‘രാഹുൽ – ഷാഫിമാർ പാലൂട്ടി വളർത്തുന്ന കൊലയാളി സംഘങ്ങളാണ് പാലക്കാട് കോൺഗ്രസിന്റെ പ്രചരണം നിയന്ത്രിക്കുന്നത്’; DYFI

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി DYFI. രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി കൊലയാളി സംഘം പ്രചാരണത്തിനെത്തിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെകട്ടറി വി കെ സനോജ്. രാഹുൽ – ഷാഫിമാർ പാലൂട്ടി വളർത്തുന്ന കൊലയാളി സംഘങ്ങളാണ് പാലക്കാട് കോൺഗ്രസിന്റെ പ്രചരണം നിയന്ത്രിക്കുന്നതെന്ന് വി കെ സനോജ് കുറിച്ചു.
ധീരജ് വധക്കേസിലെ ആറാം പ്രതി സോയ്‌മോൻ രാഹുൽ മാങ്കൂട്ടത്തിലിനും ഷാഫി പറമ്പിലിനും ഒപ്പം നിൽക്കുന്ന ചിത്രം വി കെ സനോജ് ഫേസ്ബുക്കിൽ പങ്കുവച്ചു.സുധാകരൻ ചേർത്തു നിർത്തിയ ‘സ്വന്തം കുട്ടികളിൽ’ പെട്ട ഒരു ക്രിമിനലാണ് രാഹുൽ മാങ്കൂട്ടത്തിലിന് പുറകെ അഭിമാനത്തോടെ നിൽക്കുന്നതെന്നും വി കെ സനോജ് ഫേസ്ബുക്കിൽ കുറിച്ചു.
വി കെ സനോജ് ഫേസ്ബുക്കിൽ കുറിച്ചത്
രാഹുൽ – ഷാഫിമാർ പാലൂട്ടി വളർത്തുന്ന കൊലയാളി സംഘങ്ങളാണ് പാലക്കാട് കോൺഗ്രസിന്റെ പ്രചരണം നിയന്ത്രിക്കുന്നത്.
ധീരജിന്റെ അച്ഛൻ രാജേന്ദ്രനും അമ്മ പുഷ്കലയും ഒന്നിലധികം തവണയാണ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് വിതുമ്പി കരഞ്ഞതും,
കുത്തി കൊന്ന് ഇല്ലാതാക്കിയതും പോരാഞ്ഞ് കൊല്ലപ്പെട്ട തന്റെ മകനെതിരെ അധിക്ഷേപ കഥകൾ മെനയുന്ന
കെ സുധാകരനോടും കോൺഗ്രസ് സൈബർ കൂട്ടങ്ങളോടും കൈകൂപ്പി അപേക്ഷിച്ചതും മാധ്യമങ്ങളോ പൊതു സമൂഹമോ കണ്ട ഭാവം നടിച്ചില്ല.
സുധാകരൻ ചേർത്തു നിർത്തിയ ‘സ്വന്തം കുട്ടികളിൽ’ പെട്ട ഒരു ക്രിമിനലാണ് രാഹുൽ മാങ്കൂട്ടത്തിലിന് പുറകെ അഭിമാനത്തോടെ നിൽക്കുന്നത്.
ധീരജ് എന്ന 19 വയസുകാരൻ വിദ്യാർത്ഥിയുടെ ഇടനെഞ്ചിലേക്ക് കത്തി ഇറക്കി കൊന്ന കേസിലെ ആറാം പ്രതിയായ സോയ്മോൻ എന്ന നാരാധമനാണ് ഒരു കൂസലും കൂടാതെ പാലക്കാടെ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും ശിങ്കിടിയായി ഉല്ലസിച്ചു നടക്കുന്നത്.
സി.പി.ഐ.(എം) നേതാവിന്റെ അയൽക്കാരന്റെ അകന്ന ബന്ധു പോക്കറ്റടി കേസിൽ പിടിയിലായാൽ ഞെട്ടുന്ന നിഷ്പക്ഷ പൊതുബോധത്തിലൂടെ ഒരു പ്രയാസവും കൂടാതെ രാഹുലും ഷാഫിയും ചിരിച്ചു നടക്കും.
ധീരജിന്റെ പ്രായമുള്ള മക്കളുള്ള അനേകം അച്ഛനമ്മമാർ പാലക്കാടിലുമുണ്ട്. അവരോട് വോട്ട് ചോദിച്ചു പോകുമ്പോഴും ഈ ക്രിമിനൽ സംഘത്തെ തന്നെ മുന്നിൽ നിർത്തണം. ക്രിമിനലുകളെയും കൊലപാതകികളെയും പോറ്റി വളർത്തുന്ന ഷാഫി കോൺഗ്രസിന്റെ കാപട്യത്തിന് മനസിൽ മക്കളെ കുറിച്ച് ആധിയുള്ള, പാലക്കാട്ടെ അച്ഛനമ്മമാർ മറുപടി നൽകും.
Story Highlights : V K Sanoj Against Rahul Mamkottathil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here