പത്തനംതിട്ട പീഡനം; രണ്ടുപേർ കൂടി അറസ്റ്റിൽ

നാടിനെ നടുക്കിയ പത്തനംതിട്ട പീഡന കേസിൽ രണ്ടുപേർകൂടി ഇന്ന് അറസ്റ്റിലായി.അതിജീവിതയുടെ നാട്ടുകാരനും സഹപഠിയായ മറ്റൊരാളുമാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായത് 46 പേരാണ്. ഇനി 12 പേർ പിടിയിലാകാനുണ്ട്. അതിൽ ഒരാൾ വിദേശത്താണുള്ളത്. പ്രതിക്കായി അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. പ്രതികൾക്ക് സഹായം നൽകിയവരും പീഡനത്തിന് കൂട്ടുനിന്നു സഹായിച്ച ഓട്ടോറിക്ഷ ഡ്രൈവർമാരും പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച പ്രായപൂർത്തിയാകാത്തവരും പ്രതി പട്ടികയിലുണ്ട്.
ആകെ 29 എഫ്ഐആറാണ് ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി രേഖപ്പെടുത്തിയത്. മഹിളാ മന്ദിരത്തിൽ പാർപ്പിച്ചിട്ടുള്ള പെൺകുട്ടിക്ക് കൗൺസിലിംഗ് നൽകി വരികയാണ്. അച്ഛന്റെ ഫോണിൽ പെൺകുട്ടി രേഖപ്പെടുത്തിയ നമ്പറുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. അടൂർ സിജെഎം മുമ്പാകെ പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തൽ പൂർത്തിയായി. പൊലീസും മൊഴി പൂർണമായും രേഖപ്പെടുത്തി. ഇടയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയുടെ മൊഴിയെടുപ്പ് നിർത്തിവച്ചിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി.
Read Also: കറുത്ത നിറമായതിനാൽ വെയിൽ കൊള്ളരുതെന്ന പരിഹാസം; ഭർതൃഗൃഹത്തിൽ ഷഹാന നേരിട്ടത് കടുത്ത മാനസിക പീഡനം
അതേസമയം, പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് ഓരോ ദിവസവും പുറത്തുവരുന്നത്.2024 ജനുവരി മാസത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വച്ച് പെൺകുട്ടി നാലു പേരാൽ കൂട്ട ബലാത്സംഗത്തിന് ഇരയായി എന്നാണ് എഫ്ഐആർ ,പ്രതികളിൽ ഒരാളുടെ ബന്ധു ഇവിടെ ചികിത്സ തേടിയിരുന്നു.ഇവരെ കാണാൻ എന്ന വ്യാജേനെ എത്തിച്ച് ആശുപത്രി ശുചിമുറിയിൽ വച്ചായിരുന്നു പീഡിപ്പിച്ചത്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ ഇന്നലെ ചിലരെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയിരുന്നുവെങ്കിലും, തെളിവില്ലാത്തതിനാൽ വിട്ടയക്കുകയായിരുന്നു.ഡിജിറ്റൽ തെളിവുകൾ കൂടി ശേഖരിച്ചു മാത്രം മതി അറസ്റ്റ് എന്നാണ് അന്വേഷണസംഘത്തിന് ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ചിരിക്കുന്ന നിർദ്ദേശം.
അതീവ പ്രാധാന്യം കണക്കിലെടുത്താണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയത്. ദേശീയ വനിതാ കമ്മിഷനും കഴിഞ്ഞദിവസം പൊലീസിനോട് റിപ്പോർട്ട് തേടിയിരുന്നു. ഡിഐജി അജിതാ ബീഗത്തിനാണ് മേൽനോട്ടച്ചുമതല.
പെൺകുട്ടി ഉപയോഗിച്ച ഫോണിലേക്ക് പലരും അശ്ലീല ദൃശ്യങ്ങൾ അയച്ചതായും ഇതിൽ പെൺകുട്ടിയുടെ നഗ്ന ദൃശ്യം ഉപയോഗിച്ച് കൂടുതൽ പേർ പെൺകുട്ടിയെ സമ്മർദത്തിലാക്കി പീഡിപ്പിക്കുകയും ചെയ്തെന്നാണ് കണ്ടെത്തൽ.
Story Highlights : Pathanamthitta rape case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here