ആറ് വര്‍ഷത്തെ നിയമയുദ്ധം, കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍, സിപിഐഎമ്മിനേറ്റ ‘പെരിയ’ വിധി

സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ച പെരിയ ഇരട്ടക്കൊല കേസില്‍ വിധി പ്രസ്താവിക്കുന്നത് ആറു വര്‍ഷത്തോളം നീണ്ട നിയമയുദ്ധങ്ങള്‍ക്കൊടുവിലാണ്. കൊച്ചി സിബിഐ കോടതി ഇന്ന് പുറപ്പെടുവിച്ച വിധി രാഷ്ട്രീയ കേരളത്തെയൊന്നാകെ ഞെട്ടിച്ചിട്ടുണ്ട്. പെരിയ കല്യോട്ട് ചിതറിത്തെറിച്ച ചുടുചോരയ്ക്ക് നടുവില്‍ രാഷ്ട്രീയ കേരളം ഇപ്പോഴും വിറങ്ങലിച്ചങ്ങനെ നില്‍പ്പാണ്. അന്ന് വെട്ടേറ്റ് വീണത് രണ്ട് സുഹൃത്തുക്കളാണ്. കൃപേഷും ശരത് ലാലും. 19 ഉം 23ഉം വയസ് മാത്രം പ്രായമുണ്ടായിരുന്നവര്‍. കുറ്റക്കാരായവര്‍ക്ക് ശിക്ഷ ജനുവരി മൂന്നിന് പ്രസ്താവിക്കും.
2019 ഫെബ്രുവരി 17, രാത്രി 7.45: കല്യോട്ടെ പി.വി.കൃഷ്ണന്റെ മകന്‍ കൃപേഷ്, പി.കെ.സത്യനാരായണന്റെ മകന്‍ ശരത് ലാല്‍ എന്നിവരെ കല്യോട്ട് സ്‌കൂള്‍-ഏച്ചിലടുക്കം റോഡില്‍ ഒരു സംഘമാളുകള്‍ തടഞ്ഞു നിര്‍ത്തി വെട്ടി വീഴ്ത്തി. മാരകമായി വെട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ശരത്ത് ലാല്‍ മംഗളൂരൂവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരണത്തിന് കീഴടങ്ങി.
2019 ഫെബ്രുവരി 18: സിപിഐഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരന്‍, സുഹൃത്തും സഹായിയുമായ സി.ജെ.സജി എന്നിവര്‍ അറസ്റ്റില്‍. പിന്നാലെ പീതാംബരനെ പാര്‍ട്ടി പുറത്താക്കി
2019 ഫെബ്രുവരി 21: കേസ് സിബിഐക്കു വിടണമെന്ന ആവശ്യം ശക്തം. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം ക്രൈംബ്രാഞ്ചിനു വിടുന്നു.
2019 മാര്‍ച്ച് 2: അന്വേഷണ സംഘത്തലവനായ എസ്പി വി.എം.മുഹമ്മദ് റഫീഖിനെ തിരിച്ചയച്ചു. പിന്നാലെ സംഘത്തിലെ ഡിവൈഎസ്പിക്കും സിഐമാര്‍ക്കും മാറ്റം. പ്രതികളെന്നു കണ്ടെത്തിയവര്‍ക്കു പുറമേ മറ്റു പലരിലേക്കും അന്വേഷണം എത്തുന്നുവെന്ന സൂചനകള്‍ക്കിടെയായിരുന്നു അഴിച്ചുപണി.
കേസ് അട്ടിമറിക്കപ്പെടുന്നു എന്ന ആരോപണം ശക്തമായതിന് പിന്നാലെ അന്വേഷണം സിബിഐക്കു വിടണമെന്നാവശ്യപ്പെട്ടു കൃപേഷിന്റെയും ശരത്ലാലിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. അപകടം മണത്ത സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കി.
2019 മേയ് 14: സിപിഐഎം ഉദുമ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ കെ.മണികണ്ഠന്‍, പെരിയ ലോക്കല്‍ സെക്രട്ടറി എന്‍.ബാലകൃഷ്ണന്‍ എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുന്നു.
2019 മേയ് 20: ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കുന്നു. ആകെ 14 പ്രതികള്‍. മുഴുവന്‍ പ്രതികള്‍ക്കും സിപിഐഎമ്മുമായി ബന്ധം.
എന്നാല്‍ സര്‍ക്കാര്‍ വിചാരിച്ചിടത്ത് കാര്യങ്ങള്‍ നിന്നില്ല. 2019 സെപ്റ്റംബര്‍ 30 ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അന്വേഷണം സിബിഐക്ക് വിട്ടു. ഒക്ടോബര്‍ 29ന് സിബിഐ അന്വേഷണത്തിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയെങ്കിലും 2020 ഓഗസ്റ്റ് 25ന് അപ്പീല്‍ തള്ളി.
2020 സെപ്റ്റംബര്‍ 12: സിബിഐ അന്വേഷണത്തെ എതിര്‍ത്തു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. തടസഹര്‍ജിയുമായി കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കളും.
2020 ഡിസംബര്‍ 1: സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതിയും തള്ളി. പിന്നാലെ അന്വേഷണം സിബിഐ ഏറ്റെടുക്കുന്നു.
2021 ഡിസംബര്‍ 3: കെ.വി.കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ളവരെ സിബിഐ അറസ്റ്റ് ചെയ്തു. ആകെ 24 പേരെ പ്രതിചേര്‍ത്ത് സിബിഐ അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം നല്‍കി.
2023 ഫെബ്രുവരി 2: കൊച്ചി സിബിഐ കോടതിയില്‍ കേസിന്റെ വിചാരണ തുടങ്ങി.
2024 ഡിസംബര്‍ 23 : നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിധിപ്രസ്താവത്തിനായി ഇന്നത്തേക്ക് കേസ് മാറ്റി.
2024 ഡിസംബര്‍ 28: പെരിയ ഇരട്ട കൊലപാതക കേസില്‍ 14 പ്രതികള്‍ കുറ്റക്കാര്‍. പത്ത് പ്രതികളെ കോടതി വെറുതെ വിട്ടു
Read Also: Periya Case timeline
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here