ബിനോയ് വിശ്വത്തെ ചരിത്രം പഠിപ്പിക്കാന്‍ എസ്എഫ്‌ഐ വളര്‍ന്നിട്ടില്ല; ആഞ്ഞടിച്ച് എഐഎസ്എഫ്

എസ്എഫ്‌ഐയ്‌ക്കെതിരായ വിമര്‍ശനം ആവര്‍ത്തിച്ച് എഐഎസ്എഫ്. വിദ്യാര്‍ത്ഥി സംഘടനയിലെ തെറ്റായ പ്രവണതകള്‍ ചൂണ്ടിക്കാട്ടിയ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ എസ്എഫ്‌ഐയുടെ പരാമര്‍ശങ്ങള്‍ക്ക് എഐഎസ്എഫ് രൂക്ഷമായ ഭാഷയില്‍ മറുപടിയുമായി രംഗത്തെത്തി.
ബിനോയ് വിശ്വത്തെ ചരിത്രം പഠിപ്പിക്കാന്‍ എസ്എഫ്‌ഐ വളര്‍ന്നിട്ടില്ലെന്ന് എഐഎസ്എഫ് പറഞ്ഞു. സ്വയം അപഹാസ്യരാകുകയാണ് എസ് എഫ് ഐ യെന്നും എഐഎസ്എഫ് പ്രസ്താവനയിലൂടെ വിമര്‍ശിച്ചു. (aisf against sfi)
എഐഎസ്എഫിന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം ഇങ്ങനെ:
കേരളത്തിലെ ക്യാമ്പസുകളെ അക്രമത്തിന്റെയും ജനാധിപത്യ നിഷേധത്തിന്റെയും കേന്ദ്രങ്ങളാക്കി മാറ്റുന്നതിനെതിരെയുള്ള സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ക്രിയാത്മക വിമര്‍ശനങ്ങളോടുള്ള എസ് എഫ് ഐ യുടെയും ചില സി പി എം നേതാക്കളുടെയും പ്രതികരണം അവരുടെ രാഷ്ട്രീയ പാപ്പരത്തത്തെയാണ് വെളിപ്പെടുത്തുന്നത്.
വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കണ്ട് തെറ്റ് തിരുത്തി കലാലയങ്ങളെ അക്രമവിമുക്തമാക്കാനും ജനാധിപത്യവല്‍ക്കരിക്കാനുമുള്ള പക്വത കാണിക്കേണ്ടതിന് പകരം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെയും എ ഐ എസ് എഫിനെയും താറടിച്ച് സ്വയം അപഹാസ്യരാവുകയാണ് എസ് എഫ് ഐ ക്കാര്‍.
അടിയന്തിരാവസ്ഥയുടെ ചരിത്രം ബിനോയ് വിശ്വത്തെ ഓര്‍മിപ്പിക്കുന്ന എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി കേരള രാഷ്ട്രീയത്തില്‍ ഫാസിസ്റ്റ് സംഘടനകളുമായി പലപ്പോഴും സ്വന്തം സംഘടന നടത്തിയിട്ടുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള തെരഞ്ഞെടുപ്പ് സഖ്യങ്ങളെ വിസ്മരിക്കരുത്.
ബിജെപി നേതാവ് പി എസ് ശ്രീധരന്‍ പിള്ളയുടെ പുസ്തക പ്രകാശന വേളയില്‍ വെച്ച് എസ് എഫ് ഐ മുന്‍ സംസ്ഥാന സെക്രട്ടറി കൂടിയായ എ കെ ബാലന്‍ അടിയന്തിരാവസ്ഥക്കാലത്ത് രൂപപ്പെട്ട
എസ് എഫ് ഐ എബിവിപി കൂട്ട് കെട്ടിന്റെ പിന്നമ്പുറ കഥകള്‍ വെളിപ്പെടുത്തിയത് കേരളം മറന്നിട്ടില്ല. എസ് എഫ് ഐ എ ബി വി പി സംയുക്ത സ്ഥാനാര്‍ഥിയായി പി എസ് ശ്രീധരന്‍ പിള്ളയെ മത്സരിപ്പിച്ചുവെന്നും സമാന സാഹചര്യങ്ങള്‍ വര്‍ത്തമാന കാലഘട്ടത്തിലുണ്ടായാല്‍ പഴയ കൂട്ട് കെട്ട് അസംഭവ്യമല്ലെന്നും അന്ന് എ കെ ബാലന്‍ ബാലന്‍ പ്രസ്ഥാവിച്ചിരുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും എ ഐ എസ് എഫിനെയും ചരിത്രം പഠിപ്പിക്കാന്‍ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയും സി പി എം നേതാക്കളും വളര്‍ന്നിട്ടില്ലെന്നും മുഖം വികൃതമായതിന് കണ്ണാടി എറിഞ്ഞുടക്കുന്ന സമീപനം എസ് എഫ് ഐ യും സി പി എം നേതാക്കളും അവസാനിപ്പിക്കണമെന്നും എ ഐ എസ് എഫ് ആവശ്യപ്പെടുന്നു.
Story Highlights : aisf against sfi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here