‘പറയാനുള്ളത് പാർട്ടി വേദികളിൽ പറയും, അതാണ് രീതി’; പ്രതികരണവുമായി പിപി ദിവ്യ

ജില്ലാ കമ്മിറ്റിയില്‍ നിന്ന് തരംതാഴ്ത്തിയ പാര്‍ട്ടി നടപടിയില്‍ താന്‍ അതൃപ്തി പ്രകടിപ്പിച്ചെന്ന വാർത്ത തള്ളി പിപി ദിവ്യ. മാധ്യമങ്ങളിൽ തന്റെ പ്രതികരണമെന്ന നിലയിൽ വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ തൻ്റെ അഭിപ്രായമല്ലെന്നും അത്തരം പ്രതികരണങ്ങൾ നടത്തിയിട്ടില്ലെന്നും പിപി ദിവ്യ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
ഉത്തരവാദപ്പെട്ട ഒരു പാർട്ടി അംഗം എന്ന നിലയിൽ തനിക്ക് പറയാനുള്ളത് പാർട്ടി വേദികളിൽ പറയുന്നതാണ് ഇതുവരെ അനുവർത്തിച്ചു വന്ന രീതിയെന്നും അത് തുടരുമെന്നും വ്യാജ പ്രചരണങ്ങൾ തള്ളിക്കളയണമെന്നും പിപി ദിവ്യ പറയുന്നു.
പിപി ദിവ്യ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ
എൻ്റെ പ്രതികരണമെന്ന നിലയിൽ ഇപ്പോൾ മാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ എൻ്റെ അഭിപ്രായമല്ല . അത്തരമൊരു പ്രതികരണം ഞാൻ നടത്തിയിട്ടുമില്ല. മാധ്യമങ്ങളോടു പറയാനുള്ളത് ഇന്നലെ തന്നെ പറഞ്ഞിട്ടുണ്ട്.
മറ്റു വ്യാഖ്യാനങ്ങൾക്ക് ഞാൻ ഉത്തരവാദിയല്ല . ഉത്തരവാദപ്പെട്ട ഒരു പാർട്ടി അംഗം എന്ന നിലയിൽ എനിക്കു പറയാനുള്ളത് പാർട്ടി വേദികളിൽ പറയുന്നതാണ് ഇതുവരെ അനുവർത്തിച്ചു വന്ന രീതി. അത് തുടരും, എന്റെ പാർട്ടി സ്വീകരിച്ച നടപടി ഞാൻ അംഗീകരിക്കുന്നു. എൻ്റെ സഖാക്കളും സുഹൃത്തക്കളും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്ന് അഭ്യർത്ഥിക്കുന്നു .
Read Also: തിരൂർ ഡെപ്യൂട്ടി തഹസിൽദാറെ കാണാതായ സംഭവം; 10 ലക്ഷം രൂപ തട്ടിയെടുത്ത മൂന്ന് പേർ അറസ്റ്റിൽ
അതേസമയം, എഡിഎം കെ നവീൻ ബാബുവിന്റെ ആത്മഹത്യ പ്രേരണ കേസിൽ നിയമ പോരാട്ടം തുടരുമെന്ന് പിപി ദിവ്യ പറഞ്ഞു. താൻ മാധ്യമവേട്ടയ്ക്ക് ഇരയായി. ആയിരം വട്ടം ആത്മഹത്യ ചെയ്യേണ്ട കാര്യങ്ങളുണ്ടായി. എന്നാൽ സത്യം തെളിയുന്നതുവരെ പോരാട്ടം തുടരുമെന്നും പി പി ദിവ്യ ട്വന്റി ഫോറിനോട് പറഞ്ഞു. അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും. എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യത്തിനൊപ്പമാണ് താൻ നിൽക്കുന്നതെന്നും ദിവ്യ പ്രതികരിച്ചിരുന്നു.
എന്നാൽ പി പി ദിവ്യക്കെതിരായ നടപടി നേതൃത്വം ആലോചിച്ചെടുത്തതാണെന്ന് എ വിജയരാഘവൻ വ്യക്തമാക്കി. നടപടി പാർട്ടിയുടെയും പൊതുസമൂഹത്തിന്റെയും അഭിപ്രായം മാനിച്ചാണ്. പാർട്ടി ആരോടും നീതികേട് കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തലശ്ശേരി സെഷൻസ് കോടതി പി പി ദിവ്യക്ക് ജാമ്യം അനുവദിച്ചത്. ഇതിന് പിന്നാലെ നേതാക്കൾ ദിവ്യയെ കണ്ട് പാർട്ടി നടപടിയെ കുറിച്ച് വ്യക്തമാക്കിയിരുന്നു.
Story Highlights : PP Divya dismiss the fake statements
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here