ് എം.ഡി. , കാർഷികോല്പാദന കമ്മീഷണർ , കേന്ദ്ര നാളികേര വികസന ബോർഡ് ചെയർമാൻ തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
അഴിമതിക്കെതിരെ ഉള്ള പോരാട്ടത്തിന് ഐ ഐ ടി കാൺപൂർ അദ്ദേഹത്തിന് 2018 ൽ സത്യേന്ദ്രദുബേ മെമ്മോറിയൽ അവാർഡ് നൽകിയിരുന്നു. സൈബർ നിയമത്തിൽ ഹോമി ഭാഭാ ഫെലോഷിപ്പു നേടിയിട്ടുണ്ട്. ബൗദ്ധിക സ്വത്ത് അവകാശനിയമത്തിലെ ഗവേഷണങ്ങൾക്ക് അമേരിക്കയിലെ ജോർജ് മസോൺ യൂണിവേഴ്സിറ്റി നൽകുന്ന അംഗീകാരമായ ലിയനാർഡോ ഡാവിഞ്ചി ഫെല്ലോഷിപ്പ് 2021 ഡിസംബറിൽ രാജു നാരായണ സ്വാമിക്ക് ലഭിച്ചു. കമ്പ്യൂട്ടർ സയൻസിൽ ബിരുദവും നിയമത്തിൽ ഡോക്ടറേറ്റും ഉള്ള സ്വാമി 300 ലേറെ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് .
Story Highlights : Dr. Raju Narayana Swamy’s book was released
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here