അദാനിക്കെതിരായ ആരോപണങ്ങള്‍ സെബി പരിശോധിക്കും, ആരോപണങ്ങളിലെ നിജസ്ഥിതി കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം

അദാനിക്കെതിരായ കൈക്കൂലി വഞ്ചന ആരോപണങ്ങള്‍ സെബി പരിശോധിക്കും. ആരോപണങ്ങളിലെ നിജസ്ഥിതി കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രണ്ടാഴ്ചക്കകം വിവരങ്ങള്‍ ധരിപ്പിക്കണമെന്നും സെബി വ്യക്തമാക്കി. ഇതിനു ശേഷമായിരിക്കും ഔദ്യോഗിക അന്വേഷണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് വിഷയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം തന്നെ അദാനി ഓഹരികളിലെ ചാഞ്ചാട്ടം തുടരുകയാണ്. വലിയ വീഴ്ചയില്‍ നിന്ന് അദാനി ഓഹരികള്‍ കരകയറി വരുന്നു. അദാനി എന്റര്‍പൈസസ്, അദാനി പോര്‍ട്‌സ് ആന്‍ഡ് സെസ്, അദാനി ഗ്രീന്‍ എനര്‍ജി ഓഹരികള്‍ക്ക് നേട്ടം ഉണ്ടായി.
തട്ടിപ്പിനും വഞ്ചനയ്ക്കും അമേരിക്കന്‍ കോടതിയാണ് ഗൗതം അദാനിക്കെതിരെ കേസെടുത്തത് എങ്കിലും രാഷ്ട്രീയകോളിളക്കം മുഴുവന്‍ ഇന്ത്യയിലാണ്. മോദി- അദാനി ബന്ധം ചൂണ്ടിക്കാട്ടി തുടര്‍ച്ചയായി ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷത്തിന് വലിയ ആയുധമാണ് ഇപ്പോഴത്തെ വിവാദം. തിങ്കളാഴ്ച ശീതകാല സമ്മേളനം ആരംഭിക്കുമ്പോള്‍ അദാനി വിഷയത്തില്‍ ചൂടേറിയ വാഗ്വാദങ്ങള്‍ക്കാകും പാര്‍ലമെന്റ് സാക്ഷ്യം വഹിക്കുക. പ്രധാനമന്ത്രിയെ നേരിട്ട് കടന്നാക്രമിച്ച്, അന്വേഷണം ആവശ്യപ്പെടാന്‍ പ്രതിപക്ഷം സമ്മര്‍ദ്ദമുയര്‍ത്തും. എന്നാല്‍ കേന്ദ്രസര്‍ക്കാരാകട്ടെ മൗനത്തിലാണ്. അന്താരാഷ്ട്രരംഗത്തും അദാനി ഗ്രൂപ്പ് വെല്ലുവിളികള്‍ നേരിടുകയാണ്.
Story Highlights :Sebi investigating if Adani group flouted disclosure rules
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here