ശംഭു അതിര്‍ത്തിയില്‍ കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ചില്‍ വീണ്ടും സംഘര്‍ഷം; പൊലീസ് നടപടിയില്‍ നിരവധി കര്‍ഷകര്‍ക്ക് പരിക്ക്
പഞ്ചാബിലെ ശംഭു അതിര്‍ത്തിയില്‍ കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ചില്‍ വീണ്ടും സംഘര്‍ഷം. പൊലീസ് നടപടിയില്‍ നിരവധി കര്‍ഷകര്‍ക്ക് പരുക്കേറ്റു. ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന് കേന്ദ്ര കൃഷി സഹമന്ത്രി ഭാഗീരഥ് ചൌധരി അറിയിച്ചു. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.
പഞ്ചാബ് ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ ഇന്ന് ഉച്ചക്കാണ് ദില്ലി ചലോ മാര്‍ച്ച് ആരംഭിച്ചത്. 101 കര്‍ഷകരുടെ ജാഥ മീറ്ററുകള്‍ക്കപ്പുറം തന്നെ പോലീസ് ബാരിക്കേഡ് വച്ചു തടഞ്ഞു. മുള്ളു കമ്പികളും ബാരിക്കേഡുകളും മറികടന്നു മുന്നോട്ട് നീങ്ങിയ കര്‍ഷകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതക ഗ്രനേഡുകള്‍ പ്രയോഗിച്ചു. നിരവധി കര്‍ഷകര്‍ക്ക് പൊലീസ് നടപടിയില്‍ പരിക്കേറ്റു. തുടര്‍ന്നാണ് മാര്‍ച്ച് തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം.
Read Also: ആലപ്പുഴയിൽ അപൂർവ്വ വൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവം; ജില്ലാതല അന്വേഷണ സമിതി പിരിച്ചുവിട്ടു
മാര്‍ച്ച് പിന്‍വലിച്ചെങ്കിലും സമരം തുടരുമെന്നും,തുടര്‍ നീക്കങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു. കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി ഭാഗീരഥ് ചൗധരി പ്രഖ്യാപിച്ചു. എന്നാല്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും ഇതുവരെയും യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. കര്‍ഷക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഹരിയാനയിലെ അംബാലയില്‍ ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തി.
ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ കര്‍ഷക പ്രതിഷേധത്തിനു നേതൃത്വം നല്‍കുന്ന കിസാന്‍ സഭ നേതാവ് ഡോ രൂപേഷ് വര്‍മയെ പോലീസ് അറസ്റ്റ് ചെയ്തു.ഗ്രേറ്റര്‍ നോയിഡയില്‍ വച്ചു വാഹനം തടഞ്ഞു നിര്‍ത്തിയാണ് അറസ്റ്റ് എന്നും, മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാതെ ജയിലില്‍ അടച്ചെന്നും കിസാന്‍ സഭ ആരോപിച്ചു. യുപി യില്‍ സമരത്തിനിടെ ഇതുവരെ 200ലേറെ കര്‍ഷകരെ പൊലീസ് അറസ്റ്റ് ചെയ്തു.
Story Highlights : ‘Delhi Chalo’: Farmers stopped at Shambhu border
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here