കാഫിർ സ്ക്രീൻഷോട്ട്: റിബേഷ് രാമകൃഷ്ണനെതിരെ വകുപ്പ് തല അന്വേഷണം

വടകര കാഫിർ സ്ക്രീൻ ഷോട്ടിൽ ആരോപണ വിധേയനായ അധ്യാപകൻ റിബേഷ് രാമകൃഷ്ണനെതിരെ വകുപ്പ് തല അന്വേഷണം. യൂത്ത് കോൺഗ്രസിന്റെ പരാതിയിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം. അധ്യാപകനെ സ്ഥാനത്ത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു യൂത്ത് കോൺഗ്രസിന്റെ പരാതി.
തോടന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ആറങ്ങോട് എംഎൽപി സ്‌കൂളിലെ അധ്യാപകനാണ് ആരോപണ വിധേയനായ റിബേഷ്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദുൽഖിഫിൽ നൽകിയ പരാതിയിലാണ് വിദ്യാഭ്യാസ വകുപ്പ് നടപടി ആരംഭിച്ചിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടു തലയെന്നാണ് കാഫിർ സ്ക്രീൻഷോട്ട് പുറത്തുവന്നത്.
Read Also: ‘കുറ്റവാളികൾക്ക് കുടപിടിക്കുന്നു, സിപിഐഎമ്മിലും പവർ ഗ്രൂപ്പ് ഉണ്ട്’: വി ഡി സതീശൻ
കാഫിർ പരാമർശമടങ്ങിയ സ്ക്രീൻ ഷോട്ട് വാട്സ്ആപ്പ് ഗ്രൂപ്പിൽ ആദ്യമായി പോസ്റ്റ് ചെയ്തത് ഡിവൈഎഫ് ഐ വടകര ബ്ലോക്ക് പ്രസിഡൻറ് റിബേഷാണെന്നാണ് ആരോപണം. റെഡ് എൻകൌണ്ടർ, റെഡ് ബെറ്റാലിയൻ, പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ തുടിങ്ങിയ ഇടത് അനുകൂല സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലൂടെയാണ് കാഫിർ സ്ക്രീൻ ഷോട്ട് ആദ്യം പ്രചരിച്ചത്. ഏറ്റവും ആദ്യം പോസ്റ്റ് ചെയ്തത് റെഡ് എൻകൌണ്ടർ ആണെന്നും പോലീസ് കണ്ടെത്തിയിരുന്നു.
അതേസമയം കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൻ ശാസ്ത്രീയ തെളിവുകൾ കണ്ടെത്താൻ പോലീസ് തീരുമാനിച്ചിരുന്നു. ആരോപണ വിധേയനായ എം എസ് എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി മുഹമ്മദ് കാസിമിൻ്റെ ഫോൺ വടകര പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഫോറൻസിക് പരിശോധനക്ക് അയക്കാനാണ് നടപടി.
Story Highlights : Kafir controversy Departmental inquiry against Ribesh Ramakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here