ഇന്ത്യൻ ഒളിംപിക് അസോസിയേഷനിൽ പ്രതിസന്ധി തുടരുന്നു; ഒക്ടോബർ 25 ന് നിശ്ചയിച്ചിരുന്ന യോഗം മാറ്റി

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ ഈ മാസം 25 ന് നിശ്ചയിച്ചിരുന്ന പ്രത്യേക പൊതുയോഗം മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് പ്രസിഡൻ്റിനു വേണ്ടി ഡയറക്ടർ ജോർജ് മാത്യു ഇറക്കിയ കത്തിൽ പറയുന്നത്. പ്രസിഡൻ്റ് നിർദേശിച്ച പ്രകാരമെന്ന് കത്തിൽ പറയുന്നുണ്ട്. 25 ന് നിശ്ചയിച്ച യോഗത്തിന് പ്രസിഡൻ്റ് പി.ടി.ഉഷയും ജോ. സെക്രട്ടറി കല്യാൺ ചൗബേയും രണ്ട് അജൻഡയാണ് നിശ്ചയിച്ചിരുന്നത്. ആക്ടിങ് സി.ഇ.ഒ. എന്ന നിലയിലാണ് ചൗബേ യോഗം വിളിച്ചതും അജൻഡ നിശ്ചയിച്ചതും. (Indian Olympic Association General Meeting Postponed)
പക്ഷേ, ഇന്ത്യൻ ഒളിംപിക് അസോസിയേഷനിൽ ആരാണ് യഥാർഥ സി.ഇ.ഒ.? പി.ടി.ഉഷ പിന്തുണയ്ക്കുന്ന രഘുറാം അയ്യരോ 15 അംഗ എക്സിക്യൂട്ടീവ് കൗൺസിലിൽ 12 പേർ പരസ്യമായി പിന്തുണയ്ക്കുന്ന കല്യാൺ ചൗബേയാ ?ഇതിന് ഉത്തരം കിട്ടിയാലേ പ്രത്യേക പൊതു യോഗത്തിലെ അജൻഡയിൽ ഏത് അംഗീകരിക്കണമെന്ന് വ്യക്തമാകൂ. പ്രതിമാസം 20 ലക്ഷം രൂപ ശമ്പളത്തിൽ (ആനുകൂല്യങ്ങൾ ഉൾപ്പെടെ പ്രതിവർഷം മൂന്നു കോടി രൂപ) ജനുവരി അഞ്ചിന് നിയമിക്കപ്പെട്ട രഘുറാം അയ്യരെ അംഗീകരിക്കുകയാണ് ഉഷ വിളിച്ച യോഗത്തിലെ പ്രധാന ഇനം. സെപ്റ്റംബർ 26 ന് ചേർന്ന എക്സിക്യൂട്ടീവ് കൗൺസിലിൽ തീരുമാനമാകാതെ പോയ കാര്യമാണിത്. അന്ന് 10 പേർ നേരിട്ടും രണ്ടു പേർ ഓൺലൈനിലും സി.ഇ.ഒ നിയമനത്തെ എതിർത്തു.ഈ യോഗത്തിൽ ഓൺലൈൻ ആയി ഐ.ഒ.സി. പ്രതിനിധി ജെറോം പോയിയും പങ്കെടുത്തിരുന്നു.
25 നു നിശ്ചയിച്ചിരുന്ന യോഗത്തിൽ കല്യൺ ചൗബേയുടെ അജൻഡയിൽ ഇരുപത്തിയാറാം ഇനമായി ഉൾപ്പെടുത്തിയിരിക്കുന്നത് പി.ടി. ഉഷയ്ക്കെതിരായ അവിശ്വാസ പ്രമേയമാണ്.ഇനി നടക്കുന്ന യോഗത്തിൽ നാലിൽ മൂന്ന് അംഗങ്ങളുടെ സാന്നിധ്യം ഉണ്ടായാലും തർക്കത്തിൽ കിടക്കുന്ന ആറ് ഫെഡറേഷനുകളിലെ പ്രതിനിധികളുടെ സാന്നിധ്യം ചോദ്യം ചെയ്യപ്പെടും. സി.ഇ.ഒ. നിയമനത്തിൽ തുടങ്ങിയ തർക്കത്തിനിടയിലേക്ക് ഇതിനിടെ മറ്റു ചില പ്രശ്നങ്ങൾ കൂടി കടന്നുവന്നു.
സ്പോൺസർഷിപ് കരാറിൽ ഐ.ഒ.എയ്ക്ക് 24 കോടി രൂപ നഷ്ടമായെന്ന സി.എ.ജി യുടെ കണ്ടെത്തൽ.ഒളിംപിക് സോളിഡാരിറ്റി ഗ്രാൻ്റ് ( കഴിഞ്ഞ വർഷങ്ങളിൽ കിട്ടിയത് ഏതാണ്ട് 8.5 കോടി രൂപ വീതം) തടഞ്ഞു കൊണ്ടുള്ള ഐ.ഒ.സി. എക്സിക്യൂട്ടീവ് ബോർഡിൻ്റെ തീരുമാനം തുടങ്ങിയവയാണത്
.അയോഗ്യത കല്പിച്ച് അഞ്ച് എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് ഉഷ നോട്ടിസ് നൽകിയപ്പോൾ ഉഷയ്ക്ക് യോഗ്യതയില്ലെന്ന് വെല്ലുവിളിച്ചാണ് രാജലക്ഷ്മി സിങ് ദേവ് മറുപടി നൽകിയത്.ഉഷയെ നാമനിർദേശം ചെയ്തതും സെക്കൻഡ് ചെയ്തതും ജനറൽ ബോഡി അംഗീകരിച്ചിട്ടില്ലെന്നാണ് രാജലക്ഷ്മിയുടെ വാദം.
ഇതിലേറെ ശ്രദ്ധിക്കേണ്ട ചിലതുണ്ട്.
ഐ.ഒ.സി. ബോർഡ് തങ്ങളുടെ തീരുമാനം ഉഷയെ മാത്രമല്ല എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളെയും അറിയിച്ചു. മാത്രമല്ല, ഇതു സംബന്ധിച്ച കത്തിൽ റെസിപ്രോക്കൽ അലഗേഷൻസ് എന്നൊരു വാക്കുണ്ട്.സി.ഇ.ഒ. നിയമനം സംബന്ധിച്ചു നൽകിയ രണ്ടു പരസ്യങ്ങളിലും ആറു മാസം പ്രൊബേഷൻ, പിന്നെ പ്രകടനം വിലയിരുത്തി ഒരു വർഷ നിയമനം എന്നു പറഞ്ഞതിൽ ഒപ്പിട്ടത് ആരെന്നത് പ്രസക്തമാണ്.സർക്കാർ ഇടപെടലിലൂടെ പ്രശ്നം പരിഹരിക്കാമെന്ന് കരുതിയാൽ അത് ഒളിംപിക് ചാർട്ടറിൻ്റെ ലംഘനമാണ്. സസ്പെൻഷൻ ക്ഷണിച്ചു വരുത്തും.
ഇതിനിടെയൊരു സംശയം ചോദിക്കട്ടെ . സി.എ.ജി.റിപ്പോർട്ട് ഈ അവസരത്തിൽ പുറത്തുവന്നത് എന്തിൻ്റെ സൂചനയാണ് ?ഐ.ഒ.എ. മുൻ പ്രസിഡൻ്റ് നരീന്ദർ ധ്രുവ് ബത്രയുടെ ഇന്നത്തെ കുറിപ്പിൽ പറയുന്നത് 25 നു നിശ്ചയിച്ചിരുന്ന യോഗം മാറ്റിയത് പ്രതീക്ഷിച്ചപോലെയെന്നാണ്. ഈഗോ മാറ്റിവച്ച് എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളെ ചർച്ചയ്ക്ക് വിളിച്ച് പ്രശ്നം രമ്യമായി പരിഹരിക്കാൻ ഇപ്പോഴത്തെ പ്രസിഡൻ്റിനോട് ബത്ര അഭ്യർഥിക്കുന്നു.രണ്ടു ജോക്കർമാരെ സംരക്ഷിക്കുന്നതിനു പകരം എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളെ വിശ്വാസത്തിലെടുക്കാനാണ് അദ്ദേഹം നിർദേശിക്കുന്നത്.10 മാസം രഘുറാം അയ്യർക്ക് ആരു ശമ്പളം കൊടുത്തു ? അശോക ഹോട്ടലിലെ താമസച്ചെലവും വിദേശ യാത്രകളുടെ ചെലവും ആരു വഹിച്ചു എന്നും അദ്ദേഹം ചോദിക്കുന്നു.
പി.ടി.ഉഷയുടെ പി.എ. ആയി നിയമിക്കപ്പെട്ട അജയ് നാരങ്ങിനും ശമ്പളം കിട്ടിത്തുടങ്ങിയിട്ടില്ല. അതിലുപരി 2021-22, 22-23, 23-24 സാമ്പത്തിക വർഷങ്ങളിലെ ഐ.ഒ.എയുടെ വരവു ചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് അറിയുന്നു. സൊസൈറ്റികൾ ഓരോ വർഷവും സെപ്റ്റംബർ 30 നു മുമ്പ് കണക്കുകൾ പ്രസിദ്ധീകരിക്കേണ്ടതാണ്. ദേശീയ ഫെഡറേഷനുകൾക്കും ഇത് ബാധകമാണ്. ഇല്ലെങ്കിൽ ഗ്രാൻ്റിനെ ബാധിക്കും.ഐ.ഒ.എയിലെ പ്രതിസന്ധി തീരാതെ ഫെഡറേഷനുകളെ എങ്ങനെ നിയന്ത്രിക്കും?
ഐ.ഒ.എയിൽ പ്രസിഡൻറും സെക്രട്ടറി ജനറലും പലപ്പോഴും രണ്ടു ചേരിയിൽ വന്നിട്ടുണ്ട്. പക്ഷേ, രണ്ടു പേർക്കും ഒപ്പം ആളുണ്ടായിരുന്നു. സെക്രട്ടറി ജനറൽ പ്രതിഫലം കൂടാതെ ചെയ്ത ജോലിക്കാണ് വർഷം മൂന്നു കോടി ചെലവിൽ സി.ഇ.ഒ.യെ നിയമിച്ചത്.പുതിയ ഭരണഘടന പ്രകാരമാണ് വോട്ട് അവകാശമില്ലാത്ത സി.ഇ.ഒ.എത്തുന്നത്. പക്ഷേ, ഇത്രയും ശമ്പളം നൽകണമെന്ന് ഭരണഘടനയിൽ ഉണ്ടോ?
Story Highlights : Indian Olympic Association General Meeting Postponed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here