കണ്ണൂരിൽ റിസോർട്ടിന് തീയിട്ട് ജീവനക്കാരൻ ജീവനൊടുക്കിയ സംഭവം; തീയിട്ടത് ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്

കണ്ണൂർ പയ്യാമ്പലത്ത് റിസോർട്ടിന് ജീവനക്കാരൻ തീയിട്ടത് ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്. റിസോർട്ടിന് തീയിട്ടതിന് പിന്നാലെ പാലക്കാട് സ്വദേശി പ്രേമൻ ആത്മഹത്യ ചെയ്തിരുന്നു. ഉടമയുമായി ഉണ്ടായ പ്രശ്നത്തെ തുടർന്നാണ് പ്രേമനെ റിസോർട്ടിൽ നിന്ന് പിരിച്ചുവിട്ടതെന്നാണ് വിവരം. കണ്ണൂർ ടൗൺ പൊലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.
പാലക്കാട് സ്വദേശി പ്രേമൻ കഴിഞ്ഞ നാല് വർഷമായി പയ്യാമ്പലത്തെ ബാനൂസ് ബീച്ച് റിസോർട്ടിൽ ജോലി ചെയ്തുവരികയാണ്. ഇതിനിടെയാണ് പ്രേമനെ പിരിച്ചുവിടാൻ ഉടമ തീരുമാനിച്ചത്. ഇതറിഞ്ഞതോടെ പ്രേമൻ പ്രകോപിതനായി. ഉച്ചയ്ക്ക് രണ്ട് മണിയോടെ റിസോർട്ടിന് അകത്തെ ഗ്യാസ് സിലിണ്ടറുകൾ തുറന്ന് വിട്ട് ഇയാൾ ആത്മഹത്യ ഭീഷണി മുഴക്കി. പ്രേമനെ അനുനയിപ്പിക്കാൻ മറ്റ് ജീവനക്കാർ ശ്രമിച്ചിരുന്നു.
റിസോർട്ടിലെ താമസക്കാർ പുറത്തു പോയ സമയത്തായിരുന്നു അതിക്രമം. മറ്റ് ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സ് സ്ഥലത്ത് എത്തി. ഇത് കണ്ട പ്രേമൻ റിസോർട്ടിൽ ഉണ്ടായിരുന്ന രണ്ട് നായകളെ കൂടി പൂട്ടിയിട്ട ശേഷം മുറിക്കുള്ളിൽ തീയിട്ടു. തുടർന്ന് ഇറങ്ങിയോടിയ പ്രേമനെ പിന്നീട് സമീപത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. തീപടർന്നതോടെ റിസോർട്ടിന് അകത്ത് അകപ്പെട്ട രണ്ട് നായകളും പൊള്ളലേറ്റ് ചത്തു.
Story Highlights : Employee who ends life after set fire to resort for fired from job in Kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here