സന്ധ്യയ്ക്ക് ഇന്ന് സ്വന്തം വീട്ടില്‍ തന്നെ സമാധാനമായി ഉറങ്ങാം; കടം അടച്ചുതീര്‍ക്കുമെന്ന ഉറപ്പിന് പുറമേ 10 ലക്ഷം രൂപ കൂടി കൈമാറി ലുലുഗ്രൂപ്പ്

ജപ്തി നടപടിയെത്തുടര്‍ന്ന് പെരുവഴിയിലായ സന്ധ്യയ്ക്ക് വ്യവസായി എം എ യൂസഫലിയുടെ ഇടപെടലിനെ തുടര്‍ന്ന് വീടിന്റെ താക്കോല്‍ തിരികെ ലഭിച്ചു. മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡില്‍ നാളെ തന്നെ മുഴുവന്‍ തുകയും അടയ്ക്കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചതിന് പുറമേ സന്ധ്യയുടേയും കുടുംബത്തിന്റേയും തുടര്‍ജീവിതത്തിനായി 10 ലക്ഷം രൂപയും ലുലു അധികൃതര്‍ സന്ധ്യയ്ക്ക് നേരിട്ട് കൈമാറി. സന്ധ്യയ്ക്ക് വീട് തിരിച്ചുകിട്ടിയ സന്തോഷം മധുരം പങ്കുവച്ചുകൊണ്ടാണ് നാട്ടുകാര്‍ പ്രകടിപ്പിച്ചത്. പൊട്ടിക്കരഞ്ഞുകൊണ്ട് നന്ദിയറിയിച്ച സന്ധ്യ യൂസഫലിയെ നേരില്‍ കണ്ട് നന്ദി പറയുമെന്നും അറിയിച്ചു. ജപ്തി ചെയ്യപ്പെട്ട വീട്ടില്‍ തളര്‍ന്നിരുന്ന സന്ധ്യയുടെ അവസ്ഥ വാര്‍ത്തയാക്കിയത് ട്വന്റിഫോറാണ്. (Lulu group financial help for sandhya)
തനിക്ക് സമാധാനമായെന്നും യൂസഫലി സഹായിച്ചില്ലായിരുന്നെങ്കില്‍ താനും മക്കളും ഇന്ന് മരിക്കേണ്ടതായിരുന്നെന്നും സന്ധ്യ പറഞ്ഞു. മൂന്ന് വര്‍ഷമായി തിരിച്ചടവ് മുടങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണ് പണമിടപാട് സ്ഥാപനം സന്ധ്യയുടെ വീട് ജപ്തി ചെയ്തത്. എന്നാല്‍ നാല് തവണ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഏറ്റവും അവസാനമാണ് ജപ്തി നടപടി സ്വീകരിച്ചതെന്നും മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡ് അധികൃതര്‍ വ്യക്തമാക്കി.
വീട് പണയം വച്ച് ഇവര്‍ നാല് ലക്ഷം രൂപയാണ് വായ്പ എടുത്തതെങ്കിലും തിരിച്ചടവ് മുടങ്ങിയതോടെ ഇത് പലിശ ഉള്‍പ്പെടെ ഏഴര ലക്ഷം രൂപയായി. ഇന്ന് രാവിലെയാണ് ബാങ്ക് അധികൃതര്‍ എത്തി വീട് ജപ്തി ചെയ്തത്. സന്ധ്യയും രണ്ട് മക്കളുമാണ് വീട്ടില്‍ താമസിച്ചുവന്നിരുന്നത്. ഭര്‍ത്താവ് വരുത്തിവച്ച കടമാണെന്നും ഭര്‍ത്താവ് രണ്ട് മക്കളേയും തന്നെയും തനിച്ചാക്കി ഉപേക്ഷിച്ചുപോയെന്നും സന്ധ്യ പറയുന്നു. ഒരു വസ്ത്രവ്യാപാക സ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുകയാണ് നിലവില്‍ സന്ധ്യ. തന്റെ വരുമാനം വീട്ടുചെലവുകള്‍ക്കല്ലാതെ വായ്പ അടക്കാന്‍ തികയുന്നില്ലെന്നായിരുന്നു സന്ധ്യ പറഞ്ഞിരുന്നത്.
Story Highlights : Lulu group financial help for sandhya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here