നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വീണ്ടും അറസ്റ്റ്: ഹസാരി ബാഗ് സ്കൂൾ പ്രിൻസിപ്പളും പരീക്ഷ സൂപ്രണ്ടും സിബിഐ കസ്റ്റഡയിൽ

നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വീണ്ടും അറസ്റ്റ്. ഹസാരി ബാഗിലെ സ്കൂൾ പ്രിൻസിപ്പൾ ഇസാൻ ഉൾ ഹഖ്, പരീക്ഷാ സെന്‍റർ സൂപ്രണ്ട് ഇംതിയാസ് ആലം എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്ത് . ഹസാരി ബാഗിലെ സ്കൂളിൽ നിന്നാണ് ചോദ്യപേപ്പർ ചോർന്നത്. ഇതുമായി ബന്ധപ്പെട്ടാണ് സ്കൂൾ പ്രിൻസിപ്പളിനെയും പരീക്ഷാ സെന്‍റർ സൂപ്രണ്ടിനെയും സി ബി ഐ അറസ്റ്റ് ചെയ്തത്.
അതേസമയം നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇന്നലെ പാറ്റ്നയിൽ നിന്ന് മനീഷ് പ്രകാശ്, അശുതോഷ് എന്നിവരെസി ബി ഐ അറസ്റ്റ് ചെയ്തിരുന്നു.
അതിനിടെ നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പാർലമെന്‍റിൽ ചർച്ച അനുവദിക്കാത്തതിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ആശങ്കയാണ് നീറ്റ് വിഷയമെന്നടക്കം ചൂണ്ടികാട്ടി വീഡിയോ സന്ദേശവുമായാണ് രാഹുൽ രംഗത്തെത്തിയത്. താൻ പാർലമെന്‍റിൽ വിഷയം ഉയർത്താൻ ശ്രമിച്ചു. പക്ഷേ തന്നെ അതിന് കേന്ദ്ര സർക്കാർ അനുവദിച്ചില്ല. നീറ്റ് ഒരു ദുരന്തമായി മാറിക്കഴിഞ്ഞു. ചോദ്യപേപ്പർ ചോർന്നെന്ന് വ്യക്തമാണെന്നും ഇതിലൂടെ ചിലർ കോടികളുണ്ടാക്കിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇനിയും ഇങ്ങനെ മുന്നോട്ട് പോകാനാകില്ലെന്നും നീറ്റ് വിഷയത്തിൽ വ്യക്തത ലഭിക്കേണ്ടത് അത്യാവശ്യമാണെന്നും രാഹുൽ പറഞ്ഞു. വിദ്യാർഥികൾക്ക് അർഹിക്കുന്ന ബഹുമാനം നൽകാൻ പ്രധാനമന്ത്രി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Story Highlights : Jharkhand school principal among 2 arrested by CBI in NEET-UG paper leak case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here