‘പ്രിയങ്ക ഗാന്ധി ജനകീയ പ്രശ്നങ്ങളും രാഷ്ട്രീയവും ചർച്ച ചെയ്യാൻ തയ്യാറാകുന്നില്ല’; വൈകാരികത മുതലെടുത്ത് വോട്ട് നേടാനുള്ള ശ്രമമെന്ന് സത്യൻ മൊകേരി

പ്രിയങ്ക ഗാന്ധിയുടേത് വൈകാരികത മുതലെടുത്ത് വോട്ട് നേടാനുള്ള ശ്രമമെന്ന് വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി. ജനകീയ പ്രശ്നങ്ങളും രാഷ്ട്രീയവും ചർച്ച ചെയ്യാൻ പ്രിയങ്ക ഗാന്ധി തയ്യാറാകുന്നില്ല. അത്തരം സംവാദങ്ങൾക്ക് സ്ഥാനാർത്ഥി എന്ന നിലയിൽ താൻ തയ്യാറാണെന്നും സത്യൻ മൊകേരി ട്വന്റിഫോറിനോട് പറഞ്ഞു. കെ. സുരേന്ദ്രൻ മത്സരിച്ച സീറ്റിൽ ഒരു സംസ്ഥാന നേതാവിനെ പോലും ബിജെപി സ്ഥാനാർത്ഥിയാക്കിയില്ല. ഇതെല്ലാം ധാരണയുടെ ഭാഗമെന്നും സത്യൻ മൊകേരി കൂട്ടിച്ചേർത്തു.
എംപിയായി തെരഞ്ഞെടുത്തിട്ടും ദുരന്തമുണ്ടായ അത്യാവശ്യഘട്ടത്തിൽ വയനാടിനൊപ്പം നിൽക്കാത്ത രാഹുൽ ഗാന്ധി വയനാടൻ ജനതയെ വഞ്ചിച്ചെന്നും സഹോദരിയെ സ്ഥാനാർഥി ആക്കുന്നതിലൂടെ ജനപക്ഷ എംപിയെ ലഭിക്കാത്ത അവസ്ഥ വയനാടിന് ഉണ്ടാവുമെന്നും സത്യൻ മൊകേരി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.
രാഹുൽ ഗാന്ധിയെപ്പോലെ പ്രിയങ്കയും ഇവിടെ വന്ന് അതിഥിയായി പോകുമെന്നും അവർ മണ്ഡലത്തിൽ ഉണ്ടാകില്ലെന്നും അദ്ദേഹം ആരോപിച്ചു. നവംബർ 13 ന് നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി പ്രിയങ്ക മണ്ഡലത്തിലെ ആദ്യ റൗണ്ട് കോർണർ മീറ്റിങ്ങുകൾ പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് ഇടതു സ്ഥാനാർഥി വിമർശനവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തതിൻ്റെ ഫലം വയനാട്ടിലെ ജനങ്ങൾ അനുഭവിച്ചറിഞ്ഞെന്നും വോട്ടർമാർക്ക് അദ്ദേഹത്തെ കാണാൻ പോലും സാധിച്ചിട്ടില്ലെന്നും സത്യൻ മൊകേരി പറഞ്ഞിരുന്നു.
Story Highlights : Sathyan Mokeri criticises Priyanka gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here