നിയമസഭയില്‍ അസാധാരണ നടപടി: അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി നല്‍കിയിട്ടും സഭ പിരിഞ്ഞു
സംഭവ ബഹുലവും നാടകീയവുമായ രംഗങ്ങള്‍ക്കൊടുവില്‍ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി നല്‍കിയിട്ടും സഭ പിരിയുന്ന അപൂര്‍വ നടപടിയാണുണ്ടായത്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തിലാണ് അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയത്. ഉച്ചയ്ക്ക് 12 മണിക്ക് ചര്‍ച്ച ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ ഇതിനു നല്‍ക്കാതെ പിരിയുകയായിരുന്നു. ഒരു മണിക്കൂറും 40 മിനിറ്റും മാത്രമാണ് ഇന്നത്തേക്ക് സഭ ചേര്‍ന്നത്.
നിയമസഭ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത സംഭവം ഉണ്ടായിയെന്ന് മന്ത്രി പി രാജീവ് ആരോപിച്ചു. സഭ വേഗത്തില്‍ അവസാനിപ്പിക്കാനുള്ള പ്രതിപക്ഷ നാടകമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര പ്രമേയം അടിയന്തരമായി ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചതാണെന്നും നുണകള്‍ തുറന്ന് കാട്ടുമെന്ന് പ്രതിപക്ഷം ഭയന്നെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടാണ് യാതൊരു പ്രകോപനവുമില്ലാതെ സ്പീക്കറുടെ ഡയസിലേക്ക് വലിഞ്ഞു കയറിക്കൊണ്ട് സഭാ നടപടികള്‍ അലങ്കോലമാക്കാന്‍ ശ്രമിച്ചത്.
പ്രമേയ നോട്ടീസ് എടുക്കുന്നതിനു മുന്‍പ് പ്രതിപക്ഷ നേതാവിന് പറയാമായിരുന്നു. എന്നാല്‍ അന്നേരം അദ്ദേഹം നിശബ്ദന്‍ ആയിരുന്നു. തനിക്കു നേരെ അധിക്ഷേപം ഉണ്ടായെന്നു അന്നേരം പറഞ്ഞില്ല. അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യുന്നതില്‍ പ്രതിപക്ഷ നേതാവിന് പരിഭ്രാന്തിയാണ്. ചര്‍ച്ച ചെയ്തു കഴിഞ്ഞാല്‍ യുഡിഎഫിന് നില്‍ക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകും – അദ്ദേഹം വിശദമാക്കി. അങ്ങേയറ്റം അപലപനീയമായ സംഭവമെന്നും പി രാജീവ് പ്രതകരിച്ചു.
സ്പീക്കറിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്ന് ഉണ്ടായത് ദൗര്‍ഭാഗ്യകരമായ കാര്യമെന്ന് പ്രതിപക്ഷ നേതാവും പ്രതികരിച്ചു. അടിയന്തര പ്രമേയത്തില്‍ നിന്ന് ഒളിച്ചോടിയിട്ടില്ല.ഞങ്ങള്‍ ഒളിച്ചോടി എന്ന് പറയുന്നത് തമാശയാണ്. മലപ്പുറത്തെക്കുറിച്ച് മോശമായി പറഞ്ഞത് ഞങ്ങള്‍ അല്ല, പിന്നെ എന്തിനാണ് ഞങ്ങള്‍ ഭയപ്പെടുന്നത്. നിയമസഭയില്‍ വീണ്ടും ഉന്നയിക്കും. സഭാ നടപടികള്‍ നടക്കണം എന്നാണ് ഞങ്ങള്‍ ആഗ്രഹിച്ചത്.പക്ഷേ സ്പീക്കര്‍ മോശമായി പെരുമാറി.സ്പീക്കര്‍ നിഷ്പക്ഷനാണെന്ന് ആര്‍ക്കെങ്കിലും പറയാന്‍ പറ്റുമോ – വിഡി സതീശന്‍ ചോദിച്ചു.
Story Highlights : assembly adjourned for today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here