‘വിമർശനത്തിന് അതീതനല്ല, ആർക്കും തന്നെ വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്’; വെള്ളാപ്പള്ളിയുടെ പ്രതികരണത്തിൽ പരോക്ഷ മറുപടിയുമായി വി ഡി സതീശൻ

എസ്എൻഡിപി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ വിമർശനങ്ങളോട് പരോക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. താൻ വിമർശനത്തിന് അതീതനല്ലെന്നും ആർക്കും തന്നെ വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു. നേതൃ സ്ഥാനങ്ങളിൽ ഇരിക്കുന്ന ആളുകൾ വിമർശനം കേട്ടാൽ അസ്വസ്ഥരാകരുത്, വിമർശനങ്ങളിൽ കാര്യമുണ്ടോയെന്ന് പരിശോധിക്കണം. സ്വയം നവീകരിച്ചുകൊണ്ടിരിക്കുകയാണ്. തെറ്റ് തിരുത്തേണ്ടതുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ യുഡിഎഫിനെ അധികാരത്തിലേക്ക് തിരികെ കൊണ്ടുവരികയെന്ന ദേശീയ നേതൃത്വവും കേരളത്തിലെ കോൺഗ്രസ് എംഎൽഎമാരും ഏൽപ്പിച്ച അസൈൻമെന്റാണ് തന്റെ ഏക ലക്ഷ്യം.എല്ലാവരെയും കൂട്ടിയോജിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകാനാണ് താൻ ശ്രമിക്കുന്നത് , അതിനിടയിൽ ഉണ്ടാകുന്ന ഇത്തരം കാര്യങ്ങളെല്ലാം സ്വാഭാവികമാണ് അതൊക്കെ ഒരു വശത്ത് നടക്കട്ടെ വി ഡി സതീശൻ പറഞ്ഞു.
എൻഎസ്എസിനെ കുറിച്ച് ഇന്നലെ പറഞ്ഞ കാര്യങ്ങൾ നേരത്തെയും പറഞ്ഞിട്ടുണ്ട്. എല്ലാ ഹൈന്ദവ സംഘടനയെയും സംഘ്പരിവാർ വിഴുങ്ങാൻ ശ്രമിച്ചപ്പോൾ അതിനെ പ്രതിരോധിച്ച് നിന്ന നേത്യത്വമാണ് എൻഎസ്എസിലുള്ളത്. എന്‍എസ്എസ് നിലപാടിനെ 2021 ലും 22ലും പ്രശംസിച്ചിട്ടുണ്ട്. അത് പുതിയ നിലപാടല്ല, അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വി ഡി സതീശനെ വിമർശിച്ചുകൊണ്ട് വീണ്ടും വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയിരുന്നു.സതീശൻ അഹങ്കാരത്തിന് കയ്യും കാലും വെച്ചയാളാണെന്നും നാക്കു പിഴ പരിശോധിക്കുമെന്ന പ്രസ്താവനഅദ്ദേഹത്തിന് വൈകി വന്നതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ‘സതീശൻ കോണ്‍ഗ്രസ്സിനെ നശിപ്പിക്കാൻ ശ്രമിക്കുകയാണ്. സ്വയം പ്രമാണിയാവാൻ ശ്രമിച്ചുകൊണ്ട് പ്രാണിയാവുകയാണ് സതീശൻ. ഈ കളിയെല്ലാം മുഖ്യമന്ത്രി കസേര കണ്ടാണ്. എന്നാൽ ചെന്നിത്തല ഗോൾ അടിച്ചു മുന്നോട്ടു പോവുകയാണ്. ഇനി എങ്കിലും ചെന്നിത്തലയുമായി സഹകരിച്ച് സതീശൻ മുന്നോട്ടുപോകണം. കോൺഗ്രസിൽ തമ്മിൽ ഭേദം ചെന്നിത്തല തന്നെയാണ്. സതീശന് തന്നെ കാണുന്നതിൽ വിലക്കില്ല, തന്നെ കാണാൻ ആർക്കും വരാം ഒരു രാഷ്ട്രീയപാർട്ടിയുടെയും വാലും ചൂലും അല്ല താൻ’ എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
Story Highlights : VD Satheesan gave an indirect reply to Vellappally’s response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here