കുട്ടികള്‍ക്ക് മുന്നില്‍ അവര്‍ രക്ഷകരായി വരും, വള്‍നറബിളായ സ്ത്രീകളെ ലക്ഷ്യം വയ്ക്കും; സിനിമയിലെ ചൂഷണങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് സാന്ദ്ര തോമസ്

വളരെപ്പെട്ടെന്ന് പരാതിയുമായി വരാന്‍ സാധ്യതയില്ലാത്തവരെന്ന് തോന്നുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സിനിമാ മേഖലയില്‍ ഒട്ടേറെ ചൂഷണം നേരിടേണ്ടി വരാറുണ്ടെന്ന് നിര്‍മാതാവും അഭിനേത്രിയുമായ സാന്ദ്രാ തോമസ്. കുട്ടികള്‍, വിവാഹബന്ധം വേര്‍പെടുത്തി നില്‍ക്കുന്ന സ്ത്രീകള്‍ തുടങ്ങിയവരാണ് ചൂഷണങ്ങള്‍ അധികവും നേരിടാറുള്ളതെന്നും സാന്ദ്ര പറഞ്ഞു. ട്വന്റിഫോറിന്റെ ജനകീയ കോടതി എന്ന പരിപാടിയിലായിരുന്നു സാന്ദ്രയുടെ പ്രതികരണം. ( sandra thomas on sexual exploitation in malayalam film industry)
വള്‍നറബിളെന്നോ ദുര്‍ബലരെന്നോ തോന്നുന്ന സ്ത്രീകളെയാണ് സിനിമയിലെ പുരുഷന്മാര്‍ കൂടുതലായി ചൂഷണം ചെയ്യുക. കുട്ടികള്‍, ബന്ധം വേര്‍പെടുത്തിയ സ്ത്രീകള്‍ മുതലായവരാണ് ഇത്തരം പുരുഷന്മാരുടെ ഈസി ടാര്‍ഗറ്റ്. ഇവരെ വേട്ടക്കാര്‍ എന്ന് വിളിക്കുന്നത് ഒട്ടും കൂടുതലല്ല. അവര്‍ വളരെ വിഷമകരമായ ജീവിതാവസ്ഥയിലൂടെ കടന്നുപോയവരോ കുട്ടികളോ ആയതുകൊണ്ട് അവര്‍ വളരെ വേഗം ഇത് തുറന്നുപറയില്ലെന്ന് അറിയാം. ഇത്തരക്കാരെ മാത്രം തെരഞ്ഞെടുത്ത് ടാര്‍ഗറ്റ് ചെയ്യും. സാന്ദ്ര പറഞ്ഞു. രക്ഷകരെന്ന പേരില്‍ വരുന്നവര്‍ ചൂഷകരാണെന്ന് തിരിച്ചറിയാന്‍ കുട്ടികള്‍ വര്‍ഷങ്ങളെടുക്കും. പ്രശ്‌നമുണ്ടാക്കുന്നവരെ പൈസ കൊടുത്ത് ഒതുക്കുന്ന രീതിയും സിനിമാ മേഖലയിലുണ്ടെന്നും സാന്ദ്ര തോമസ് പറഞ്ഞു.
Read Also: തബല മാന്ത്രികന്‍ സാക്കിര്‍ ഹുസൈന്റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
ബാലതാരമായി അഭിനയിച്ച തനിക്ക് സിനിമാ നടിയായി തിരിച്ചെത്താന്‍ ആഗ്രഹമില്ലാതെ പോയത് കുഞ്ഞിലേ അഭിനയിച്ച ട്രോമ കാരണമാണെന്ന് സാന്ദ്രാ തോമസ് പറഞ്ഞു. സിനിമയില്‍ വന്ന 90 ശതമാനം കുട്ടികളും ചിലപ്പോള്‍ ഈ ട്രോമയിലൂടെ കടന്നുപോയവരാകാം. ഇപ്പോള്‍ നിര്‍മാതാവെന്ന പവര്‍ പൊസീഷനിലായതുകൊണ്ടാണ് സിനിമാ മേഖലയില്‍ താന്‍ ഇപ്പോഴും നില്‍ക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും പോക്‌സോ കേസ് പരാമര്‍ശിക്കുന്നുണ്ട് എന്നാണ് മനസിലാക്കുന്നതെന്നും സാന്ദ്രാ തോമസ് പറഞ്ഞു.
Story Highlights : sandra thomas on sexual exploitation in malayalam film industry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here