നീതിനിഷേധിക്കപ്പെടുന്നവർക്കുവേണ്ടി ഭരണകൂടങ്ങളുടെ മുഖം നോക്കാതെ ജനാധിപത്യത്തിന്റെ ശബ്ദമായി മാറിയ മനുഷ്യൻ; ബിആർപി ഭാസ്കറിന് നാടിന്റെ അന്ത്യാഞ്ജലി

മുതിർന്ന മാധ്യമ പ്രവർത്തകൻ ബിആർപി ഭാസ്ക്കറിന് നാടിന്റെ അന്ത്യാഞ്ജലി. വാർധ്യക സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. 92 വയസായിരുന്നു. സംസ്കാരം തൈക്കാട് ശാന്തി കവാടത്തിൽ നടന്നു. സംസ്ഥാന സർക്കാരിന്റെ സ്വദേശാഭിമാനി -കേസരി മാധ്യമ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ( journalist BRP Bhaskar profile )
പത്രപ്രവർത്തനത്തെ ജനാധിപത്യപരമായ സാമൂഹിക ഇടപെടലായി കണ്ട മാധ്യമപ്രവർത്തകനായിരുന്നു ബി ആർ പി ഭാസ്‌കർ എന്ന ബാബു രാജേന്ദ്രപ്രസാദ് ഭാസ്‌കർ. അധികാര രാഷ്ട്രീയത്തിന്റെ സ്വാധീനങ്ങൾക്ക് വഴങ്ങാതെ സാധാരണക്കാരുടെ ജീവിതത്തിനൊപ്പം സഞ്ചരിച്ച ധീരനായ പത്രപ്രവർത്തകൻ. കീഴാളരാഷ്ട്രീയത്തിനും ഭരണഘടനപരമായ അവകാശങ്ങൾക്കും വേണ്ടി ശബ്ദിക്കാൻ ബി ആർ പി രണ്ടാമതൊന്ന് ആലോചിച്ചില്ല. ദളിത്-ആദിവാസി ഭൂസമരങ്ങളിൽ സജീവമായി പങ്കെടുത്ത ബി ആർ പി, ന്യൂനപക്ഷങ്ങളുടെയും ട്രാൻസ്‌ജെൻഡർ സമൂഹത്തിന്‍റെയും അവകാശങ്ങൾക്കായി പോരാടി.
Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി
19-ാം വയസ്സിൽ ദ ഹിന്ദുവിൽ പത്രപ്രർത്തകനായി ജീവിതം തുടങ്ങി. ഏഴു പതിറ്റാണ്ടോളം മാധ്യമപ്രവർത്തനത്തിൽ സജീവമായിരുന്നു. വിദ്യാർത്ഥിയായിരുന്നപ്പോൾത്തന്നെ പത്രപ്രവർത്തനത്തിലേക്ക് കടന്ന ബി ആർ പി ദ സ്റ്റേറ്റ്‌സ്മാൻ, പാട്രിയറ്റ് ഡെക്കാൺ ഹെറാൾഡ് തുടങ്ങിയ പത്രങ്ങളിലും യു എൻ ഐ വാർത്താഏജൻസിയിലും ചേർന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ തുടക്കകാലം മുതൽ പ്രവർത്തിച്ച ബി ആർ പി പത്രവിശേഷം എന്ന പംക്തിയിലൂടെ മാധ്യമ വിമർശനത്തിന് പുതിയ മാനം നൽകി. പരിസ്ഥിതി പ്രശ്‌നങ്ങളിലും ലോക്കപ് മർദനങ്ങളിലും ഭരണകൂടത്തിന്റെ മുഖം നോക്കാതെ പ്രതികരിച്ചു. മുത്തങ്ങയിലെ ആദിവാസികൾ ആക്രമിക്കപ്പെട്ടപ്പോഴും പ്ലാച്ചിമട സമരത്തിലും ചെങ്ങറ സമരത്തിലുമെല്ലാം മുൻനിരപ്പോരാളിയായി നിലകൊണ്ടു. ‘ചരിത്രം നഷ്ടപ്പെട്ടവർ’, ‘ന്യൂസ് റൂം- ഒരു മാധ്യമപ്രവർത്തകന്റെ അനുഭവകുറിപ്പുകൾ’ എന്നീ പുസ്തകങ്ങൾ രചിച്ചു.
Story Highlights : journalist BRP Bhaskar profile
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here