ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്ത് വധക്കേസ്; 9 ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാർ, വിധി ഏഴിന്

കണ്ണൂർ കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ആർ എസ് എസ്, ബിജെപി പ്രവർത്തകരായ ഒമ്പത് പ്രതികളും കുറ്റക്കാരെന്ന് കോടതി. തലശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികൾക്കുള്ള ശിക്ഷ ഈ മാസം ഏഴിന് കോടതി പ്രസ്താവിക്കും.
2005 ഒക്ടോബർ മൂന്നിനായിയിരുന്നു കൊലപാതകം. ക്ഷേത്രത്തിന് സമീപം ശാഖ നടത്തുന്നതുമായി ബന്ധപ്പെട്ട കണ്ണപുരം ചുണ്ടയിൽ ബിജെപി – ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായിരുന്നു. കൊലപാതകം നടന്നതിന്റെ തലേ ദിവസം ഇരു വിഭാഗവും തമ്മിൽ ഏറ്റുമുട്ടി. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തച്ചൻകണ്ടി ക്ഷേത്രത്തിന് സമീപത്ത് വെച്ച് റിജിത്തിനെ അക്രമി സംഘം വെട്ടികൊലപ്പെടുത്തുകയായിരുന്നു. ആക്രമണമത്തിൽ റിജിത്തിനൊപ്പം ഉണ്ടായിരുന്ന മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകർക്കും ഗുരുതരമായി പരുക്കേറ്റിരുന്നു.
ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ സുധാകരന്‍, ജയേഷ്, ശ്രീകാന്ത്, അജീന്ദ്രന്‍, അനില്‍കുമാര്‍, രഞ്ജിത്ത്, രാജേഷ്, ശ്രീജിത്ത്, ഭാസ്‌കരന്‍ എന്നിവരാണ് പ്രതികൾ. കേസിലെ മൂന്നാം പ്രതി അജേഷ് വിചാരണ നടക്കുന്നതിനിടെ വാഹനാപകടത്തിൽ മരിച്ചിരുന്നു. മുഴുവൻ പ്രതികൾക്കെതിരെയും കൊലക്കുറ്റം തെളിഞ്ഞു.
Story Highlights : Rijith murder case: nine BJP-RSS activists guilty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here