Advertisement

ഹാത്രാസ് ദുരന്തത്തിലെ പ്രതിനായകൻ: പൊലീസ് കോൺസ്റ്റബിളിൽ നിന്ന് ആത്മീയ ആചാര്യനിലേക്ക്; സൂരജ് പാൽ ഭോലെ ബാബയായത് ഇങ്ങനെ

July 3, 2024
Google News 2 minutes Read
Bhole baba

അതിരുകളില്ലാത്ത പ്രതീക്ഷയാണ് ഇന്ത്യൻ സാഹചര്യത്തിൽ ഈശ്വര വിശ്വാസം. എല്ലാ നേട്ടങ്ങളുടെയും എല്ലാ തിരിച്ചടികളുടെയും പിന്നിൽ മനുഷ്യ ഹൃദയങ്ങളിൽ ദൈവത്തിനൊരു സ്ഥാനമുണ്ട്. അതിനാൽ തന്നെ ആത്മീയതയിൽ അഭയം പ്രാപിക്കുന്നവരും, പ്രതീക്ഷ വെക്കുന്നവരും നിരവധിയാണ്. അങ്ങനെയാണ് യു.പിയിലെ ഒരു സാധാരണ ഗ്രാമത്തിൽ നിന്നുള്ള മുൻ പൊലീസ് കോൺസ്റ്റബിളായ നാരായണ ഹരിയെന്ന ഭോലെ ബാബയ്ക്കും ലക്ഷക്കണക്കിന് അനുയായികളെ കിട്ടുന്നത്. ബാബയുടെ കാൽപാദത്തിൽ നിന്ന് ലഭിക്കുന്ന മണൽത്തരി മഹാഭാഗ്യമെന്ന് വിശ്വസിച്ച ലക്ഷക്കണക്കിന് മനുഷ്യർ അതിനായി തിക്കിത്തിരക്കിയപ്പോൾ പൊലിഞ്ഞുപോയത് 120 ലധികം മനുഷ്യ ജീവനുകളാണ്. തിരക്കിനിടയിൽ വീണുപോയവർക്ക് മേലെ ചവുട്ടി മറ്റുള്ളവർ മുന്നോട്ട് പോയതോടെ മരണസംഖ്യ ഉയർന്നു എന്നാണ് സബ് കളക്ടർ സിക്കന്ദർ റാവുവിൻ്റെ റിപ്പോർട്ടിൽ പറയുന്നത്.

സത്‌സംഗം പരിപാടി കഴിഞ്ഞ് ഭോലെ ബാബ വേദിയിൽ നിന്ന് റോഡിൽ നിർത്തിയിട്ട വാഹനത്തിലേക്ക് പോയപ്പോഴാണ് തിക്കും തിരക്കും ഉണ്ടായതെന്ന് റിപ്പോർട്ടിലുണ്ട്. ബാബയുടെ കാലടി പതിഞ്ഞ മണ്ണോ അതിൽ നിന്നുള്ള മണൽത്തരിയോ നേടുകയായിരുന്നു തിക്കിത്തിരക്കിയവരുടെ ലക്ഷ്യം. ബാബയെ സംരക്ഷിക്കാൻ സുരക്ഷാ ജീവനക്കാർ വലയം തീർത്തതോടെ തിരക്ക് കൂടി. അപകടം മനസിലാക്കിയവർ റോഡിൽ നിന്ന് പരിപാടി നടന്ന പാടത്തേക്ക് തിരിഞ്ഞോടി. എന്നാൽ ചരിവുള്ള ഭൂപ്രതലമായിരുന്നു ഇവിടം. ഓടിയവർ അടി തെറ്റി വീഴുകയും അവർക്ക് മേലേക്ക് കൂടുതൽ പേർ വീഴുകയും ഇവരെ ചവിട്ടി ആളുകൾ പോവുകയും ചെയ്തുവെന്ന് റിപ്പോർട്ട് പറയുന്നു.

ജൂലൈ 2 നാണ് പരിപാടി നടന്നത്. ഉച്ചയ്ക്ക് 12.30 യോടെ ഭോലെ ബാബ വേദിയിലെത്തി. ഒരു മണിക്കൂറോളം സത്‌സംഗം നീണ്ടു. ഉച്ചയ്ക്ക് 1.40 ഓടെ അദ്ദേഹം മടങ്ങി. ഈ സമയത്താണ് ദുരന്തം സംഭവിച്ചത്. ബാബ മടങ്ങിപ്പോവുമ്പോഴും പരിപാടി നടന്ന പാടത്ത് നിരാലംബരായ മനുഷ്യർ അന്ത്യശ്വാസം വലിക്കുകയായിരുന്നു.

Read Also: ഹാഥ്റസ് ദുരന്തം; ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

യുപിയിലെ കാസ്ഗഞ്ച് ജില്ലയിലെ ബഹദൂർ നഗറിലാണ് സൂരജ് പാൽ ജനിച്ചതും വളർന്നതും. വിദ്യാഭ്യാസത്തിന് ശേഷം യു.പി പൊലീസിൽ കോൺസ്റ്റബിളായി ജോലി ലഭിച്ചു. 1990 കൾ വരെ ഇദ്ദേഹം പൊലീസിൽ സേവനമനുഷ്ഠിച്ചുവെന്നാണ് വിവരം. പിന്നീട് ജോലി രാജിവച്ച് ആത്മീയതയുടെ പാതയിലേക്ക് കടന്നു. മാസ ശമ്പളക്കാരനായ ഒരു സർക്കാർ ജീവനക്കാരനിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വത്തും സമ്പാദ്യവും ലക്ഷക്കണക്കിന് അനുയായികളുമുള്ള ആത്മീയ ആചാര്യനിലേക്കുള്ള അദ്ദേഹത്തിൻ്റെ വളർച്ച കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിലായിരുന്നു. സാഗർ വിശ്വ ഹരിയെന്നും വിളിക്കപ്പെടുന്ന ഭോലെ ബാബയ്ക്ക് ഗുരുക്കളില്ല. താൻ ഒരു ഗുരുവിൻ്റെയും ശിഷ്യനല്ല മറിച്ച്, പ്രപഞ്ച ശക്തിയിൽ നിന്ന് നേരിട്ട് പ്രചോദനം കിട്ടിയ ആളെന്നാണ് ഭോലെ ബാബ അവകാശപ്പെടുന്നത്. ഉത്തരേന്ത്യൻ ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഭോലെ ബാബയ്ക്ക് കോടിക്കണക്കിന് അനുയായികളും ഇപ്പോഴുണ്ട്.

ജോലി ഉപേക്ഷിച്ച ശേഷം നാരായണ ഹരിയെന്ന പുതിയ പേര് സ്വീകരിച്ച സൂരജ് പാൽ, ആത്മീയ പ്രഭാഷണങ്ങളിലൂടെയാണ് തൻ്റെ ആത്മീയ യാത്ര തുടങ്ങിയത്. പ്രപഞ്ച ശക്തിയിൽ നിന്ന് പ്രചോദനം നേടിയെന്ന് അവകാശപ്പെട്ട അദ്ദേഹത്തെ ജനം വിശ്വസിച്ചു. യുപിയിൽ നാരായൺ സാഗർ ഹരി ആശ്രമം എന്ന പേരിൽ ആശ്രമവും സ്ഥാപിച്ചു. ഉത്തരേന്ത്യയിൽ പലയിടത്തായി എത്തി ആത്മീയ പ്രഭാഷണങ്ങൾ നടത്തി. പതിയെ പതിയെ ജനപിന്തുണയാർജ്ജിച്ചു. ഇതിനിടെ പേരുകളും മാറി മാറി വന്നു. ഭോലെ ബാബയെന്നും സാഗർ വിശ്വ ഹരിയെന്നും അറിയപ്പെടാൻ തുടങ്ങി. സത്‌സംഗം ആത്മീയ പരിപാടിയുടെ കീർത്തിയും നാടാകെ പരന്നു.

ഇന്ന് 30 ഏക്കറോളം സ്ഥലത്ത് പരന്ന് കിടക്കുന്ന അദ്ദേഹത്തിൻ്റെ ആശ്രമത്തിലേക്ക് പ്രതിദിനം 12000ത്തിൽ പരം ആളുകൾ എത്തുന്നുവെന്നാണ് കരുതപ്പെടുന്നത്. യു.പി സംസ്ഥാനത്തിന് അകത്തും പുറത്തും രാഷ്ട്രീയ നേതാക്കൾക്ക് ഇടയിൽ വരെ വലിയ സ്വാധീനമുള്ള ആചാര്യനായി അദ്ദേഹം മാറി. ഉന്നത രാഷ്ട്രീയ നേതാക്കളും എംഎൽഎമാരും
എംപിമാരും കക്ഷി രാഷ്ട്രീയ ഭേദമന്യേ ഭോലെ ബാബയുടെ അനുയായികളാണ്. ബാബയുടെ പരിപാടികൾക്ക് സർക്കാർ വിലക്കുകളൊന്നും ബാധകമായിരുന്നില്ല. കൊവിഡ് കാലത്ത് യാതൊരു മാനദണ്ഡവും പാലിക്കാതെ അദ്ദേഹം പരിപാടികൾ നടത്തിയെന്ന് ഇപ്പോൾ വിമർശനം ഉയരുന്നുണ്ട്. ഹാത്‌റാസിലെ ഫുൽറായ് ഗ്രാമത്തിൽ ഇന്നലെ നടന്ന സത്‌സംഗത്തിന് ജില്ലാ ഭരണകൂടത്തിൻ്റെ അനുമതി ഉണ്ടായിരന്നുവെന്നാണ് ഔദ്യോഗിക ഭാഷ്യം. അനുവദിച്ചതിലേറെ ആളുകൾ അവിടെ പങ്കെടുത്തിരുന്നുവെന്നാണ് വിമർശനം. രണ്ട് ലക്ഷത്തോളം പേർ സത്‌സംഗത്തിൽ പങ്കെടുത്തുവെന്നാണ് വിലയിരുത്തൽ. സ്ഥലത്ത് പൊലീസിൻ്റെ യാതൊരു സാന്നിധ്യവും ഉണ്ടായിരുന്നില്ല.

സ്വകാര്യ അംഗരക്ഷകരുടെ സുരക്ഷിതത്വത്തിൽ വലിയ വാഹന വ്യൂഹത്തിൻ്റെ അകമ്പടിയോടെയാണ് ഭോലെ ബാബയുടെ യാത്ര. ഉത്തർപ്രദേശിലും അയൽസംസ്ഥാനങ്ങളിലുമുള്ള ദരിദ്ര സ്ത്രീകളാണ് ഇദ്ദേഹത്തിൻ്റെ അനുയായികളിൽ അധികവും. ദുരന്തത്തിൽ മരണസംഖ്യ 120 കടന്നതായി സർക്കാർ അറിയിക്കുന്നു. ഭോലെ ബാബ ഒളിവിലെന്നാണ് വിവരം. ഈയാംപാറ്റകളെ പോലെ നൂറിലേറെ മനുഷ്യ ജീവനുകൾ പൊലിഞ്ഞ ദുരന്തം മുന്നിൽ നിൽക്കുമ്പോൾ ഭോലെ ബാബ വീഴുമോ ഇനിയും വാഴുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

Story Highlights : Who is godman Bhole baba accused in Hathras stampede who once served UP Police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here