‘പുറത്തുവന്നത് വ്യാജ ഉടമ്പടി രേഖ, അഴിമതിക്കോ കൊള്ളയടിക്കോ കൂട്ടുനിൽക്കാത്ത വ്യക്തിയാണ് താൻ’; ആരോപണങ്ങൾ നിഷേധിച്ച് ഐ സി ബാലകൃഷ്ണൻ എംഎൽഎ

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകന്‍റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നിഷേധിച്ച് ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണൻ.പുറത്ത് വന്നത് വ്യാജരേഖയാണ്, നിയമനം ആവശ്യപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ല. പണം നഷ്ടപ്പെട്ടെന്ന് കാണിച്ച് ഏതെങ്കിലും ഉദ്യോഗാർത്ഥികൾ ആരെയെങ്കിലും സമീപിച്ചിട്ടുണ്ടോ ? ഇത്തരം വാർത്തകൾക്ക് പിന്നിൽ ചില ഉപജാപക സംഘമാണ്.അതുകൊണ്ടുതന്നെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് തിങ്കളാഴ്ച എസ്പിക്ക് പരാതി നൽകുമെന്നും ഐസി ബാലകൃഷ്ണൻ എംഎൽഎ വ്യക്തമാക്കി.
നീതിപൂർവ്വമല്ലാതെ അഴിമതിക്കോ കൊള്ളയടിക്കോ കൂട്ടുനിൽക്കാത്ത വ്യക്തിയാണ് താൻ. 2016 ലാണ് കെപിസിസി തന്നെ വയനാട് ജില്ലയുടെ നേതൃ സ്ഥാനത്ത് പ്രസിഡന്റായി നിയോഗിച്ചത്. പിന്നീടുള്ള 5 വര്ഷക്കാലവും താൻ നീതിപൂർവ്വമായാണ് പാർട്ടിയെ പിന്തുണച്ചിട്ടുള്ളത്. അർബൻ ബാങ്കുമായി ബന്ധപ്പെട്ട നിയമങ്ങൾ/ കൊള്ളകൾ അവസാനിപ്പിക്കണമെന്ന നിലപാട് സ്വീകരിച്ച വ്യക്തിയാണ് താൻ അതുകൊണ്ടുതന്നെ നിരവധി ശത്രുക്കളും തനിക്കുണ്ട്. 2019 ൽ തന്നെ ഇത് സംബന്ധിച്ച ആക്ഷേപങ്ങൾ KPCC പരിശോധിച്ച് വ്യാജ രേഖകൾ ഉണ്ടാക്കിയവർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ചില യോജിക്കാൻ കഴിയാത്ത കാര്യങ്ങളിൽ വിയോജിപ്പ് പ്രകടിപ്പിക്കുമ്പോൾ തന്നെ കുറ്റക്കാരനാക്കി ചിത്രീകരിക്കുന്ന സമീപനമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, എന്‍ എം വിജയനും വയനാട് സ്വദേശിയായ അധ്യാപകനും തമ്മിലുള്ള ഉടമ്പടി രേഖയാണ് പുറത്തുവന്നത്.കോണ്‍ഗ്രസ് ഭരണമുള്ള സഹകരണ ബാങ്കുകളില്‍ ജോലി വാഗ്ദാനം ചെയ്ത് ഐ സി ബാലകൃഷ്ണന്റെ നിര്‍ദ്ദേശാനുസരണം പലരും വിജയന് പണം നല്‍കിയെന്നുള്ള കാര്യവും ഉടമ്പടി രേഖയിൽ നിന്ന് വ്യക്തമാണ്. നിയമനം ലഭിക്കാതായതോടെ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എന്‍ എം വിജയന്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരനയച്ച കത്തും ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്.
എന്‍ എം വിജയന്റെയും മകന്റെയും മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ അന്വേഷണം വേണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. ബത്തേരി അര്‍ബന്‍ ബാങ്കിലെ നിയമനങ്ങളുടെ പേരില്‍ തട്ടിപ്പ് നടന്നതായി പരാതിയുണ്ട്. കോടികള്‍ തട്ടിയെടുത്തവര്‍ എന്‍ എം വിജയനെ ബലിയാടാക്കിയതാണെന്ന് കോണ്‍ഗ്രസിലെ നേതാക്കള്‍ രഹസ്യമായി പറയുന്നുണ്ട്. എന്‍ എം വിജയന്റെ ആത്മഹത്യാ കുറിപ്പ് ആത്മഹത്യാശ്രമം നടത്തിയതിന് പിന്നാലെ വീട്ടിലെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ മാറ്റിയതായും സംശയമുണ്ട്. വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും സിപിഐഎം ബത്തേരി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.
വിഷം കഴിച്ചനിലയിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന എൻ എം വിജയനും മകൻ ജിജേഷും ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്.
Story Highlights : Death of NM Vijayan and his son IC Balakrishnan MLA denied the allegations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here