ഹമാസിൻ്റെ മൂന്ന് മുൻനിര നേതാക്കളെ വധിച്ചതായി ഇസ്രയേൽ സൈന്യം; കൊല്ലപ്പെട്ടവരിൽ ഗാസ ഭരണത്തലവനും

ഗാസയിലെ ഭരണത്തലവൻ റൗഹി മുഷ്താഹ അടക്കം മൂന്ന് ഹമാസ് നേതാക്കളെ വധിച്ചതായി ഇസ്രയേൽ സേന. വടക്കൻ ഗാസയിൽ ഭൂഗർഭ താവളത്തിൽ നടത്തിയ ആക്രമണത്തിലാണ് റൗഹി മുഷ്‌താഹ കൊല്ലപ്പെട്ടത്. സമേഹ് അൽ സിറാജ്, സമേഹ് ഔദേ എന്നിവരും കൊല്ലപ്പെട്ടതായാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. സംഭവത്തിൽ ഹമാസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
സമേഹ് അൽ-സിറാജ് ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോയിൽ സെക്യൂരിറ്റി പോർട്ട്‌ഫോളിയോ ചുമതല വഹിച്ച നേതാവാണ്. ഹമാസിന്റെ ജനറൽ സെക്യൂരിറ്റി മെക്കാനിസം കമ്മാൻഡറായിരുന്നു സമേഹ് ഔദേ. മൂന്ന് മാസം മുൻപാണ് ഇവരെ വധിച്ചതെന്നാണ് ഇസ്രയേൽ പറയുന്നത്. വ്യാമാക്രമണം നടത്തി ഇവർ ഒളിച്ചിരുന്ന താവളം തകർത്തുവെന്നാണ് അവകാശവാദം. ഹമാസിന്റെ കൺട്രോൾ സെന്ററായിരുന്നു ഈ ഭൂഗർഭ താവളമെന്നും മുതിർന്ന നേതാക്കൾക്ക് വേണ്ടിയാണ് ഈ ഒളിയിടം ഹമാസ് തയ്യാറാക്കിയതെന്നുമാണ് ഇസ്രയേൽ പറയുന്നത്.
ഇസ്രായേലിൽ 1,200ലധികം പേർ കൊല്ലപ്പെട്ട ഒക്ടോബർ 7 ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിലാകെ സംഘർഷ സമാനമായ സാഹചര്യമാണ്. ഹമാസിൻ്റെ ഒക്ടോബർ ഏഴിലെ ആക്രമണത്തിന് പിന്നിൽ നിർണായക സ്വാധീനം ചെലുത്തിയത് യഹ്യ സിൻവർ എന്ന ഹമാസ് നേതാവാണ്. ഇദ്ദേഹത്തിൻ്റെ അടുത്ത അനുയായിയാണ് കൊല്ലപ്പെട്ട റൗഹി മുഷ്‌താഹ എന്നാണ് വിവരം. ഒക്‌ടോബർ 7 കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായവരെ പിന്തുടർന്ന് ആക്രമിക്കുകയാണ് ഇസ്രയേൽ.
Story Highlights : Israeli strikes targeting an underground compound kill three senior Hamas leaders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here