കശ്മീരിലെ ബാരാമുള്ളയിൽ ജനകീയ പ്രതിഷേധം അക്രമാസക്തമാകുന്നു; പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചു, പൊലീസിന് നേരെ കല്ലേറ്

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ കുടിവെള്ളത്തിൻ്റെ പേരിൽ തുടങ്ങിയ പ്രതിഷേധം അക്രമാസക്തമാകുന്നു. വടക്കൻ കശ്മീരിലെ ബാരാമുള്ളയിലാണ് സംഭവം. കുടിവെള്ളം ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്ത് വന്ന ഒരു സംഘം ആളുകൾ റോഡ് ഉപരോധിച്ചു. നർബൽ ഏരിയയിലായിരുന്നു ഉപരോധ സമരം. ഇതുവഴി വന്ന വാഹനങ്ങൾക്ക് നേരെ സംഘം കല്ലെറിഞ്ഞു. ആംബുലൻസുകളടക്കം ഈ ഉപരോധം മൂലം വഴിയിൽ കിടന്നു.
ജമ്മു കശ്മീർ പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരോട് റോഡ് തുറന്ന് വാഹനങ്ങൾ കടത്തിവിടാൻ ആവശ്യപ്പെട്ടു. ഇതിനോട് വഴങ്ങിയ പ്രതിഷേധക്കാർ വാഹനങ്ങൾ തുറന്നുവിട്ടു. എന്നാൽ ഇതോടെ പ്രതിഷേധം പൊലീസുകാരുടെ നേർക്കായി. പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിഞ്ഞുവെന്നാണ് വിവരം.
കശ്മീരിലെ ബി.ജെ.പിയുടെ സോഷ്യൽ മീഡിയ ചുമതലയിലുള്ള അഭിഭാഷകൻ സജീദ് യൂസഫ് ഷായുടെ വാഹനത്തിന് നേരെയും ആക്രമണം ഉണ്ടായി. ഷാ പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും ഇദ്ദേഹത്തിൻ്റെ സുരക്ഷാ ചുമതലയിലുള്ള ഉദ്യോഗസ്ഥന് ആക്രമണത്തിൽ പരിക്കേറ്റു. പൊലീസ് ജനത്തെ കേൾക്കണമെന്നും അവരുടെ ആവശ്യം നിറവേറ്റി കൊടുക്കണമെന്നും ആവശ്യപ്പെട്ട് ജമ്മു കശ്മീർ പീപ്പിൾസ് കോൺഫറൻസ് പാർട്ടി നേതാവും മുൻ എംഎൽഎയുമായ സജാദ് ഗാനി ലോൺ രംഗത്ത് വന്നിട്ടുണ്ട്.
Story Highlights : Protest over drinking water shortage turns violent in Kashmir’s Baramulla
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here