അമ്മുവിൻറെ മരണം; മൂന്നു പ്രതികളെയും 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണത്തിൽ പ്രതികളായ മൂന്ന് പെൺകുട്ടികൾ വീണ്ടും റിമാൻഡിൽ. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ.ടി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരെയാണ് 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. രണ്ടുദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്ന് ഇന്ന് രാവിലെ 11നാണ് പ്രതികളെ പൊലീസ് കോടതിയിൽ ഹാജരാക്കിയത്. പ്രതികൾക്ക് ജാമ്യം നൽകിയാൽ അന്വേഷണം അട്ടിമറിക്കും എന്ന് പൊലീസ് കോടതിയെ അറിയിച്ചു. മൂവരുടെയും ഫോൺ പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്കും അയച്ചിട്ടുണ്ട്. കേസിൽ പട്ടികജാതി – പട്ടികവർഗ്ഗ പീഡന നിരോധന നിയമവും ചേർത്ത് അന്വേഷണ ചുമതല ഡിവൈഎസ്പി നന്ദകുമാറിന് കൈമാറി. നവംബർ പതിനഞ്ചാം തീയതി വൈകിട്ടാണ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് അമ്മു മരിച്ചത്.
അമ്മുവും മൂന്ന് സഹപാഠികളും ഉറ്റ ചങ്ങാതിമാർ ആയിരുന്നു . ഇവർക്കിടയിലെ ചെറിയ തർക്കങ്ങൾ രൂക്ഷമായ ഭിന്നതയിലേക്ക് നീങ്ങി. അമ്മുവിനെ ടൂർ കോഡിനേറ്റർ ആക്കിയതിനുൾപ്പെടെ മൂന്നംഗ സംഘം തർക്കത്തിൽ ഏർപ്പെട്ടു . ഇതിൻറെ പേരിലും അമ്മുവിനെ മൂവരും മാനസികമായി സമ്മർദ്ദപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ.
Read Also: നിയുക്ത എം എൽ എമാരുടെ സത്യപ്രതിജ്ഞ ഡിസംബർ 4 ന്
കഴിഞ്ഞ ഒക്ടോബർ മാസത്തിലാണ് അമ്മു സഹപാഠികളിൽ നിന്ന് നേരിടുന്ന മാനസിക പീഡനങ്ങളെക്കുറിച്ച് പിതാവ് സജീവ് കോളേജ് പ്രിൻസിപ്പൾക്ക് പരാതി നൽകുത്. ആദ്യ പരാതിയിൽ കോളജ് ആഭ്യന്തര അന്വേഷണം നടത്തി. അറസ്റ്റിലായ പ്രതികൾ ഇനിമേൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് കോളേജിൽ രേഖാമൂലം എഴുതി നൽകി. അതിനുശേഷവും സഹപാഠികളായ പെൺകുട്ടികൾ മാനസിക പീഡനം തുടർന്നതോടെയാണ് രണ്ടാമത്തെ പരാതി നൽകിയത്. സഹപാഠികൾ നൽകിയ വിശദീകരണക്കുറിപ്പും പിതാവിന്റെ പരാതിയും പൊലീസ് മുഖ്യ തെളിവായി പരിഗണിച്ചു. ഇതിന് പുറമെ അമ്മുവിന്റെ മുറിയിൽ നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പിന് സമാനമായ കത്തും, ഡിജിറ്റൽ തെളിവുകളും, കോളേജിന്റെ ആഭ്യന്തര അന്വേഷണം റിപ്പോർട്ടും പ്രതികൾക്കെതിരെയുള്ള കുടുംബത്തിന്റെ ആരോപണങ്ങൾക്ക് ബലം നൽകി. ഇതിനുപുറമേ പിതാവ് ഉൾപ്പെടെയുള്ള ബന്ധുക്കളുടെ മൊഴി കൂടി രേഖപ്പെടുത്തിയാണ് അറസ്റ്റ് എന്ന തീരുമാനത്തിൽ പൊലീസ് എത്തി ചേർന്നത്.
Story Highlights : Ammu’s death; All the three accused were remanded in judicial custody for 14 days
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here