Advertisement

കമല ഹാരിസ് തോറ്റെങ്കിലെന്താ സെക്കന്റ് ലേഡിയായി ഉഷ വാന്‍സ് ഉണ്ടല്ലോ, യുഎസ് വൈസ് പ്രസിഡന്റിന്റെ ഭാര്യ ഇന്ത്യന്‍ വംശജ

November 6, 2024
2 minutes Read
usha vance

തെരഞ്ഞെടുപ്പില്‍ കമല ഹാരിസ് പരാജയപ്പെട്ടെങ്കിലും അമേരിക്കയുടെ ഭരണ സിരാ കേന്ദ്രങ്ങളില്‍ ശക്തമായ സാന്നിധ്യമായി മറ്റൊരു ഇന്ത്യന്‍ വനിത ഉണ്ടാകും. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജെഡി വാന്‍സിന്റെ ആന്ധ്രപ്രദേശുകാരിയായ ഭാര്യ ഉഷ വാന്‍സ് നേരത്തെ തന്നെ വാര്‍ത്താശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഇന്ന് തന്റെ വിജയ പ്രസംഗത്തില്‍ ഡോണള്‍ഡ് ട്രംപ് വാന്‍സിനെയും ഉഷ വാന്‍സിനെയും അഭിനന്ദിച്ചു. സുന്ദരിയെന്നും ശ്രദ്ധേയയെന്നുമാണ് ഉഷയെ പ്രസംഗത്തില്‍ ട്രംപ് വിശേഷിപ്പിച്ചത്.

50 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഉഷ ചിലുകുരിയുടെ കുടുംബം ആന്ധ്രപ്രദേശിലെ വട്‌ലുരു എന്ന ഗ്രാമത്തില്‍ നിന്ന് വിദേശത്തേക്ക് കുടിയേറുന്നത്. ഉഷ കാലിഫോര്‍ണിയയിലാണ് ജനിച്ചത്. ക്രിഷ്, ലക്ഷ്മി ചിലുകുരി എന്നിവരാണ് മാതാപിതാക്കള്‍. എഞ്ചിനീയറും യൂണിവേഴ്‌സിറ്റി അധ്യാപകനുമായിരുന്നു ഉഷയുടെ പിതാവ്. അമ്മ ലക്ഷ്മി ബയോളജിസ്റ്റായിരുന്നു. മതപരമായ ചുറ്റുപാടുകളിലാണ് താന്‍ വളര്‍ന്നതെന്നും തന്റെ മാതാപിതാക്കള്‍ ഹിന്ദുക്കളാണെന്നും ഉഷ അടുത്തിടെ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Read Also: ‘മൈ ഡിയർ ഫ്രണ്ട്! അഭിനന്ദനങ്ങൾ, നമുക്കൊരുമിച്ച് പ്രവർത്തിക്കാം ‘; ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി

ലീഡര്‍ എന്നും പുസ്തകപ്പുഴുവെന്നുമൊക്കെയായിരുന്നു ഉഷയെ കൂട്ടുകാര്‍ കുഞ്ഞുനാളില്‍ വിളിച്ചിരുന്നത്. ബുദ്ധിമതിയായ, അംബീഷ്യസായ ആ പെണ്‍കുട്ടി പിന്നീട് യേല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദവും കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്ന് തത്ത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി. പഠനകാലയളവിലാണ് ലിബറല്‍, ഇടതുപക്ഷ സര്‍ക്കിളുകളിലേക്ക് അവര്‍ ആകര്‍ഷിക്കപ്പെടുന്നത്. 2014ല്‍ രജിസ്‌റ്റേഡ് ഡെമോക്രാറ്റ് ആയി. എന്നാല്‍, 2018 മുതല്‍ ഒഹിയോയില്‍ റിപ്പബ്ലിക്കന്‍ ആയാണ് വോട്ട് രേഖപ്പെടുത്തിയത്.

യേല്‍ സര്‍വകലാശാലയില്‍ വച്ചാണ് വാന്‍സും ഉഷയും പരസ്പരം കണ്ടുമുട്ടുന്നത്. 2014ല്‍ ഇരുവരും വിവാഹിതരായി. ഹിന്ദു പുരോഹിതനാണ് വിവാഹ ചടങ്ങിന് കാര്‍മികത്വം വഹിച്ചത് എന്നത് ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ എടുത്ത് പറയുന്നുണ്ട്. ദമ്പതികള്‍ക്ക് മൂന്ന് മക്കളുമുണ്ട്. ഏതൊരു പുരുഷന്റെ വിജയത്തിന് പിന്നിലും ഒരു സ്ത്രീയുണ്ടാകുമെന്ന് പറയുന്നത് പോലെ വാന്‍സിന്റെ വളര്‍ച്ചയില്‍ ഉഷയ്ക്ക് നിര്‍ണായക പങ്കുണ്ടായിരുന്നു. 2016-ല്‍ ട്രംപ് ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ പ്രസിദ്ധീകരിച്ച വാന്‍സിന്റെ ‘ഹില്‍ബില്ലി എലജി’ എന്ന ഓര്‍മക്കുറിപ്പ് എഴുതുന്നതില്‍ ഉഷയുടെ പങ്ക് നിര്‍ണായകമായിരുന്നു. 2016, 2022 വര്‍ഷങ്ങളിലെ സെനറ്റ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായിരുന്ന അവര്‍ വാന്‍സിന്റെ രാഷ്ട്രീയ പരിപാടികള്‍ക്ക് എല്ലാ പിന്തുണയും മാര്‍ഗനിര്‍ദേശവും നല്‍കാറുണ്ട്.

സുപ്രീംകോടതിയിലെ പ്രമുഖ ജഡ്ജിമാരുടെ കീഴില്‍ ലോ ക്ലര്‍ക്ക്, സുപ്രീംകോടതി അഭിഭാഷക ക്ലിനിക്, മീഡിയ ഫ്രീഡം ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ആക്‌സസ് ക്ലിനിക്, ഇറാഖി അഭയാര്‍ഥി സഹായ പദ്ധതി തുടങ്ങി വിവിധ മേഖലകളില്‍ ഉഷ ചിലുകുരി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Story Highlights : Meet Usha Chilukuri Vance, the Indian American Wife of  Vice President-elect JD Vance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top