നടൻ മോഹൻ രാജിന് വിട; സംസ്കാരം കുടുംബ വീട്ടുവളപ്പിൽ നടന്നു

നടൻ മോഹൻരാജിന് വിട. സംസ്കാരം തിരുവനന്തപുരം കാഞ്ഞിരംകുളത്തെ കുടുംബ വീട്ടു വളപ്പിൽ നടന്നു. ഇളയ മകൾ കാവ്യ ചിതക്ക് തീ കൊളുത്തി. സംസ്കാര ചടങ്ങിൽ സിനിമ മേഖലയിലെ സുഹൃത്തുക്കൾ അടക്കം ആയിരങ്ങൾ പങ്കെടുത്തു. ഉച്ചക്ക് കാഞ്ഞിരംകുളത്തു നടന്ന പൊതുദർശനത്തിലും നിരവധി പേർ അന്ത്യഞ്ജലി അർപ്പിച്ചു.
മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി 300-ഓളം സിനിമയിൽ വേഷമിട്ടു. യഥാർത്ഥ പേരിലല്ലാതെ, കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെട്ട അഭിനേതാവായിരുന്നു മോഹൻ രാജ്. സിബി മലയിലിന്റെ ‘കിരീട’ത്തിലെ കീരിക്കാടൻ ജോസ് എന്ന കഥാപാത്രമായി വേഷമിട്ട മോഹൻരാജ് പിന്നീട് ആ പേരിലാണ് അറിയപ്പെട്ടത്. മുപ്പതു വർഷത്തിലേറെയായി , മൂന്നൂറിലേറെ സിനിമകളിൽ വേഷമിട്ടെങ്കിലും മലയാളികൾ എന്നും ഓർമിക്കുന്നത് കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തെ ആണ്.
കിരീടത്തിൽ വേഷമിടുന്നതിനു മുമ്പായി ആൺകളെ നമ്പാതെ, കഴുഗുമലൈ കള്ളൻ എന്നിങ്ങനെ രണ്ട് തമിഴ് സിനിമകളിൽ വില്ലൻ വേഷത്തിൽ വേഷമിട്ടിരുന്നു. മലയാളത്തിൽ കെ മധുവിന്റെ മൂന്നാംമുറയിൽ കൊള്ളക്കാരിലൊരാളായും പ്രത്യക്ഷപ്പെട്ടിരുന്നു മോഹൻരാജ്. ബൽറാം വേഴ്‌സസ് താരാദാസിലെ അണലി ഭാസ്‌കരൻ, ഏയ് ഓട്ടോയിലെ പൊലീസ് ഇൻപെക്ടർ, പുറപ്പാടിലെ സാമുവേൽ, കാസർകോഡ് കാദർഭായിൽ കാദർഭായിയുടെ വലംകൈ, ഹിറ്റ്‌ലറിലെ ദേവരാജൻ, വാഴുന്നോരിലെ സർക്കിൾ ഇൻസ്‌പെക്ടർ, നരനിലെ കുട്ടിച്ചിറ പാപ്പൻ, ഹൈവേ പൊലീസിലെ ഖാൻ ഭായ് തുടങ്ങി നിരവധി കഥാപാത്രങ്ങൾ മോഹൻരാജിന്റേതായുണ്ട്.
2022-ൽ റിലീസ് ചെയ്ത റോഷാക്കായിരുന്നു അവസാനചിത്രം. വിശ്വനാഥൻ എന്ന കഥാപാത്രമായിരുന്നു അതിൽ. തിരുവനന്തപുരം ഗവ. ആർട്ട് കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദ്ധം നേടിയശേഷം സൈന്യത്തിലും കസ്റ്റംസിലും എൻഫോഴ്‌സ്‌മെന്റിലും സേവനമനുഷ്ഠിച്ചിട്ടുണ്ട് മോഹൻരാജ്. ഉഷയാണ് ഭാര്യ. ജയ്ഷമ, കാവ്യ എന്നിവരാണ് മക്കൾ.
Story Highlights : Funeral of actor mohan raj Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here