പാകിസ്താൻ പരാമർശം; നിരീക്ഷണങ്ങൾ മനഃപൂർവ്വമല്ലായിരുന്നു, കർണാടക ഹൈക്കോടതി ജഡ്ജി മാപ്പ് പറഞ്ഞു

ന്യൂനപക്ഷ വിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വേദവ്യാസാചാർ ശ്രീശാനന്ദ. ജഡ്ജിയുടെ പരാമർശം വിവാദമായതിന് പിന്നാലെ സുപ്രിംകോടതി സ്വമേധയാ കേസെടുക്കുകയും റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. തുടർന്നാണ് ജസ്റ്റിസ് ശ്രീശാനന്ദ വാർത്താക്കുറിപ്പിലൂടെ ക്ഷമാപണം നടത്തിയത്.
തൻ്റെ നിരീക്ഷണങ്ങൾ മനഃപൂർവ്വമല്ലായിരുന്നു. കോടതിനടപടിക്കിടെ പറഞ്ഞ കാര്യങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് സോഷ്യൽ മീഡിയയിൽ തെറ്റായരീതിയിൽ പ്രചരിപ്പിക്കുകയായിരുന്നു. താൻ പറഞ്ഞത് ഏതെങ്കിലും വ്യക്തിയെയോ സമൂഹത്തേയോ വിഭാഗത്തെ വേദനിപ്പിച്ചെങ്കിൽ ആത്മാർത്ഥമായ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ശ്രീശാനന്ദ പറഞ്ഞു.
Read Also: അന്ന സെബാസ്റ്റ്യൻ മരണം; കുടുംബത്തിന്റെ പരാതി പാർലമെൻറിൽ ഉന്നയിക്കുമെന്ന് രാഹുൽഗാന്ധി
പടിഞ്ഞാറന്‍ ബെംഗളൂരുവിലെ ഗോരി പാല്യ എന്ന പ്രദേശത്തെ കുറിച്ചായിരുന്നു ജഡ്ജിയുടെ പരാമര്‍ശം. മൈസൂര്‍ റോഡ് മേല്‍പാലത്തിന് സമീപമുള്ള ഗതാഗതകുരുക്കിനെ കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു പ്രസ്താവന. മൈസൂര്‍ മേല്‍പാലത്തിലേക്ക് പോയാല്‍ ഓരോ ഓട്ടോറിക്ഷയിലും 10 പേരെ കാണാം. അതിന്റെ വലതു വശത്തുള്ള പ്രദേശം ഇന്ത്യയല്ല പാകിസ്താനിലെ ഗോരി പാലിയാണ്. ഇതാണ് യാഥാര്‍ത്ഥ്യം. ഇവിടെ നിയമം ബാധകമല്ല. എത്ര കര്‍ശനമായി നിയമം നടപ്പിലാക്കുന്ന പൊലീസുകരാനായാലും അവിടെയുള്ളവര്‍ അദ്ദേഹത്തെ ഉപദ്രവിക്കും,’ ജഡ്ജി പറഞ്ഞു. വിവാദ പരാമര്‍ശത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്തതോടെ വിഷയത്തിൽ സുപ്രീം കോടതി ഇടപെടുകയായിരുന്നു.
2020 മേയ് മുതൽ കർണാടക ഹൈക്കോടതിയില്‍ അഡീഷണൽ ജഡ്ജിയായി സേവനമനുഷ്ഠിച്ച ജസ്റ്റിസ് ശ്രീശാനന്ദ 2021 സെപ്റ്റംബറിലാണ് സ്ഥിരം ജഡ്ജിയാകുന്നത്.ഈയിടെ കന്നഡ വാര്‍ത്താ ചാനലിലെ തത്സമയ സംപ്രേക്ഷണത്തിനിടെ ഹിന്ദുക്കളുടെ കണക്ക് പറയാൻ ഇന്ത്യൻ പതാകയുടെ ചിത്രവും മുസ്ലിങ്ങളുടെ കണക്ക് പറയാൻ പാകിസ്താൻ പതാകയുടെ ചിത്രവും ഉപയോഗിച്ചത് വിവാദമായിരുന്നു.
Story Highlights :Pakistan remark; Karnataka High Court judge apologizes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here