സ്വാര്‍ത്ഥ താത്പര്യത്തിനായി പാലക്കാടിനെ ഒറ്റുകൊടുത്ത തെരഞ്ഞെടുപ്പെന്ന് സരിന്‍; മറുപടി പറഞ്ഞ് രാഹുല്‍; ട്വന്റിഫോറില്‍ നേര്‍ക്കുനേര്‍ നിലപാട് പറഞ്ഞ് സ്ഥാനാര്‍ത്ഥികള്‍

പാലക്കാട് തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാ വിഷയം മതേതരത്വമാകുമെന്ന് സൂചിപ്പിച്ച് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മൂന്ന് സ്ഥാനാര്‍ത്ഥികള്‍. മതേതരത്വം കാത്തുസൂക്ഷിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. കപട മതേതരവാദികളെ ജനം തിരിച്ചറിയുമെന്നായിരുന്നു എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോ പി സരിന്റെ പ്രതികരണം. ബിജെപിയെ പരാജയപ്പെടുത്താനുള്ള ഇരു മുന്നണികളുടേയും ശ്രമം പരാജയപ്പെടുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറും പറഞ്ഞു. മൂന്ന് സ്ഥാനാര്‍ത്ഥികളും പങ്കെടുത്ത ട്വന്റിഫോറിന്റെ തത്സമയ ചര്‍ച്ചയിലായിരുന്നു പ്രതികരണങ്ങള്‍. (Rahul Mamkoottathil VS dr P sarin Vs C krishnakumar 24 debate)
പാലക്കാടിന്റെ ആവശ്യങ്ങള്‍ക്കൊപ്പം എന്നുമുണ്ടാകുമെന്നും നെല്ല് സംഭരണത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഉറപ്പുനല്‍കി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയെങ്കിലും ആത്മവിശ്വാസമുണ്ടെന്നായിരുന്നു സി കൃഷ്ണകുമാറിന്റെ പ്രതികരണം. മെട്രോ മാന്‍ ഇ ശ്രീധരന്‍ ജയിച്ചിരുന്നെങ്കില്‍ വലിയ വികസനമുണ്ടായേനെ എന്ന നഷ്ടബോധം പാലക്കാട്ടുകാര്‍ ഇത്തരണ തിരുത്തുമെന്ന് ഉറച്ച് വിശ്വസിക്കുന്നതായി സി കൃഷ്ണകുമാര്‍ പറഞ്ഞു.
സ്വാര്‍ത്ഥ താത്പര്യത്തിനുവേണ്ടി പാലക്കാടന്‍ ജനതയെ ഒറ്റുകൊടുത്ത ഒരു തെരഞ്ഞെടുപ്പാണിതെന്ന് പി സരിന്‍ ആഞ്ഞടിച്ചു. മതേതരത്വം ഉയര്‍ത്തിപ്പിടിച്ച് മത്സരിക്കും. സഖാവേ എന്ന വിളിയില്‍ പാരസ്പര്യമാണ് തോന്നുക, അതില്‍ പാരവെക്കലില്ലെന്നും സരിന്‍ പറഞ്ഞു. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി ആരോപണ പ്രത്യാരോപണങ്ങള്‍ മാത്രം ചര്‍ച്ച ചെയ്താല്‍ പാലക്കാടിന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാക്കപ്പെടാതെ പോകുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
Story Highlights : Rahul Mamkoottathil VS dr P sarin Vs C krishnakumar 24 debate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here