തൊഴിലാളിയെ കാണാതായിട്ട് മണിക്കൂറുകൾ; കൈമലർത്തി റെയിൽവേ, കാണാതായത് റെയിൽവേയുടെ തൊഴിലാളിയെന്ന് മേയർ

തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയയാളെ കാണാതായിട്ട് ഒരു മണിക്കൂർ. ഫയർഫോഴ്സ് എത്തി രക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചുവെങ്കിലും തൊഴിലാളിയെ ഇതുവരേയും കണ്ടെത്താനായില്ല. നിലവിൽ സ്കൂബ ഡൈവിംഗിൽ പരിശീലനം നേടിയ ഫയർഫോഴ്സ് അംഗങ്ങളാണ് തെരച്ചിൽ നടത്തുന്നത്.
ആമയിഴഞ്ചാൻ തോടിന് 12 കിലോമീറ്റർ നീളമാണുള്ളത്. റെയിവേ ലൈൻ കടന്ന് പോകുന്ന വഴിയിൽ സ്റ്റേഷന് കുറുകെ തോട് കടന്ന് പോകുന്നുണ്ട്. സ്റ്റേഷന് കുറുകെ ട്രാക്കിനടിയിൽ കൂടെ പോകുന്ന ഭാഗത്തിന് വീതിയില്ല. ഇവിടെ ടണൽ പോലെയാണ്. ഇതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്.
എന്നാൽ കാണാതായ ജീവവനക്കാരുമായി ബന്ധമില്ലെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. റെയിൽവേ നേരിട്ട് നിയോഗിച്ച ജീവനക്കാരനല്ലെന്ന് വിശദീകരണം. തോട് വൃത്തിയാക്കേണ്ടത് നഗരസഭയും മൈനർ ഇറിഗേഷൻ വകുപ്പുമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ പറയുന്നു .
നഗരസഭയെ കുറ്റപ്പെടുത്താനുള്ള സമയമായി ചിലർ ഇതിനെ കാണുന്നുവെന്ന് മേയർ ആര്യാ രാജേന്ദ്രൻ പ്രതികരിച്ചു. കരാർ എടുത്തവർ പറഞ്ഞത് ഇന്ന് ജോലി ഷെഡ്യൂൾ ചെയ്തിട്ടില്ല എന്നാണെന്നും മേയർ പറയുന്നു. കാണാതായത് റെയിൽവേയുടെ കരാർ പ്രവർത്തനങ്ങൾ ചെയ്യുന്ന കരാറുകാരന് കീഴിലെ തൊഴിലാളിയെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു.
നഗരസഭയോട് ആവശ്യപ്പെട്ട സഹായം നൽകും. മാലിന്യം മാറ്റാൻ ഒരു JCB ഉടൻ എത്തിച്ചേരും. റെയിൽവേ കരാർ കൊടുത്തതിന് അനുസരിച്ചാണ് ഈ വർക്ക് നടന്നത്. ഓരോ നിമിഷം കഴിയുമ്പോഴും ടെൻഷനാണ്. ഉടനെ കണ്ടെത്താൻ കഴിയുമെന്നാണ് വിശ്വാസമെന്നും മേയർ പറയുന്നു.
ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ ആളെയാണ് കാണാതായത്. കോർപ്പറേഷന്റെ താത്കാലിക ജീവനക്കാരനായ മാരായിമുട്ടം സ്വദേശിയായ 42കാരനായ ജോയ് എന്നയാളെയാണ് കാണാതായത്.
Story Highlights : Trivandrum man came down to clean the ditch is missing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here