Advertisement

മധു മുതല്‍ മാതന്‍ വരെ; നോവായി ചുണ്ടമ്മയും : എന്ന് തീരും ഈ അവഗണന

December 16, 2024
2 minutes Read
mathan

ഇന്ന് പുറത്ത് വന്നത് ആദിവാസികളോടുള്ള അതിക്രമങ്ങളും അവഗണനയും വിളിച്ചോതുന്ന രണ്ട് വാര്‍ത്തകള്‍. ഇന്നലെ വൈകിട്ടാണ് വയനാട് മാനന്തവാടിയില്‍ ആദിവാസി യുവാവ് കൊടുംക്രൂരതയ്ക്ക് ഇരയായത്. പയ്യംമ്പള്ളി കൂടല്‍ കടവില്‍ ചെക്ക് ഡാം കാണാനെത്തിയ വിനോദ സഞ്ചാരികള്‍ തമ്മില്‍ കയ്യാങ്കളി ഉണ്ടായി. ഇത് പരിഹരിക്കാന്‍ ശ്രമിച്ച ആദിവാസി യുവാവായ ചെമ്മാട് നഗര്‍ സ്വദേശി മാതനെ കാറില്‍ കൈ കുരുക്കിയശേഷം റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു. ടാര്‍ റോഡിലൂടെ ഉരഞ്ഞ് മാതന്റെ നട്ടെല്ലിനും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. പ്രതികള്‍ മദ്യലഹരിയില്‍ ആയിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. വിനോദസഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും നേരെ പലതവണ കയ്യേറ്റവും അസഭ്യ വര്‍ഷവും ഉണ്ടായി. കുറ്റിപ്പുറം സ്വദേശിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വാഹനത്തില്‍ നാലുപേരാണ് ഉണ്ടായിരുന്നത്.

ആംബുലന്‍സ് ആവശ്യപ്പെട്ടിട്ടും പട്ടിക ജാതി വകുപ്പ് അധികൃതര്‍ വിട്ടുനല്‍കാത്തതിനാല്‍ ഇതേ മാനന്തവാടിയില്‍ തന്നെ ആദിവാസി വയോധികയുടെ മൃതദേഹം ശ്മശാനത്തിലെത്തിച്ചത് ഓട്ടോറിക്ഷയിലെന്ന വാര്‍ത്തയും പുറചത്ത് വന്നത് അല്‍പ്പം മുന്‍പാണ്. ഇന്നലെ വൈകിട്ടാണ് വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് എടവക പഞ്ചായത്തിലെ വീട്ടിച്ചാല്‍ ഊരിലെ ചുണ്ടമ്മ മരിക്കുന്നത്. ഊരില്‍ നിന്നും ശ്മശാനത്തിലേക്ക് നാല് കിലോമീറ്റര്‍ ഉണ്ടെന്നും ആംബുലന്‍സ് വിട്ടു നല്‍കണമെന്നും അധികൃതരെ അറിയിച്ചു. വിട്ടു നല്‍കാമെന്ന് മറുപടിയും നല്‍കി. എന്നാല്‍ ഇന്ന് വൈകിട്ട് നാലുമണി ആയിട്ടും ആംബുലന്‍സ് എത്താതിരുന്നതോടെയാണ് ഓട്ടോറിക്ഷയില്‍ മൃതദേഹം സംസ്‌കാരത്തിനായി കൊണ്ടുപോയത്. വിവരങ്ങള്‍ അറിയിക്കുന്നതില്‍ പ്രമോട്ടര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് ട്രൈബല്‍ ഡെവലെപ്‌മെന്റ് ഓഫീസര്‍ വ്യക്തമാക്കി. ഗുരുതര വീഴ്ച വരുത്തിയ പ്രമോട്ടറെ സസ്‌പെന്‍ഡ് ചെയ്തു.

Read Also: ആംബുലന്‍സ് വിട്ടുനല്‍കിയില്ല; മാനന്തവാടിയില്‍ ആദിവാസി വയോധികയുടെ മൃതദേഹം ശ്മശാനത്തില്‍ എത്തിച്ചത് ഓട്ടോറിക്ഷയില്‍

വ്യാപകമായ പ്രതിഷേധമാണ് ഇരു സംഭവങ്ങള്‍ക്കും എതിരെ ഉയരുന്നത്. ദളിത് / ആദിവാസിയല്ല മറ്റേതെങ്കിലും വിഭാഗത്തിനാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കില്‍ ഇന്ന് രാഷ്ട്രീയക്കാര്‍ തെരുവിലിറങ്ങിയേനെയെന്നും സാംസ്‌കാരിക നേതാക്കള്‍ പ്രവര്‍ത്തകര്‍ പ്രതികരിച്ചേനെയെന്നും ആക്റ്റിവിസ്റ്റ് ധന്യ രാമന്‍ ട്വന്റിഫോര്‍ ന്യൂസ് ഈവെനിംഗ് ചര്‍ച്ചയില്‍ പ്രതികരിച്ചു. ആദിവാസിയെ എന്തും ചെയ്യാമെന്ന് പൊതു സൂഹത്തിന്റെ ഒരു ധാരണയുണ്ട്. അവര്‍ മരിച്ചു വീണ, കൊല ചെയ്യപ്പെട്ട ഉദാഹരണങ്ങള്‍ ഇവിടെ ഉണ്ടായിരുന്നാല്‍ പോലും ഇതൊന്നും ആരെയും ഏശുന്നില്ല. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന പ്രതികള്‍ക്ക് ശിക്ഷ കിട്ടണം. മധുവിനെ കൊന്ന കേസില്‍ സാക്ഷികളുടെ മൊഴി മാറ്റാന്‍ വിദേശ ഫണ്ടാണ് ഒഴുകിയത്. നാല് വനം വകുപ്പ് ജീവനക്കാര്‍ക്ക് 50 ലക്ഷം രൂപ വീതമാണ് കൊടുത്തത്. കോടികളുടെ ഫണ്ട് വിദേശത്ത് നിന്ന് വന്നിട്ടാണ് കേസ് ഒത്തുതീര്‍പ്പാക്കിയത് – ധന്യ രാമന്‍ വെളിപ്പെടുത്തി.

സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയില്‍ നിന്ന് 2022 – 2023 കാലഘട്ടത്തിലെ ഒരു കണക്കെടുക്കണമെന്നും ഒരൊറ്റ അട്രോസിറ്റി കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ധന്യ രാമന്‍ ചൂണ്ടിക്കാട്ടി. രജിസ്റ്റര്‍ ചെയ്ത കേസിലൊന്നും പ്രതിയെ പിടിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചാണ് വിശ്വനാഥന് ജീവന്‍ നഷ്ടപ്പെട്ടത്. ആശുപത്രിയിലെ സെക്യൂരിറ്റിമാര്‍ അയാളെ ഉപദ്രവിച്ചിട്ടുണ്ട്. മരിച്ചു വീണു. ഇന്നുവരെ പ്രതികളെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഒരാഴ്ച മുന്‍പ് വയനാട്ടില്‍ തന്നെ തോല്‍പ്പെട്ടിയില്‍ സുമേഷിനെ വണ്ടി ഇടിച്ച് കൊന്നു. പ്രതികളെ അറസ്റ്റ് ചെയ്യുന്ന സംവിധാനത്തിലേക്ക് പൊലീസ് എത്തിയിട്ടില്ല – നിരവധി ഉദാഹരണങ്ങള്‍ ധന്യ ചൂണ്ടിക്കാട്ടി. എസ്എസി / എസ്ടി വിഭാഗത്തിന്റെ കേസ് വരുമ്പോള്‍ വള്ളിക്കെട്ടെന്നോ കേസ് കെട്ടെന്നോ ഒക്കെയാണ് പൊലീസുകാര്‍ വിശേഷിപ്പിക്കുന്നതെന്നും ധന്യ പറഞ്ഞു. പൊലീസിലും ഇത്തരത്തിലുള്ള വംശീയ ചിന്തകളുള്ള ധാരാളം പേരുണ്ട്. അതുകൊണ്ടാണ് ഈ കേസുകളൊന്നും അന്വേഷിക്കാത്തതെന്നും അവര്‍ വ്യക്തമാക്കി.

ധന്യ ആരോപിക്കുന്നത് ശരി വെക്കുന്നത് പോലെ, മാതന്‍ ആക്രമിക്കപ്പെട്ട കേസില്‍ പൊലീസിന് ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്ന് 24 മണിക്കൂര്‍ പിന്നിടുമ്പോഴും പ്രതികള്‍ കാണാമറയത്താണ്. വ്യക്തമായ സൂചനകള്‍ ലഭ്യമാണെങ്കിലും പോലീസിന് അര്‍ഷിദിനെയും സംഘത്തെയും കസ്റ്റഡിയില്‍ എടുക്കാന്‍ കഴിഞ്ഞിട്ടില്ല. ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഫോണ്‍ സ്വിച്ച് ഓഫ് ആക്കി പ്രതികള്‍ ഒളിവില്‍ പോയി എന്നാണ് വിശദീകരണം. ജില്ലയ്ക്ക് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അതേസമയം പ്രതികള്‍ ഉപയോഗിച്ച കാര്‍ കണിയമ്പറ്റയില്‍ പൊലിസ് കണ്ടെത്തി. കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റിയാസിന്റെതാണ് KL 52H 8733 എന്ന വാഹനം.

വയനാട് എം പി പ്രിയങ്ക ഗാന്ധി അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരിക്കലുമുണ്ടാകാന്‍ പാടില്ലാത്ത സംഭവമെന്ന് കെ രാധാകൃഷ്ണന്‍ എം പി പ്രതികരിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ടി സിദ്ദിഖ് എംഎല്‍എ ആവശ്യപ്പെട്ടു. ആദിവാസികളോടുള്ള കേരളത്തിന്റെ സമീപനം മാറണം എന്നായിരുന്നു സി കെ ജാനുവിന്റെ പ്രതികരണം. സംഭവത്തില്‍ പൊലീസ് കര്‍ശന നടപടിയെടുക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

Story Highlights : Attack against tribes in Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top