വയനാടിന്റെ പുനരധിവാസം; ബൃഹദ് പദ്ധതിയുമായി ട്വന്റിഫോറും ഫ്‌ളവേഴ്‌സും; പ്രേക്ഷകർ ഉൾപ്പെടെ പദ്ധതിയിൽ അണിചേരും

ഉരുൾപൊട്ടലിൽ തകർന്ന വയനാടിനെ വീണ്ടെടുക്കാൻ ബൃഹദ് പദ്ധതിയുമായി ട്വന്റിഫോറും ഫ്‌ളവേഴ്‌സും. ‘മൈ ഫാമിലി വിത്ത് വയനാട്’(My Family Stands With Wayanad) അഥവ ‘എന്റെ കുടുംബം വയനാടിനൊപ്പം’ എന്ന പദ്ധ വഴിയാണ് വയനാടിന്റെ പുനരധിവാസത്തിന് ട്വന്റിഫോറും ഫ്‌ളവേഴ്‌സും പങ്കാളികളാവുക. പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ പ്രേക്ഷക പിന്തുണയാണ് ‘എന്റെ കുടുംബം വയനാടിനൊപ്പം’ പദ്ധതിയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പദ്ധതിയുടെ സുതാര്യതയ്ക്ക് പ്രത്യേക ആപ്പ് പുറത്തിറക്കുമെന്ന് ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ അറിയിച്ചു.
ട്വന്റിഫോർ-ഫ്ളവേഴ്സ് കുടുംബാംഗങ്ങളും ചാനൽ ആർട്ടിസ്റ്റുകളും അവതാരകരും പങ്കാളികളാവും. പ്രേക്ഷകർ ഉൾപ്പെടെ പദ്ധതിയിൽ അണിചേരും. ട്വന്റിഫോർ കണക്ടും ട്വന്റിഫോർ കണക്ടിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരും പദ്ധതിയുടെ ഭാഗമാകും. ആപ്പ് വഴിയായിരിക്കും പണം സ്വരൂപിക്കുക. പണം നൽകിയവരുടെ വിവരങ്ങളും ഏതെല്ലാം കാര്യങ്ങൾക്കാണ് പണം ചെലവിടുന്നത് എന്നതടക്കമുള്ള കാര്യങ്ങളും ആപ്പിലും ട്വന്റിഫോറിന്റെയും ഫ്‌ളവേഴ്‌സിന്റേയും വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും.
മേപ്പാടിയിൽ വീട് നഷ്ടപ്പെട്ടവർക്ക് 25 വീടുകൾ നിർമിച്ച് നൽകുമെന്ന് ഫ്‌ളവേഴ്‌സ് ചെയർമാൻ ഗോകുലം ഗോപാലൻ അറിയിച്ചിരുന്നു. ഗോകുലം ഗ്രൂപ്പും ഓൾ ഇന്ത്യ മലയാളി അസോസിയേഷനും സംയുക്തമായാണ് വീടുകൾ നിർമ്മിച്ചു നൽകുക. 50 വീടുകൾ നൽകുമെന്ന് കെജിഎ ഗ്രൂപ്പ് ചെയർമാനും NBTC ഗ്രൂപ്പ് എംഡിയുമായ കെ ജി എബ്രഹാം പ്രഖ്യാപിച്ചിരുന്നു. ഉരുൾപൊട്ടലിൽ ഉപജീവന മാർഗം നഷ്ടമായ അശോകന് ട്വന്റിഫോർ കൈത്താങ്ങായി. ട്വന്റിഫോർ യുഎസ് പ്രതിനിധി മധു കൊട്ടാരക്കര പുതിയ ഓട്ടോ വാഗ്ദാനം ചെയ്തു. ഉരുൾപൊട്ടലിൽ മൂന്ന് മാസം മുൻപ് വാങ്ങിയ ഓട്ടോ പൂർണമായി തകർന്നിരുന്നു. അശോകന്റെ ഏക ഉപജീവനമാർഗമായിരുന്നു ഓട്ടോ.
Story Highlights : My Family with Wayanad Twenty four and Flowers with Rehabilitation of Wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here