ബോബി ചെമ്മണ്ണൂർ പിന്തുടർന്ന് ശല്യം ചെയ്തെന്ന പരാതി; നടി ഹണി റോസിന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തും
വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസിൽ, നടി ഹണി റോസിന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തും. ബോബി ചെമ്മണൂർ പിന്തുടർന്ന് ശല്യം ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇത് പ്രകാരമുള്ള വകുപ്പ് ചുമത്തുന്നതും സെൻട്രൽ പൊലീസിന്റെ പരിഗണനയിലാണ്.
അതേസമയം നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിന് റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂർ ചൊവ്വാഴ്ച വരെ ജയിലിൽ തുടരും. അടിയന്തരമായി ജാമ്യ ഹർജി പരിഗണിക്കണം എന്ന ബോബിയുടെ ആവശ്യം ഹൈക്കോടതി തള്ളിയതോടെയാണ് ജയിൽവാസം നീളുന്നത്. ഇടക്കാല ജാമ്യത്തിനായി ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകർ ശ്രമം നടത്തിയെങ്കിലും എല്ലാ പൗരന്മാർക്കും ഉള്ള അവകാശം മാത്രമാണ് ബോബിക്കും ഉള്ളതെന്നും അടിയന്തരമായി ജാമ്യാപേക്ഷ പരിഗണിക്കേണ്ട സാഹചര്യം ഇല്ലെന്നും ഹൈക്കോടതി നിലപാടെടുത്തു.
പൊതുവിടത്തിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് ബോബി ചെമ്മണ്ണൂരിനോട് ഹൈക്കോടതി നിർദ്ദേശിക്കുകയും ചെയ്തു. സമാന പരാമർശങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് ബോബി ചെമ്മണ്ണൂർ ഉറപ്പു നൽകിയെങ്കിലും മറുപടി പറയാൻ സർക്കാരിന് സമയം നൽകിയ കോടതി ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
ഹണി റോസിനെതിരെ അശ്ലീല പരാമർശം നടത്തുമ്പോൾ വേദിയിൽ ഉണ്ടായിരുന്നവരുടെ മൊഴിയും രേഖപ്പെടുത്തും. ഇൻസ്റ്റഗ്രാം പോസ്റ്റ് അടിയിൽ മോശം കമന്റ് ഇട്ടവർക്കെതിരെ നൽകിയ പരാതിയിലും അന്വേഷണം ഊർജിതമാണ്. ഫേസ്ബുക്കിനോട് വിശദാംശങ്ങൾ തേടിയിട്ടുണ്ട്. വിവരങ്ങൾ ലഭിക്കുന്നത് അനുസരിച്ച് തുടർ അറസ്റ്റുകളും ഉണ്ടാകും.
Story Highlights : Actress Honey Rose’s statement will be recorded again
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here