മുഖ്യമന്ത്രിയുടെ ശൈലിയും ഭരണവിരുദ്ധ വികാരവും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി; സിപിഐഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ കനത്ത തോല്‍വിയില്‍ മുഖ്യമന്ത്രിയ്ക്കും സര്‍ക്കാരിനും നേരെ ആഞ്ഞടിച്ച് സിപിഐഎം സംസ്ഥാന സമിതിയില്‍ പ്രതിനിധികള്‍. ഭരണ വിരുദ്ധ വികാരം തിരിച്ചടിയായെന്ന് ചര്‍ച്ചയില്‍ പ്രതിനിധികള്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്. കനത്ത തോല്‍വിക്ക് കാരണം ഭരണവിരുദ്ധ വികാരമെന്ന് വിമര്‍ശനമുണ്ടെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞു. സര്‍ക്കാര്‍ ജനക്ഷേമ നടപടികള്‍ ജനങ്ങളിലേക്ക് എത്തിയില്ലെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. (criticism against Pinarayi vijayan and LDF Government in CPIM meeting)
ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയത് തോല്‍വിയുടെ ആക്കംകൂട്ടിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ഷേമ പെന്‍ഷന്‍ അടക്കം മുടങ്ങിയത് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കി. ക്ഷേമപ്രവര്‍ത്തനങ്ങള്‍ മുടങ്ങാന്‍ കാരണം കേന്ദ്രസര്‍ക്കാരാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല. ഇക്കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ചില നേതാക്കന്മാര്‍ക്ക് നാക്ക് പിഴ സംഭവിച്ചതും വലിയ ചര്‍ച്ചയായെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. നേതാക്കന്മാരുടെ പേര് പറയാതെയാണ് പരാമര്‍ശം.
കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം അതീവ നിരാശാജനകമാണെന്നാണ് സീതാറാം യെച്ചൂരിയുടെ വിലയിരുത്തല്‍. സിപിഐഎം ദേശീയ തലത്തിലെ അവലോകന റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി ഗൗരവതരമായ തിരുത്തല്‍ നടപടികളിലേക്ക് കടക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ അഭിപ്രായമുയര്‍ന്നിരുന്നു.
Story Highlights : criticism against Pinarayi vijayan and LDF Government in CPIM meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here