Advertisement

ലേബർ പാർട്ടി പുറത്താക്കി, എതിർ സ്ഥാനാർത്ഥിയെ നിർത്തി; ജനം കൈവിട്ടില്ല, ജെറമി കോർബിന് വൻ ജയം

July 6, 2024
Google News 2 minutes Read
Jeremy Corbyn

ബ്രിട്ടനിൽ നടന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ലേബർ പാർട്ടിക്ക് മുന്നിൽ സഭയ്ക്ക് അകത്തൊരു വെല്ലുവിളിയുണ്ട്. ഒരിക്കൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരുന്ന, പിന്നീട് ലേബർ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ജെറമി കോർബിൻ. നോർത്ത് ഐലിങ്ടൺ മണ്ഡലത്തിൽ നിന്ന് വൻ ഭൂരിപക്ഷത്തിലാണ് കോർബിൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി പാർലമെൻ്റിലേക്ക് ജയിച്ചത്. കോർബിൻ 24000 വോട്ട് നേടിയപ്പോൾ തൊട്ടുപിന്നിലായ ലേബർ പാർട്ടി സ്ഥാനാർത്ഥി പ്രഫുൽ നർഗുണ്ട് 16000 വോട്ട് മാത്രമാണ് നേടിയത്.

നാല് പതിറ്റാണ്ടായി നോർത്ത് ഐലിങ്ടൺ മണ്ഡലത്തെ പ്രതിനിധീകരിച്ച കോർബിനെ പാർട്ടി കൈവിട്ടിട്ടും തൻ്റെ ജനം കൈവിട്ടില്ലെന്നതാണ് തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നത്. ഇത് 11ാം തവണയാണ് കോർബിൻ പാർലമെൻ്റംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്. ലേബർ പാർട്ടിയും സ്വതന്ത്ര സ്ഥാനാർത്ഥിയായി കോർബിനും എത്തിയതോടെ കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലമായി വിലയിരുത്തിയതാണ് നോർത്ത് ഐലിങ്ടൺ വിലയിരുത്തപ്പെട്ടത്. എന്നാൽ ഫലം വന്നപ്പോൾ 8000 വോട്ടിൻ്റെ ഭൂരിപക്ഷം കോർബിന് ലഭിച്ചു. അതും രാജ്യമാകെ ലേബർ പാർട്ടി തരംഗം അലയടിച്ച തെരഞ്ഞെടുപ്പിൽ.

പാർട്ടിയുടെ ഒന്നാം നമ്പർ നേതാവായി 2019 ൽ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ നടത്തിയ ജൂതവിരുദ്ധ പ്രസ്താവനകളുടെ പേരിലാണ്, തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ജെറമി കോർബിനെ ലേബർ പാർട്ടി പുറത്താക്കിയത്. അദ്ദേഹത്തെ പാർട്ടി സ്ഥാനാർത്ഥിയായി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. 2015 മുതൽ 2020 വരെ പാർട്ടിയെ നയിച്ചത് കോർബിനായിരുന്നു. എന്നാൽ 2019 ലെ വൻ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയാണ് കോർബിൻ ക്രൂശിക്കപ്പെട്ടത്.

എന്നാൽ ലേബർ പാർട്ടിയുടെ കുതിപ്പിനിടയിലും അടിതെറ്റാതെ നിൽക്കാനും തൻ്റെ മണ്ഡലത്തിൽ നിന്ന് വീണ്ടും ജയിക്കാനും സാധിച്ചത് കോർബിനെ സംബന്ധിച്ച് നേട്ടമാണ്. 2010 ൽ അധികാരത്തിൽ നിന്ന് പുറത്തുപോയ ലേബർ പാർട്ടി 2024 ലാണ് വീണ്ടും അധികാരത്തിലെത്തുന്നത്. കോർബിന് ശേഷം പാർട്ടിയെ നയിച്ച സർ കെയ്ർ സ്റ്റാർമറാണ് 412 സീറ്റുകളുമായി ലേബർ പാർട്ടിയുടെ പ്രധാനമന്ത്രിയാകുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോർബിൻ്റെ നേതൃത്വത്തിൽ ലേബർ പാർട്ടി നേടിയതിൻ്റെ ഇരട്ടി സീറ്റാണ് ഇക്കുറി ലഭിച്ചത്. കേവല ഭൂരിപക്ഷത്തേക്കാൾ 170 സീറ്റ് ലേബർ പാർട്ടിക്ക് അധികമുണ്ട്.

കോർബിൻ്റെ കാലത്തേതിൽ നിന്ന് പാർട്ടിയെ മാറ്റിയെടുത്തെന്നാണ് സ്റ്റാർമറുടെ അവകാശവാദം. തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലാകെ കോർബിനെയും അദ്ദേഹത്തിൻ്റെ ജൂതവിരുദ്ധ നിലപാടുകളെയും സ്റ്റാർമർ നിശിതമായി വിമർശിച്ചു. നേരത്തെ സ്റ്റാർമർ സ്വീകരിച്ചിരുന്ന പല നിലപാടുകളിലും ഇപ്പോൾ അദ്ദേഹം മാറ്റം വരുത്തിയിട്ടുണ്ട്. എന്നാൽ ആ നിലപാടുകളിൽ നിന്ന് കോർബിൻ പിന്നോട്ട് പോയിട്ടില്ല. തൻ്റെ മണ്ഡലത്തിൽ തൻ്റെ നിലപാടുകളും ജയിച്ചാൽ നടപ്പിലാക്കുന്ന കാര്യങ്ങളും പറഞ്ഞാണ് അദ്ദേഹം വോട്ട് തേടിയത്. അതിനാൽ തന്നെ വർധിത വീര്യത്തോടെ ഭരണത്തിലെത്തിയ ലേബർ പാർട്ടിക്കും നേതാവ് സ്റ്റാർമർക്കും മുന്നിൽ കോർബിൻ ഒരു വെല്ലുവിളിയാകുമെന്നുറപ്പ്.

Story Highlights : Ex Labour leader Jeremy Corbyn re-elected as MP running as independent

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here