ഇന്ത്യയിൽ നിന്ന് കളവ് പോയ 300 ഓളം പുരാവസ്തുക്കൾ തിരിച്ച് നൽകി അമേരിക്ക; കൈമാറ്റം മോദി-ബൈഡൻ കൂടിക്കാഴ്‌ചക്കിടെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് പിന്നാലെ ഇന്ത്യയിൽ നിന്ന് മോഷ്ടിക്കപ്പെട്ട് അമേരിക്കയിലെത്തിച്ച 297 പുരാവസ്തുക്കൾ തിരിച്ചുനൽകി. ഇതോടെ 2016 ന് ശേഷം അമേരിക്കയിൽ നിന്ന് മാത്രമായി ഇന്ത്യയ്ക്ക് തിരിച്ചുകിട്ടിയ ഇത്തരത്തിലുള്ള പുരാവസ്തുക്കളുടെ എണ്ണം 578 ആയി ഉയർന്നു. പുരാവസ്തുക്കൾ തിരികെ നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനോട് നന്ദി പറഞ്ഞു.
കള്ളക്കടത്ത് തടയാനും സാംസ്കാരിക ആസ്തികളുടെ സംരക്ഷണം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിൽ ഇരു രാജ്യങ്ങളും നടത്തുന്ന യോജിച്ച നീക്കം ശക്തിപ്പെടുത്തിയെന്ന് പിന്നീട് സമൂഹ മാധ്യമമായ എക്സിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചു. യു.എസ് പ്രസിഡൻ്റ് ബൈഡൻ്റെ ഡെലവെയർ എന്ന സ്ഥലത്തെ ഔദ്യോഗിക വസതിയിൽ വെച്ചാണ് പുരാവസ്തുക്കളുടെ കൈമാറ്റം നടന്നത്.
നാലായിരം വർഷം വരെ പഴക്കമുള്ളതാണ് ഇപ്പോൾ ഇന്ത്യക്ക് തിരികെ കിട്ടിയ വസ്തുക്കൾ. ബിസിഇ 2000 ത്തിനും 1900 സിഇക്കും ഇടയിൽ നിർമ്മിച്ചവയാണിവ. ഇതിൽ കളിമണ്ണിൽ നിർമ്മിച്ച പല പുരാവസ്തുക്കളും ഈസ്റ്റേൺ ഇന്ത്യയിൽ നിന്നുള്ളതാണ്. അല്ലാതെ കല്ല്, ഇരുമ്പ്, തടി, ഐവറി എന്നിവ ഉപയോഗിച്ച രാജ്യത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നായി കണ്ടെത്തിയ ഉൽപ്പന്നങ്ങൾ വേറെയുമുണ്ട്.
ഇതിന് മുൻപ് പ്രധാനമന്ത്രി 2021 ൽ അമേരിക്ക സന്ദർശിച്ചപ്പോഴാണ് 157 പുരാവസ്തുക്കൾ തിരിച്ചുനൽകിയത്. 12ാം നൂറ്റാണ്ടിലേതെന്ന് കരുതുന്ന നടരാജ വിഗ്രഹം അടക്കമാണ് തിരികെ നൽകിയത്. പിന്നീട് മോദി 2023 ൽ അമേരിക്ക സന്ദർശനം നടത്തിയപ്പോൾ 105 പുരാവസ്തുക്കൾ ഇന്ത്യക്ക് തിരികെ കിട്ടിയിരുന്നു.
Story Highlights : US returns nearly 300 smuggled antiquities to India amid PM Modi’s visit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here