പത്തനംതിട്ടയിലെ അമ്മു സജീവന്റെ മരണം; കോളജ് പ്രിൻസിപ്പാളെ സ്ഥലം മാറ്റി, പ്രതികളായ 3 വിദ്യാർത്ഥിനികൾക്ക് സസ്‌പെൻഷൻ
പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവന്റെ മരണത്തിൽ കോളജ് അധികൃതർക്കെതിരെ നടപടി. ചുട്ടിപ്പാറ നഴ്സിംഗ് കോളജ് പ്രിൻസിപ്പാളെ സ്ഥലം മാറ്റി. പ്രതികളായ മൂന്നു വിദ്യാർത്ഥിനികളെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. എന്നാൽ പ്രിൻസിപ്പാളിന്റെ സ്ഥലംമാറ്റം സ്വാഭാവിക നടപടിയാണെന്നാണ് ഔദ്യോഗിക വിശദീകരണം. അമ്മുവിൻറെ മരണത്തിൽ ആരോഗ്യ സർവ്വകലാശാല അന്വേഷണം നടത്തണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോളജ് അധികൃതരുടെയും വീട്ടുകാരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.
അതേസമയം, പൊലീസിൽ പുതിയ പരാതി നൽകി അമ്മു സജീവിന്റെ കുടുംബം. സൈക്കാട്രി വിഭാഗം അധ്യാപകൻ സജിയെ ഒന്നാം പ്രതിയാക്കണമെന്നാണ് പരാതിയിൽ പറയുന്നത്. അമ്മുവിൻ്റെ പിതാവ് സജീവാണ് പത്തനംതിട്ട ഡി.വൈ എസ് പി ക്ക് പരാതി കൈമാറിയത്. അധ്യാപകൻ്റെ സാന്നിധ്യത്തിൽ സഹപാഠികൾ അമ്മുവിനെ മാനസികമായി പീഡിപ്പിച്ചെന്നും അധ്യാപകൻ കൗൺസിലിംഗ് അല്ല പകരം കുറ്റവിചാരണയാണ് നടത്തിയതെന്നും പരാതിയിൽ കുടുംബം പറഞ്ഞു.
ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് ദിവസങ്ങള്‍ക്ക് മുമ്പ് അമ്മുവിന്‍റെ സഹപാഠികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. പത്തനാപുരം കുണ്ടയം സ്വദേശിനി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശിനി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശിനി അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്. അമ്മുവിന്റെ മരണത്തിൽ പ്രതിഷേധങ്ങൾ ശക്തമായതിന് പിന്നാലെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി മൂന്ന് സഹപാഠികളെയും പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥികളും അമ്മുമായുള്ള തർക്കവും അതിൽ കോളജ് നടത്തിയ ആഭ്യന്തര അന്വേഷണത്തിന്‍റെ റിപ്പോർട്ടും പ്രതികൾക്കെതിരായി. സഹപാഠികൾക്കെതിരെ അമ്മു കോളജ് പ്രിൻസിപ്പലിന് നൽകിയ കുറിപ്പും കേസിന്റെ ഭാഗമാക്കി. നവംബര്‍ 15 ന് വൈകിട്ടാണ് ചുട്ടിപ്പാറ എസ്എംഇ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിയായിരുന്ന അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിക്കുന്നത്.
Story Highlights : Death of Ammu Sajeev of Pathanamthitta; The college principal was transferred
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here