Advertisement

സ്വര്‍ണം പൊട്ടിക്കലെന്ന വാക്ക് ആദ്യമായി ചര്‍ച്ചയായ വാഹനാപകടം, പുറത്തുവന്നത് കടത്തുസംഘങ്ങളുടെ കുടിപ്പകയുടെ കഥ; രാമനാട്ടുകര അപകടം വീണ്ടും ചര്‍ച്ചയാകുമ്പോള്‍…

October 6, 2024
2 minutes Read
the real story behind ramanattukara accident gold smuggling

കേരളത്തെ നടുക്കിയ സംഭവമായിരുന്നു രാമനാട്ടുകരയിലെ സ്വര്‍ണക്കടത്തിനിടെ ഉണ്ടായ വാഹനാപകടം. 2021ലുണ്ടായ അപകടത്തില്‍ ജീവന്‍ നഷ്ടമായത് അഞ്ച് യുവാക്കള്‍ക്കാണ്. സ്വര്‍ണം പൊട്ടിക്കല്‍ എന്ന വാക്ക് മലയാളികള്‍ക്ക് സുപരിചിതമായതും അന്ന് തന്നെ. സ്വര്‍ണക്കടത്തിന്റെയും പൊട്ടിക്കലിന്റേയും കുടിപ്പകയുടേയുമെല്ലാം കഥയുണ്ട് ഈ അപകടത്തിന് പിന്നില്‍. (the real story behind ramanattukara accident gold smuggling)

2021 ജൂണ്‍ മാസം 21നാണ് സംഭവം നടക്കുന്നത്. പുലര്‍ച്ചെ രാമനാട്ടുകരയില്‍ ജീപ്പും ചരക്കു ലോറിയും കൂട്ടിയിച്ച് അപകടമുണ്ടായെന്ന വാര്‍ത്തയാണ് ആദ്യമെത്തുന്നത്. ജീപ്പിലുണ്ടായിരുന്ന അഞ്ച് പേര്‍ മരിച്ചെന്ന വിവരം പിന്നാലെയെത്തി. സാധാരണ അപകടമെന്ന് കരുതിയിടത്തു നിന്നാണ് പിന്നീട്, സ്വര്‍ണക്കടത്തിന്റേയും പൊട്ടിക്കലിന്റേയും ചുരുളഴിയുന്നത്. കോഴിക്കോട് വിമാനത്താവളം കേന്ദ്രീകരിച്ചായിരുന്നു മുഴുവന്‍ ആസൂത്രണവും. ദുബായില്‍ നിന്ന് കടത്തി കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിക്കുന്ന സ്വര്‍ണത്തിനായി കാത്തിരുന്നത് നിരവധി സംഘങ്ങള്‍. എന്നാല്‍, അന്ന് സ്വര്‍ണവുമായി എത്തിയ മൂര്‍ക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖ് കസ്റ്റംസിന്റെ പിടിയിലായി. ഇയാളില്‍ നിന്ന് കണ്ടെടുത്തത് 2.33 കിലോ സ്വര്‍ണമായിരുന്നു.

Read Also: സ്വർണ്ണം പുറത്തുകടത്താൻ സഹായിക്കുന്നത് കസ്റ്റംസ് ഉദ്യോഗസ്ഥർ, പിടിക്കുന്നത് പേരിന് മാത്രം; വെളിപ്പെടുത്തി ഗുണ്ടാത്തലവൻ

കൊടുവള്ളി സംഘത്തിന് വേണ്ടിയാണ് മുഹമ്മദ് ഷഫീഖ് ദുബായില്‍ നിന്ന് സ്വര്‍ണമെത്തിച്ചത്. എന്നാല്‍, സ്വര്‍ണം വരുന്ന വിവരം ഷഫീഖ് തന്നെ ചോര്‍ത്തിയതനുസരിച്ച് കണ്ണൂര്‍ സംഘവും വിമാനത്താവളത്തിന് പരിസരത്ത് നിലയുറപ്പിച്ചു. കൊടുവള്ളി സംഘത്തിന് സുരക്ഷ ഒരുക്കാന്‍ എത്തിയതാണ് അപടത്തില്‍പ്പെട്ട ചെര്‍പ്പുളശ്ശേരി സംഘം. സ്വര്‍ണം സ്വീകരിക്കാന്‍ കൊടുവള്ളി സംഘവും, തട്ടിയെടുക്കാന്‍ കണ്ണൂര്‍ സംഘവും. സ്വര്‍ണവുമായി കാരിയര്‍ പിടിയിലായെന്ന് അറിഞ്ഞതോടെ, കണ്ണൂര്‍ സംഘം മടങ്ങി. ഈ യാത്ര സ്വര്‍ണവുമായെന്ന് തെറ്റിദ്ധരിച്ച ചെര്‍പ്പുളള്ളശ്ശേരി സംഘം മൂന്ന് വാഹനങ്ങളിലായി ഇവരെ പിന്തുടര്‍ന്നു.

മത്സരയോട്ടം രാമനാട്ടുകരയില്‍ എത്തിയപ്പോഴാണ് അപകടമുണ്ടായത്. ചെര്‍പ്പുളശ്ശേരി സംഘത്തിന്റെ ജീപ്പ് രാമനാട്ടുകര ബൈപ്പാസ് ജംഗ്ഷന് സമീപത്ത് വച്ച് ചരക്കുലോറിയുമായി കൂട്ടിയിട്ടിച്ചു. പാലക്കാട് സ്വദേശികളായ നാസര്‍, ഷെഹീര്‍, താഹിര്‍ഷാ, ഹുസൈനാര്‍ , സുബൈര്‍ എന്നിവര്‍ മരിച്ചു. അപകടസ്ഥലത്ത് വച്ച് പിടിയിലായവരില്‍ നിന്നാണ് സ്വര്‍ണക്കടത്തിന്റെ കഥ വെളിപ്പെടുന്നത്. സ്വര്‍ണക്കടത്ത് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ഏറ്റുമുട്ടലിലേക്കും വലിയ ദുരന്തത്തിലേക്കും നയിച്ചത്. മൂന്ന് വര്‍ഷത്തിനിപ്പുറവും കേസ് എവിടെയുമെത്തിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

Story Highlights : the real story behind ramanattukara accident gold smuggling

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top