‘കോണ്‍ക്ലേവിനായി നവംബര്‍ വരെ കാത്തിരിക്കണോ?,മുകേഷ് വിഷയത്തില്‍ സിപിഐ നിലപാട് ചര്‍ച്ച ചെയ്യാതെ പറയാനാവില്ല’; ബിനോയ് വിശ്വം

കോണ്‍ക്ലേവിനായി നവംബര്‍ മാസം വരെ കാത്തിരിക്കണോയെന്ന് സര്‍ക്കാര്‍ ഗൗരവകരമായി ചിന്തിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിനിമാ മേഖലയില്‍ നിന്ന് അത്തരം ചോദ്യങ്ങള്‍ ഉയരുന്നുണ്ടെന്നും സര്‍ക്കാര്‍ അതുള്‍ക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും ബിനോയ് വിശ്വം പറഞ്ഞു.
കോണ്‍ക്ലേവ് എന്ന ആശയം തെറ്റല്ല. പക്ഷേ അതിനായി നവംബര്‍ മാസം വരെ കാത്തിരിക്കേണ്ടതുണ്ടോയെന്ന് സര്‍ക്കാര്‍ ഗൗരവമായി ചിന്തിക്കണം. മുകേഷ് വിഷയത്തില്‍ സിപിഐയുടെ നിലപാട് ചര്‍ച്ച ചെയ്യാതെ പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഐയുടെ നിലപാട് എന്നും ഇടതുപക്ഷ കാഴ്ചപ്പാടിനെ മുറുകെ പിടിക്കുന്നതാണെന്നും സിനിമ അടക്കമുള്ള എല്ലാ മേഖലകളിലും സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി ആണ് ഇടതുപക്ഷം നിലകൊണ്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളെ അപമാനിച്ചോ ഒഴിവാക്കിയോ മലയാള സിനിമയ്ക്ക് നിലനില്‍പ്പില്ല. അന്വേഷണസംഘത്തില്‍ സ്ത്രീകള്‍ക്ക് പ്രതിനിധ്യം വേണമെന്ന് സര്‍ക്കാര്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. 4 വനിതാ ഓഫീസര്‍മാരുണ്ട്. ഇത് ഇടതുപക്ഷത്തിന്റെ ശരിയായ കാഴ്ചപ്പാടാണ് മുഖ്യമന്ത്രി പറഞ്ഞ നിലപാടാണ് കോമണ്‍ നിലപാട്. അത് ശരിയാണെന്ന് സിപിഐ പറയുന്നു – ബിനോയ് വിശ്വം വ്യക്തമാക്കി.
Read Also:മുകേഷ് രാജിവെക്കണം; വീട്ടിലേക്ക് യുവമോർച്ച, മഹിളാ കോൺഗ്രസ് മാർച്ച്
അതേസമയം, പീഡനാരോപണം നേരിടുന്ന എം മുകേഷ് എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുകയാണ്. മുകേഷിന്റെ കൊല്ലം പട്ടത്താനത്തെ വീട്ടിലേക്ക് യുവ മോര്‍ച്ചയുടെ നേതൃത്വത്തിലും മഹിളാ കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. മുകേഷ് ശാരീരികമായി ഉപദ്രവിച്ചുവെന്ന പരാതി നടി മീനു മുനീര്‍ ഉന്നയിച്ചിരുന്നു. മുകേഷിനെതിരെ നേരത്തെ കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫും ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് വീട്ടിലേക്ക് യുവമോര്‍ച്ച, മഹിളാ കോണ്‍ഗ്രസ് മാര്‍ച്ച് പ്രതിഷേധവുമായി എത്തിയത്.
Story Highlights : Benoy Vishwam on Mukesh issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here