അർജുന്റെ കുടുംബത്തിന്റെ പരാതി; കടുത്ത വകുപ്പുകൾ ചുമത്തി FIR രജിസ്റ്റർ ചെയ്തു; മനാഫിനെ പ്രതി ചേർത്തു

ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന് നേരെയുള്ള സൈബർ ആക്രമണത്തിൽ ലോറി ഉടമ മനാഫിനെ പ്രതിചേർത്ത് എഫ്ഐആർ. കോഴിക്കോട് മെഡിക്കൽ കോളജ് എസിപി എ ഉന്മേഷിനാണ് അന്വേഷണ ചുമതല. ബിഎൻഎസ് 192 വകുപ്പ് ചേർത്താണ് കോഴിക്കോട് സിറ്റി പോലീസ് കേസ് എടുത്തത്. ഭാരതീയ ന്യയ സംഹിതയിലെ കടുത്ത വകുപ്പ് ചുമത്തിയാണ് എഫ്ഐആർ.
ജനങ്ങളെ ഭിന്നിപ്പിച്ചു കലാപം ഉണ്ടാക്കുന്നത് തടയുന്ന വകുപ്പ് ചുമത്തിയാണ് എഫ്ഐആർ. കെപി ആക്ട് ലെ 120 വകുപ്പും ചുമത്തിയിട്ടുണ്ട്. അർജുന്റെ സഹോദരി അഞ്ജുവാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. കുടുംബത്തെ വേട്ടയാടുന്നു എന്ന പരാതിയിൽ വിശദമായ അന്വേഷണം നടത്താൻ സിറ്റി പോലീസ് കമ്മീഷനർ നിർദേശം നൽകിയിരുന്നു.
മനാഫിനെതിരെ കുടുംബം പരാതിയുമായി രംഗത്തെത്തിയിരുന്നു. വൈകാരികതയെ ചൂഷണം ചെയ്യുകയായിരുന്നു മനാഫെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ കുറ്റപ്പെടുത്തി. അതേസമയം, അർജുന്റെ കുടുംബത്തിന്റെ ആരോപണം മനാഫ് തള്ളിക്കളയുകയാണ് ഉണ്ടായത്. അർജുന്റെ പേരിൽ താൻ ഒരു തരത്തിലുമുള്ള പി ആർ വർക്കോ പണപ്പിരിവോ നടത്തിയിട്ടില്ലെന്ന് മനാഫ് മാധ്യമങ്ങളോട് പറഞ്ഞു. മനാഫിന് എതിരെ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ അർജുന്റെ കുടുംബത്തിന് നേരെ സൈബർ ആക്രമണം നടന്നിരുന്നു. മനാഫ് നടത്തിയ ചില പരാമർശങ്ങളുടെ പേരിലും സൈബർ ആക്രമണം നേരിടുന്നതായി അർജുന്റെ കുടുംബം പറഞ്ഞിരുന്നു.
Story Highlights : FIR against Lorry owner Manaf in Complaint of Arjun Family
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here