പ്രശാന്ത് കിഷോറിൻ്റെ രാഷ്ട്രീയ പാർട്ടി ഒക്ടോബർ 2ന്; ലക്ഷ്യം ബിഹാറിൻ്റെ ഭരണം

രാജ്യത്തെ അറിയപ്പെടുന്ന രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിൻ്റെ രാഷ്ട്രീയ പാർട്ടിയുമായി തെരഞ്ഞെടുപ്പ് കളത്തിലേക്ക് എത്തുന്നു. രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ 155ാം ജന്‍മദിനമായ ഈ വരുന്ന ഒക്ടോബർ രണ്ടിനാണ് രാഷ്ട്രീയ പാർട്ടി പ്രവർത്തനം തുടങ്ങുക. ജൻ സുരാജ് അഭിയാൻ എന്ന പ്രശാന്ത് കിഷോറിൻ്റെ സംഘടനയാണ് രാഷ്ട്രീയ പാർട്ടിയായി മാറുക. ബിഹാറിലാണ് പാർട്ടി തുടക്കത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുക. പ്രചാരണത്തിൻ്റെ ഭാഗമായി എട്ട് വ്യത്യസ്ത സംസ്ഥാന തല യോഗങ്ങൾ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
പാർട്ടി രൂപീകരണം, നേതൃ നിര, പാർട്ടി ഭരണഘടന തുടങ്ങിയ പ്രധാന കാര്യങ്ങളാണ് ഈ എട്ട് യോഗങ്ങളിലും ചർച്ച ചെയ്യുക. ഒന്നര ലക്ഷത്തോളം പേർ യോഗങ്ങളിൽ പങ്കെടുക്കുമെന്നാണ് ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. ഒരു കോടിയോളം ആളുകൾ തൻ്റെ പാർട്ടിയിൽ അംഗമാകുമെന്ന് അദ്ദേഹം ഈയടുത്ത് പ്രഖ്യാപിച്ചിരുന്നു.
ജാതി രാഷ്ട്രീയം കൊണ്ട് വിഭജിക്കപ്പെട്ട ബിഹാറിലെ ജനങ്ങളെ ഒരുമിപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് പ്രഖ്യാപനം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തെ 243 നിയമസഭാ സീറ്റുകളിലും ഈ പാർട്ടി മത്സരിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. വെറും 20-25 സീറ്റ് ജയിക്കുകയല്ല മറിച്ച് ബിഹാറിൻ്റെ ഭാവി നിർണയിക്കാനുള്ള മിഷനുമായാണ് തങ്ങളുടെ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു.
ബിഹാറിലെ വെസ്റ്റ് ചംപാരൻ ജില്ലയിൽ 2022 ൽ 97 ശതമാനത്തിലേറെ പ്രവർത്തകരും പ്രശാന്ത് കിഷോർ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കണമെന്ന് അന്നത്തെ ഹിതപരിശോധനയിൽ ആവശ്യപ്പെട്ടിരുന്നു. എന്ന് പ്രശാന്ത് കിഷോർ ഇവിടെ നടത്തിയ പദയാത്രയുടെ ഭാഗമായാണ് പ്രശാന്ത് കിഷോർ ഈ ഹിതപരിശോധന നടത്തിയത്. ഇവിടെ നിന്നാണ് രാഷ്ട്രീയ പാർട്ടിയിലേക്കുള്ള തുടക്കം. ബിജെപി-ജെഡിയു സഖ്യവും ആർജെഡി-കോൺഗ്രസ്-ഇടത് സഖ്യവും ഏറ്റുമുട്ടുന്ന ബിഹാർ രാഷ്ട്രീയത്തിൽ പ്രശാന്ത് കിഷോർ അധികാരം പിടിക്കുമോയെന്നാണ് ഇനി ഉറ്റുനോക്കപ്പെടുന്നത്.
Story Highlights : Prashant Kishor announces launch of political party on Oct 2nd ahead of Bihar assembly elections
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here