Advertisement

ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി ഉത്തരവ്; ദേവസ്വങ്ങളുടെ ആശങ്ക പരിഗണിക്കും, വിശദമായി പരിശോധിക്കാൻ വനം വകുപ്പ്

November 15, 2024
Google News 2 minutes Read
forest

സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വിശദമായ മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കിയ ഹൈക്കോടതി ഉത്തരവ് വിശദമായി പരിശോധിക്കാൻ വനം വകുപ്പ്. ഇതുമായി ബന്ധപ്പെട്ട ദേവസ്വങ്ങളുടെ ആശങ്ക പരിഗണിക്കുമെന്നും ആവശ്യമെങ്കിൽ പുനഃ പരിശോധന ഹർജി നൽകാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും വനം വകുപ്പ് വ്യക്തമാക്കി.

ഹൈക്കോടതിയുടെ മാര്‍ഗനിർദേശങ്ങൾക്കെതിരെ തിരുവമ്പാടി ദേവസ്വം രംഗത്തെത്തിയിരുന്നു. നിലവിലെ നിര്‍ദ്ദേശപ്രകാരം തൃശൂര്‍ പൂരത്തിലെ മഠത്തില്‍ വരവടക്കം നടത്താന്‍ കഴിയില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍ പറഞ്ഞു. തൃശ്ശൂര്‍ പൂരം പാടത്തേക്ക് മാറ്റേണ്ട സാഹചര്യമെന്നും അദ്ദേഹം വിമര്‍ശിച്ചു. ആനകള്‍ക്കടുത്തുനിന്ന് എട്ടു മീറ്റര്‍ ദൂരം എന്നത് പൂരത്തിന്റെ എല്ലാ ചടങ്ങുകളെയും തടസ്സപ്പെടുത്തുമെന്നും കെ ഗിരീഷ് കുമാര്‍ അഭിപ്രായപ്പെട്ടു. ആനകള്‍ തമ്മില്‍ നിശ്ചിതകലം പാലിക്കണമെന്ന നിര്‍ദ്ദേശം മഠത്തില്‍ വരവും ഇലഞ്ഞിത്തറമേളവും തൃശ്ശൂര്‍പൂരത്തെയും തകര്‍ക്കുന്നതാണെന്നും ആനയുടെ മുന്നില്‍ നിന്നാണോ പിന്നില്‍ നിന്നാണോ എട്ടു മീറ്റര്‍ അകലം പാലിക്കേണ്ടത് എന്നത് ഉത്തരവില്‍ വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also: ‘തൃശ്ശൂര്‍ പൂരം പാടത്തേക്ക് മാറ്റേണ്ടി വരും’; ആന എഴുന്നള്ളിപ്പില്‍ ഹൈക്കോടതി പുറത്തിറക്കിയ മാര്‍ഗ്ഗരേഖക്കെതിരെ തിരുവമ്പാടി ദേവസ്വം

അതേസമയം, മതപരിപാടികളിലും ഉത്സവങ്ങളിലും മറ്റു പരിപാടികളിലും ആനകളെ എഴുന്നള്ളിക്കുന്നതിലാണ് ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ഉത്തരവിറക്കിയത്. പരിപാടിയുടെ സംഘാടകര്‍ ആനയുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള എല്ലാ രേഖകളും ഉറപ്പാക്കണമെന്നാണ് പ്രധാന മാര്‍ഗനിര്‍ദേശം. ജില്ലാ തല സമിതി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചായിരിക്കണം ആന എഴുന്നള്ളിപ്പിന് അനുമതി നല്‍കേണ്ടത്.ജസ്റ്റിസ്‌ എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ്‌ എ ഗോപിനാഥ് എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

തുടർച്ചയായി മൂന്ന് മണിക്കൂറിൽ കൂടുതൽ ആനയെ എഴുന്നള്ളത്തിൽ നിര്‍ത്തരുതെന്നത് ഉള്‍പ്പെടെ മറ്റു നിരവധി മാര്‍ഗനിര്‍ദേശങ്ങളും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. നല്ല ഭക്ഷണം, വിശ്രമം എന്നിവക്കൊപ്പം എഴുന്നള്ളിക്കാൻ ആവശ്യമായ സ്ഥലം, പൊതുജനങ്ങളിൽ നിന്ന് നിശ്ചിത ദൂരം എന്നിവ പരിശോധിച്ച് ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.

സർക്കാർ തലത്തിൽ ഉള്ള ഡോക്ടർമാർ ആയിരിക്കണം ആനകള്‍ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകേണ്ടത്.ഉത്തരവ് ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ജില്ലകള്‍ തോറും കമ്മിറ്റികള്‍ ഉണ്ടാക്കണം. ഇതിൽ ആനിമൽ വെല്‍ഫെയര്‍ ബോര്‍ഡിന്‍റെ അംഗത്തെയും ഉള്‍പ്പെടുത്തണം. എഴുന്നള്ളിപ്പിൽ ആനകള്‍ തമ്മിലുള്ള അകലം മൂന്നു മീറ്റര്‍ ആയിരിക്കണം. ഈ മാനദണ്ഡം പാലിക്കുന്നുണ്ടോവെന്ന് ഉറപ്പുവരുത്തണം. കേസിൽ നാല് ദേവസ്വങ്ങളെയും കോടതി സ്വമേധയാ കക്ഷി ചേർത്തു.

എഴുന്നള്ളിപ്പിനിടെ എലിഫന്‍റ് സ്ക്വാഡ് എന്ന പേരിൽ ആളുകളെ നിയോഗിക്കുന്നതിനും ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി. ആനകളെ പിടികൂടാൻ ക്യാപ്ച്ചർ ബെൽറ്റ് ഉപയോഗിക്കരുതെന്നും കോടതി ഉത്തരവിട്ടു. ഗുരുവായൂർ, കൊച്ചിൻ, തിരുവിതാംകൂർ, മലബാർ ദേവസ്വം ബോർഡുകൾക്ക് ആണ് നിർദേശം.

Story Highlights : High Court order in Elephant procession issues; the forest department will look into it in detail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here